ഇന്ത്യയിലെ ഏറ്റവും നീളമുള്ളതും ഏഷ്യയിലെ രണ്ടാമത്തേതുമായ റോഡ്-റെയില്‍ പാലമായ ബോഗിബീല്‍ പാലത്തില്‍ (Bogibeel bridge) ഫൈറ്റര്‍ ജെറ്റ് വിമാനങ്ങള്‍ക്കു ലാന്‍ഡ് ചെയ്യാനും ഏറ്റവുമധികം ഭാരമുള്ള ടാങ്കുകള്‍ക്കു കടന്നുപോകാനും സാധിക്കും. പ്രധാന മന്ത്രി നരേന്ദ്ര മോദി തുറന്നു കൊടുത്ത ഈ ലോകാദ്ഭുത പാലത്തിന് ചിലവായത് 5600 കോടി രൂപയാണ്.
ചൈനയുമായുള്ള പ്രതിരോധ ബന്ധം മെച്ചപ്പെടുത്തുക, വടക്കു കിഴക്കന്‍ മേഖലയില്‍ ഗതാഗതം എളുപ്പമാക്കുക എന്നീ ലക്ഷ്യങ്ങള്‍ ഈ പാലം നിര്‍മിച്ചതിനു പിന്നിലുണ്ട്. പാലത്തിലൂടെയുള്ള ഗതാഗതം തുറന്നു കിട്ടുന്നതോടെ, അസമിലെ ഡിബ്രുഗറില്‍ നിന്ന് അരുണാചല്‍ പ്രദേശിലെ ഇറ്റാനഗറിലേക്കുള്ള റെയില്‍വെ യാത്രയില്‍ 750 കിലോമീറ്റരിന്റെ കുറവു വരും. ഡെല്ലി-ഡിബ്രുഗ യാത്ര വെറും മൂന്നു മണിക്കൂറാക്കി കുറയ്ക്കും. കൂടാതെ, അസമില്‍ നിന്ന് അരുണാചലിലേക്കുള്ള സൈനിക നീക്കം വളരെയധികം എളുപ്പമാക്കും. ബ്രഹ്മപുത്രാ നദിക്കു കുറുകെ നിര്‍മിച്ച ഈ പാലത്തിന് 4.9 കിലോമീറ്റര്‍ നീളമാണുള്ളത്. 120 വര്‍ഷത്തേക്ക് പാലം നിലനില്‍ക്കുമെന്നാണ് കണക്കു കൂട്ടല്‍. ഏറ്റവും നീളമുള്ള റോഡ്-റെയില്‍ പാലമാണെങ്കിലും ഇതിനേക്കാള്‍ നീളമുള്ള മൂന്നു പാലങ്ങള്‍ ഇന്ത്യയിലുണ്ട്. ഭൂപെന്‍ ഹസാരിക സേതു, മഹാത്മാ ഗാന്ധി സേതു, ബന്ദ്ര-വുര്‍ലി കടല്‍ മാര്‍ഗം എന്നിവയാണ് അവ.
