പാക്കിസ്ഥാനെ ഇന്ത്യയുടെ മൂന്നു സേനകൾ ഒന്നിച്ച് ആക്രമിച്ചേക്കുമെന്ന് പാക്ക് പത്രം
Mail This Article
ഇന്ത്യയുടെ മൂന്നു സേനകൾ ഒന്നിച്ച് പാക്കിസ്ഥാനെ ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി പാക്ക് പത്രം ദ നാഷന്‍. ഇന്ത്യയിലെ ചില ദേശീയ മാധ്യമങ്ങളിലെ റിപ്പോർട്ടുകളെ കേന്ദ്രീകരിച്ചാണ് പാക്കിസ്ഥാനിലെ പ്രധാന പത്രമായ നാഷൻ ഈ വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. സുരക്ഷ സംബന്ധിച്ച വിഷയത്തിൽ കാബിനറ്റ് കമ്മിറ്റി മീറ്റിങ് ചേർന്ന ശേഷം പാക്കിസ്ഥാനെതിരെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചതായും റിപ്പോർട്ടിലുണ്ട്.
കരസേന, വ്യോമസേന, നാവികസേന ഒന്നിച്ച് പാക്കിസ്ഥാനെതിരെ അടുത്ത ആക്രമണത്തിനു സജ്ജമാണെന്ന് അജിത് ഡോവൽ മോദിയെ അറിയിച്ചുവെന്നും രാഷ്ട്രീയ തലത്തിലുളള അനുമതി ലഭിച്ചാൽ ആക്രമിച്ചേക്കുമെന്നുമാണ് ദ നാഷൻ റിപ്പോർട്ടിലുള്ളത്. എന്നാൽ ഇത് സംബന്ധിച്ച് ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയമോ കേന്ദ്ര സര്‍ക്കാരോ ഒരു സ്ഥിരീകരണവും നടത്തിയിട്ടില്ലെന്നും റിപ്പോർട്ട് ചെയ്യുന്നു.
പാക്കിസ്ഥാന്റെ സ്വയം പ്രതിരോധത്തിനു ഏതു പോർവിമാനവും ആയുധവും പ്രയോഗിക്കുമെന്ന സൈനിക വക്താവ് ആസിഫ് ഗഫൂറിന്റെ പ്രസ്താവനയ്ക്ക് ശേഷമാണ് ഇന്ത്യ വീണ്ടും നീക്കം തുടങ്ങിയതെന്നാണ് പത്രം റിപ്പോർട്ട് ചെയ്യുന്നത്. ഫെബ്രുവരി 27 ലെ ഡോഗ്ഫൈറ്റിൽ എഫ്–16 ഉപയോഗിച്ചിട്ടുണ്ടാകാമെന്ന് അസിഫ് ഗഫൂർ പറഞ്ഞിരുന്നു. ഇക്കാര്യം ചില പാക്ക് മാധ്യമങ്ങൾ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു.