പസഫിക്കിൽ ചൈനയുടെ വിമാനവാഹിനികൾ; ജപ്പാൻ അതീവ ജാഗ്രതയിൽ, പുതിയൊരു ഏഷ്യൻ പ്രതിസന്ധി?

Mail This Article
പസഫിക് സമുദ്രത്തിൽ ചൈനയുടെ രണ്ട് പോർവിമാനവാഹിനികൾ ഒരേ സമയം സാന്നിധ്യമറിയിച്ചത് ജപ്പാനെ ഞെട്ടിച്ചു. ആദ്യമായാണ് ഇങ്ങനെയൊരു നീക്കം ചൈനയുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് ജപ്പാൻ പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. ചൈനയുടെ വർധിച്ചുവരുന്ന നാവിക ശക്തിയുടെ പ്രകടനമായും ഈ നീക്കത്തെ ജപ്പാൻ കാണുന്നു.
ഷാൻഡോങ് എന്ന ചൈനീസ് വിമാനവാഹിനിക്കപ്പലും മറ്റ് നാല് കപ്പലുകളും ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഖലയായ (Exclusive Economic Zone - EEZ) വടക്കൻ പസഫിക് ഭാഗത്തേക്ക് കടന്നു കയറി. ഇവിടെ വെച്ച് ഷാൻഡോങ് വിമാനവാഹിനിക്കപ്പൽ യുദ്ധവിമാനങ്ങളെയും ഹെലികോപ്റ്ററുകളെയും ഉപയോഗിച്ച് ലാൻഡിങ്, ടേക്ക്ഓഫ് പരിശീലനങ്ങൾ നടത്തിയതായി ജപ്പാൻ പ്രതിരോധ മന്ത്രാലയം പറയുന്നു.
രണ്ട് പോർവിമാനവാഹിനികൾ ഒരേ സമയം
ചൈനയുടെ പഴയ വിമാനവാഹിനിക്കപ്പലായ ലിയാവോണിങ്, വിദൂര ദ്വീപായ മിനാമിറ്റോറിഷിമയ്ക്ക് സമീപമുള്ള ജപ്പാൻ കടൽ അതിർത്തിയിൽ പ്രവേശിച്ചുവെന്ന് ജപ്പാൻ അധികൃതർ ത. ഇതിന് പിന്നാലെയാണ് ഷാൻഡോങ് വിമാനവാഹിനിക്കപ്പലിന്റെ നീക്കം. ഇത് ആദ്യമായാണ് ചൈനയുടെ രണ്ട് വിമാനവാഹിനിക്കപ്പലുകളും ഒരുമിച്ച് പസഫിക് മേഖലയിൽ പ്രവർത്തിക്കുന്നത്.
ജപ്പാൻ നിരീക്ഷണം ശക്തമാക്കുകയും ചൈനയ്ക്ക് "ഉചിതമായ സന്ദേശം" കൈമാറുകയും ചെയ്തിട്ടുണ്ടെന്ന് ജപ്പാന്റെ ചീഫ് കാബിനറ്റ് സെക്രട്ടറി യോഷിമാസ ഹയാഷി പറഞ്ഞു.
പ്രതിരോധം ശക്തമാക്കി ജപ്പാൻ
ചൈനയുടെ വർധിച്ചുവരുന്ന നാവിക ഇടപെടലുകൾക്ക് മറുപടിയായി, ജപ്പാൻ തങ്ങളുടെ പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയാണ്. ഒരു വർഷം മുമ്പ് രൂപീകരിച്ച, ജാപ്പനീസ് കരസേനയുടെ (Ground Self-Defense Force) ഏഴാം റെജിമെന്റ് ഓക്കിനാവ ദ്വീപിലെ തന്ത്രപ്രധാനമായ ഒരു കുന്നിൻ മുകളിലാണ് നിലയുറപ്പിച്ചിരിക്കുന്നത്.
എളുപ്പത്തിൽ മറച്ചുവെക്കാനും നീക്കാനും കഴിയുന്ന മൊബൈൽ മിസൈൽ യൂണിറ്റുകളാണ് ഇവരുടെ പ്രധാന ആയുധം. എന്നാൽ ഇപ്പോൾ ഈ മിസൈലുകൾ മറച്ചുപിടിക്കാൻ അവർ ഒരു ശ്രമവും നടത്തുന്നില്ല. കാരണം, "ശത്രുവിനെ പിന്തിരിപ്പിക്കാനുള്ള ഒരു ശക്തിപ്രകടനമാണ് ഞങ്ങളുടെ ആയുധങ്ങൾ" എന്ന് റെജിമെന്റിന്റെ കമാൻഡർ കേണൽ യോഹേയ് ഇറ്റോ പറയുന്നു.
ജപ്പാൻ-ചൈന ബന്ധം: സമീപകാല ചരിത്രം
ചരിത്രപരമായി തന്നെ ജപ്പാനും ചൈനയും തമ്മിൽ സങ്കീർണ്ണമായ ബന്ധമാണുള്ളത്. രണ്ടാം ലോകമഹായുദ്ധത്തിലെ ജപ്പാന്റെ അധിനിവേശവും അതിക്രമങ്ങളും ചൈനീസ് ജനതയുടെ മനസ്സിൽ ആഴത്തിൽ മുറിവേൽപ്പിച്ചിട്ടുണ്ട്. ഈ ചരിത്രപരമായ വൈര്യം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളിൽ ഇപ്പോഴും ഒരു പ്രധാന ഘടകമാണ്.
കിഴക്കൻ ചൈനാ കടലിലെ സെൻകാകു ദ്വീപുകൾ (ചൈനയിൽ ദിയായു ദ്വീപുകൾ എന്നറിയപ്പെടുന്നു) ഇരുരാജ്യങ്ങളും തമ്മിലുള്ള ഏറ്റവും വലിയ തർക്കവിഷയമാണ്. ഈ ജനവാസമില്ലാത്ത ദ്വീപുകൾ ജപ്പാൻ ആണ് ഭരിക്കുന്നത്, എന്നാൽ ചൈന ഇതിന്മേൽ അവകാശവാദം ഉന്നയിക്കുന്നു.