എൻജിനീയറിങ്ങിന്റെ അനന്ത സാധ്യതകൾ ഉപയോഗപ്പെടുത്തിയിട്ടുള്ള ഒരു ഡബിള്‍ ഡെക്കര്‍ പാലമാണിത്. റോഡ് മുകളിലും മൂന്നുവരി ഇരട്ടവരി റെയില്‍വെ ട്രാക്ക് അതിനു താഴെയുമായാണ് നിര്‍മിച്ചിരിക്കുന്നത്. ഇരുമ്പും കോണ്‍ക്രീറ്റും ചേര്‍ത്തു നിര്‍മിക്കുകയും വീണ്ടും ഇരുമ്പ് ഉപയോഗിച്ച് ശക്തികൂട്ടുകയും ചെയ്താണ്. അടിയന്തര ഘട്ടങ്ങളില്‍ താഴെയുള്ള മൂന്നു വരിപ്പാതയില്‍ ഫൈറ്റര്‍ ജെറ്റ് വിമാനങ്ങള്‍ക്ക് പറന്നിറങ്ങാം. ഏറ്റവും ഭാരമുള്ള ടാങ്കുകള്‍ക്ക് കടന്നു പോകുകയും ചെയ്യാം. ഭൂചലനങ്ങളുള്ള മേഖലയിലാണ് പാലം നിര്‍മിച്ചിരിക്കുന്നത്. ഭൂകമ്പമാപിനിയില്‍ 7 വരെയുള്ള ഭൂചലനങ്ങള്‍ പാലത്തിന് പ്രശ്‌നം വരുത്തില്ലെന്നാണ് വിശ്വസിക്കപ്പെടുന്നത്. ടാറ്റാ സ്റ്റീലാണ് ഇതിനു വേണ്ട ഇരുമ്പു നല്‍കിയത്.
വടക്കു കിഴക്കന്‍ മേഖലയിലെ അസ്വസ്ഥതകള്‍ കണക്കിലെടുത്ത് 1985ല്‍ കേന്ദ്ര സർക്കാരാണ് പാലം നിര്‍മിക്കാന്‍ തീരുമാനിച്ചത്. നിര്‍മാണം തുടങ്ങി ഏകദേശം 200 മാസങ്ങള്‍ക്കു ശേഷമാണ് പൂര്‍ത്തിയായത്. ബോഗിബീല്‍ പാലത്തിന്റെ നിര്‍മാണം 1985ലെ അസം കരാറിന്റെ ഭാഗമായിരുന്നു. പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി തീര്‍ക്കാനായിരുന്നു പദ്ധതി. 1997-98 സർക്കാരായിരുന്നു പാലം പണിക്കു തുടക്കമിട്ടത്. 1997ല്‍ അന്നത്തെ പ്രധാനമന്ത്രി എച്ച്.ഡി. ദേവെ ഗൗഡയാണ് പാലത്തിനു തറക്കല്ലിട്ടത്. എന്നാല്‍, പണി ഇഴയുകയാണെന്നു കണ്ടപ്പോള്‍ ഒരു ദേശീയ പദ്ധതിയാക്കി (Nationa Project) പ്രഖ്യാപിച്ച് മുന്നോട്ടു കൊണ്ടുപോകാന്‍ തീരുമാനിച്ചത് 2007ല്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ സർക്കാരാണ്. പാലത്തിന്റെ നിര്‍മാണച്ചിലവിന്റെ 75 ശതമാനം കേന്ദ്ര ധനമന്ത്രാലയം വഹിക്കുമെന്നും ബാക്കി റെയില്‍വെ മന്ത്രാലയം വഹിക്കുമെന്നും അന്നു തീരുമാനമായി.
റിവര്‍-ബ്രിജ്
ബ്രഹ്മപുത്ര നദിക്കു കുറുകെ മറ്റൊരു പാലവും നിര്‍മ്മിക്കുന്നുണ്ട്. റിവര്‍-ബ്രിജ് എന്നു വിളിക്കുന്ന ഈ പാലത്തിന് 20 കിലോമീറ്റര്‍ നീളമാണുള്ളത്. ഇത് 2026ല്‍ തുറന്നു കൊടുക്കാനാകുമെന്നാണ് കരുതുന്നത്. ഈ നാലുവരിപ്പാലം അസമും മേഘാലയയും തമ്മിലുള്ള കരയാത്രാ ദൂരം കുറയ്ക്കും. ഡുബ്രി (Dhubri) ഫുല്‍ബാരി (Phulbari) നഗരങ്ങള്‍ തമ്മിലുള്ള അകലം 203 കിലോമീറ്റര്‍ കുറയും. യാത്രക്കാര്‍ക്ക് ഇതിലൂടെ രണ്ടര മണിക്കൂര്‍ ലാഭിക്കാം.