അതിർത്തിയിൽ നാലു എഫ്–16 ജെറ്റുകൾ, ഭീതി മാറാതെ പാക്കിസ്ഥാൻ, തിരിച്ചോടിച്ച് ഇന്ത്യ
Mail This Article
ബാലാക്കോട്ടിലെ വ്യോമാക്രമണം നടന്നട്ടു ഒരു മാസം കഴിഞ്ഞിട്ടും ഇന്ത്യൻ വ്യോമസേനയുടെ ആക്രമണ ഭീതിയിലാണ് പാക്കിസ്ഥാൻ. ഫെബ്രുവരി 26, 27 ദിവസങ്ങളിലെ ആക്രമണങ്ങൾക്കു ശേഷം കൈവശമുള്ള പോർവിമാനങ്ങളും റഡാർ സംവിധാനങ്ങളും സജ്ജീകരിച്ചു അതിർത്തിയിൽ ജാഗ്രതയിലാണ് പാക്ക് വ്യോമസേന. എഫ്–16, ചൈനീസ് പോര്‍വിമാനങ്ങൾ എല്ലാം അതിർത്തി പ്രദേശങ്ങളിലെ വ്യോമതാവളങ്ങളിലേക്ക് മാറ്റി കാത്തിരിക്കുകയാണ്.
കഴിഞ്ഞ ദിവസവും പാക്കിസ്ഥാന്റെ പോർവിമാനങ്ങൾ ഇന്ത്യയുടെ വ്യോമാതിർത്തിക്ക് അടുത്തു വരെ വന്നു നിരീക്ഷണം നടത്തി മടങ്ങി. നാലു എഫ്–16 പോർവിമാനങ്ങളും ആളില്ലാ വിമാനവുമാണ് പഞ്ചാബ് പ്രദേശത്തെ അതിര്‍ത്തിക്ക് സമീപമെത്തി മടങ്ങിയത്. ഇന്ത്യൻ വ്യോമസേനയുടെ പെട്ടെന്നുള്ള നീക്കമാണ് പാക്ക് പോര്‍വിമാനങ്ങളെ തിരിച്ചോടിച്ചത്.
തിങ്കളാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം. പാക്ക് പോര്‍വിമാനങ്ങളുടെ നീക്കം പെട്ടെന്ന് തന്നെ ഇന്ത്യൻ വ്യോമസേനയുടെ റഡാറിൽ കണ്ടെത്തുകയും സമീപത്തെ വ്യോമതാവളങ്ങളിൽ നിന്ന് സുഖോയ് 30 എംകെഐ, മിറാഷ് 2000 പോർവിമാനങ്ങൾ ടേക്ക് ഓഫ് ചെയ്യുകയുമായിരുന്നു. ഇതോടെ പാക്ക് പോർവിമാനങ്ങളും ഡ്രോണും തിരികെ പോയി.
പാക്ക് വ്യോമസേനയുടെ പോർവിമാനങ്ങൾ അതിർത്തി പ്രദേശത്തേക്ക് വന്നതായി ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സൂപ്പർസോണിക് ശബ്ദത്തോടെയാണ് നാലു വിമാനങ്ങൾ പറന്നത്. അതിർത്തിയിൽ നിന്ന് പത്ത് കിലോമീറ്റർ അടുത്തുവരെ വന്നാണ് പാക്ക് പോർവിമാനങ്ങൾ മടങ്ങിയത്. കഴിഞ്ഞ മാസം രാജസ്ഥാനിൽ രണ്ടു ഡ്രോണുകൾ ഇന്ത്യ വെടിവച്ചിട്ടിരുന്നു.