ഇന്ത്യയുടെ സാറ്റലൈറ്റ് വെടിവച്ചിടൽ: ആദ്യ ദൗത്യം പരാജയപ്പെട്ടെന്ന് അമേരിക്ക
Mail This Article
ലോ ഓർബിറ്റിലെ ലൈവ് സാറ്റലൈറ്റ് വെടിവച്ചിട്ട ഇന്ത്യയുടെ നീക്കത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ഗവേഷകരും ബഹിരാകാശ ഏജൻസികളും രംഗത്തെത്തി. ഇതിനിടെ സാറ്റലൈറ്റ് വെടിവച്ചിടാൻ ഇന്ത്യ നേരത്തെയും ശ്രമം നടത്തിയിട്ടുണ്ടെന്ന റിപ്പോർട്ടുമായി ചില വെബ്സൈറ്റുകൾ രംഗത്തെത്തിയിട്ടുണ്ട്. അമേരിക്കൻ ഗവൺമെന്റ് വൃത്തങ്ങളെ ഉദ്ധരിച്ച് ദി ഡിപ്ലോമാറ്റ് വെബ്സൈറ്റ് ഇത്തരമൊരു വാർത്ത പുറത്തുവിട്ടിട്ടുണ്ട്.
ഇന്ത്യയിൽ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കും മുൻപ് ഫെബ്രുവരി 12നായിരുന്നു ലോ ഓർബിറ്റിലൂടെ സഞ്ചരിക്കുന്ന സാറ്റലൈറ്റ് വെടിവച്ചിടാൻ ഇന്ത്യ ശ്രമം നടത്തിയത്. അബ്ദുൽ കലാം ദ്വീപിൽ നിന്നായിരുന്നു മിസൈൽ തൊടുത്തത്. എന്നാൽ ദൗത്യം ലക്ഷ്യം കാണാതെ പോയി.
അമേരിക്കൻ മിലിറ്ററി ഇന്റലിജൻസിനെ കേന്ദ്രീകരിച്ചാണ് ഈ റിപ്പോർട്ട് വന്നിരിക്കുന്നത്. ആന്റി–മിസൈൽ തൊടുത്ത് മുപ്പത് സെക്കൻഡിനുള്ളിൽ പരാജയപ്പെട്ടെന്നാണ് റിപ്പോർട്ട്. സാറ്റലൈറ്റ് തകർക്കാനുള്ള ഇന്ത്യയുടെ ആദ്യ ദൗത്യമായിരുന്നു ഇതെന്നും സൂചനയുണ്ട്. മാർച്ച് 27 ന് നടന്ന പരീക്ഷണത്തിനു ഉപയോഗിച്ച മിസൈൽ തന്നെയാണ് ഫെബ്രുവരി 12 ലെ ആദ്യ ദൗത്യത്തിനും ഉപയോഗിച്ചത്. എന്നാൽ ചില സാങ്കേതിക പ്രശ്നങ്ങളെ തുടര്ന്ന് ദൗത്യം പരാജയപ്പെടുകയായിരുന്നു.
ഒരു ആയുധം പരീക്ഷിക്കാൻ പോകുന്നുവെന്ന് ഫെബ്രുവരിയിൽ തന്നെ ഇന്ത്യ അറിയിച്ചിരുന്നുവെന്നും എന്നാൽ അത് ആന്റി–സാറ്റലൈറ്റ് പരീക്ഷണമാണെന്ന് അറിയില്ലായിരുന്നു എന്നും യുഎസ് ഗവൺമെന്റ് വൃത്തങ്ങൾ പറയുന്നു. മാർച്ച് 27 ന് നൽകിയ പോലെ ഫെബ്രുവരി 10 മുതൽ 12 വരെ വൈമാനികർക്കു (എൻഒടിഎഎം) പരീക്ഷണത്തെ കുറിച്ച് മുന്നറിയിപ്പ് സന്ദേശമുണ്ടായിരുന്നു. ഇന്ത്യയുടെ കിഴക്കൻ തീരത്തുള്ളവർക്കും മുന്നറിയിപ്പ് സന്ദേശം നൽകിയിരുന്നു. ബംഗാൾ ഉൾക്കടലിനു മുകളിൽ വച്ചാണ് സാറ്റലൈറ്റ് തകർത്തത്. ഇതിനാൻ ഈ പ്രദേശങ്ങളിൽ ഫെബ്രുവരി മാസവും ജാഗ്രതാ നിർദേശം നൽകിയിരുന്നു.
ഫെബ്രുവരി 10 ന് ബഹിരാകാശ പേടകം പരീക്ഷിക്കുന്നുണ്ടെന്നാണ് എൻഒടിഎഎം അറിയിപ്പിൽ ഉണ്ടായിരുന്നത്. എന്നാൽ ആന്റി–സാറ്റലൈറ്റ് പരീക്ഷണമാണെന്ന് എവിടെയും സൂചിപ്പിച്ചിരുന്നില്ല.