ശത്രുവിനെ നേരിടാൻ വ്യോമസേനയ്ക്ക് രണ്ടു വജ്രായുധങ്ങൾ
Mail This Article
ഭീകരാക്രമണത്തിനു തിരിച്ചടി നൽകാൻ ഇന്ത്യയുടെ വ്യോമസേന സജ്ജമാണെന്നതിന്റെ സൂചനയായി അതിർത്തിയിൽ നടത്തിയ പരിശീലനത്തെ കാണാം. പാക്കിസ്ഥാനിലെ ഭീകര ക്യാംപുകൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയാൽ മിസൈലുകള്‍ പ്രയോഗിച്ചേക്കുമെന്നും സൂചനയുണ്ട്. ഭീകരരെല്ലാം പാക്ക് സൈന്യത്തിന്റെ സുരക്ഷയിലാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
കഴിഞ്ഞ ദിവസത്തെ പരിശീലനത്തിന് ആകാശ്, അസ്ത്ര മിസൈലുകളാണ് ഉപയോഗിച്ചത്.
‘അസ്‌ത്ര’ മിസൈൽ
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അത്യാധുനിക മിസൈലാണ് ‘അസ്‌ത്ര’. ഈ മിസൈൽ പല തവണ വിജയകരമായി പരീക്ഷിച്ചതാണ്. ആകാശത്തുനിന്ന് ആകാശത്തേക്കു വിക്ഷേപിക്കാവുന്ന അസ്‌ത്രയ്ക്ക് ദൃശ്യാതീത ലക്ഷ്യങ്ങളെ ആക്രമിക്കാൻ കഴിയും. ഭാവിയുടെ ആയുധമായ ഇവ ശബ്‌ദാതിവേഗത്തിൽ (സൂപ്പർസോണിക്) ലക്ഷ്യസ്‌ഥാനത്തെത്തും.
ബിയോണ്ട് വിഷ്വൽ റെയ്ഞ്ച് എയർ ടു എയർ മിസൈൽ അസ്ത്ര മാർക്ക്–1 വ്യോമസേനയുടെ ഏറ്റവും മികച്ച പോർവിമാനമായ സുഖോയ് –30 യിൽ നിന്നു പ്രയോഗിക്കാൻ കഴിയും. പോർ വിമാനങ്ങൾ തകർക്കാനും അസ്ത്ര ഉപയോഗിക്കാം.
സമാന മിസൈലുകളേക്കാൾ ആധുനികവും വിനാശകരവുമാണ് അസ്‌ത്ര. ശബ്‌ദാതിവേഗത്തിലുള്ള എതിർ ആയുധങ്ങളെ ആകാശത്തുവച്ചു തടയാനും തകർക്കാനും ഇവയ്‌ക്കു കഴിയും. മൂന്നര മീറ്റർ നീളമുള്ള അസ്ത്രയ്ക്ക് ഏകദേശം 75 കിലോമീറ്റർ അകലെയുള്ള വിമാനങ്ങളെ വരെ നശിപ്പിക്കാൻ ശേഷിയുണ്ട്. ശബ്ദത്തിന്റെ നാലു മടങ്ങു വേഗത്തിലാണ് അസ്ത്ര കുതിക്കുന്നത്.
ആകാശം കീഴടക്കാൻ ‘ആകാശ്’
ഇന്ത്യ തദ്ദേശീയമായി നിർമിച്ച മധ്യദൂര കര–വ്യോമ മിസൈലാണ് ആകാശ്. ഈ മിസൈൽ സംവിധാനത്തിന്റെ എല്ലാ വിഭാഗങ്ങളും പരീക്ഷിച്ചു വിജയിച്ചതാണ്. 30 കിലോമീറ്ററാണ് പരിധി. എല്ലാ കാലാവസ്ഥയിലും പ്രയോഗിക്കാവുന്ന മൾട്ടി ഡയറക്‌ഷനൽ സിസ്റ്റമാണ് ആകാശ് മിസൈലിനുള്ളത്.
ഏകദേശം 75 കിലോഗ്രാം ഭാരം വഹിച്ച് കുതിക്കാൻ ശേഷിയുള്ള ആകാശിന്റെ നീളം 5.8 മീറ്ററാണ്. 2.5 മാക് (ശബ്ദത്തിന്റെ ഇരട്ടി വേഗം) ആണ് വേഗം. ചൈനയുടെ ആക്രമണമുണ്ടായാൽ നേരിടുന്നതിനായി സൈന്യത്തിനു നൽകിയിട്ടുള്ള ആകാശ് മിസൈലുകൾ തരംതാണതെന്നാണ് നേരത്തെ സിഎജി ചൂണ്ടിക്കാട്ടിയിരുന്നു.