മോദി സർക്കാർ ആയുധ ഇറക്കുമതി പകുതിയായി വെട്ടിക്കുറച്ചു, നഷ്ടം റഷ്യക്ക്
Mail This Article
ഇന്ത്യൻ പ്രതിരോധ മന്ത്രാലയം റഷ്യൻ നിർമിത ആയുധങ്ങൾ ഇറക്കുമതി ചെയ്യുന്നത് 42 ശതമാനം വെട്ടിക്കുറച്ചെന്ന് റിപ്പോർട്ട്. 2014–18 ലെ കണക്കുകൾ പ്രകാരമാണിത്. 2009–13 കാലയളവിലെ ആയുധ ഇറക്കുമതിയുടെ കണക്കുകൾ നോക്കുമ്പോള്‍ മോദി സർക്കാർ റഷ്യയിൽ നിന്നുള്ള ആയുധം വാങ്ങുന്നത് കുറച്ചിട്ടുണ്ട്. അതേസമയം, മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് കീഴിൽ ആയുധ നിർമാണം തുടങ്ങിയിട്ടുമുണ്ട്.
2014–18 ലെ കണക്കുകൾ പ്രകാരം രാജ്യത്തെ മൊത്തം ആയുധ ഇറക്കുമതിയുടെ 58 ശതമാനവും റഷ്യയിൽ നിന്നാണ്. 2009–13 ൽ ഇത് 76 ശതമാനമായിരുന്നു. സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസേർച്ച് ഇൻസ്റ്റിട്യൂറ്റ് പുറത്തിറക്കിയ ‘ട്രന്റ്സ് ഇൻ ഇന്റർനാഷണൽ ആംസ് ട്രാൻസ്ഫേസ് 2018’ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഇന്ത്യയുടെ മൊത്തം ആയുധ ഇറക്കുമതി 24 ശതമാനം വെട്ടിക്കുറച്ചിട്ടുണ്ട്. ആയുധം വാങ്ങാൻ വിദേശ രാജ്യങ്ങളെ സമീപിക്കുന്നത് മോദി സർക്കാർ കുറച്ചുവെന്നാണ് കണക്കുകൾ പറയുന്നത്. എന്നാൽ ലോകത്ത് ഏറ്റവും കൂടുതൽ ആയുധങ്ങൾ വാങ്ങുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഇപ്പോഴും രണ്ടാമതാണ്. ലോകത്തെ മൊത്തം ആയുധ ഇറക്കുമതിയുടെ 9.5 ശതമാനവും ഇന്ത്യയിലേക്കാണ്. ഇസ്രയേല്‍, യുഎസ്എ, ഫ്രാൻസ് രാജ്യങ്ങളാണ് ഇന്ത്യയിലേക്ക് കൂടുതലായി ആയുധങ്ങൾ കയറ്റുമതി ചെയ്യുന്ന മറ്റു രാജ്യങ്ങൾ.
പാക്കിസ്ഥാനും ആയുധം വാങ്ങുന്നത് 39 ശതമാനം കുറച്ചിട്ടുണ്ട്. അമേരിക്ക ആയുധങ്ങൾ നല്‍കാതെ വന്നതാണ് പാക്കിസ്ഥാനെ പ്രതിന്ധിയിലാക്കിയത്. അമേരിക്കയിൽ നിന്നുള്ള പാക്കിസ്ഥാന്റെ ആയുധ ഇറക്കുമതി 81 ശതമാനം ഇടിഞ്ഞിട്ടുണ്ട്. പാക്കിസ്ഥാൻ ഇപ്പോൾ തുര്‍ക്കി, ചൈന രാജ്യങ്ങളിൽ നിന്നാണ് പോര്‍വിമാനങ്ങളും ആയുധങ്ങളും വാങ്ങുന്നത്.
2014-18 ലെ അഞ്ച് വലിയ ആയുധ കയറ്റുമതിക്കാർ അമേരിക്ക, റഷ്യ, ഫ്രാൻസ്, ജർമ്മനി, ചൈന എന്നിവരാണ്. വാങ്ങുന്നതിൽ മുന്നില്‍ സൗദി അറേബ്യ, ഇന്ത്യ, ഈജിപ്ത്, ഓസ്ട്രേലിയ, അൾജീരിയ എന്നീ അഞ്ച് രാജ്യങ്ങളുമാണ്. 2014-18 വർഷങ്ങളിൽ അമേരിക്കയാണ് ഏറ്റവും മികച്ച ആയുധ കയറ്റുമതി. അമേരിക്കയുടെ ആയുധ കയറ്റുമതി 29 ശതമാനം വർധിച്ചു. മൊത്തം ആഗോള കയറ്റുമതിയുടെ പങ്ക് 30 ശതമാനത്തിൽ നിന്ന് 36 ശതമാനമായി ഉയർന്നു. റഷ്യൻ ആയുധങ്ങളുടെ കയറ്റുമതി 17 ശതമാനം കുറഞ്ഞു.