സൈന്യത്തിനു കൈമാമറിയ ധനുഷ് പീരങ്കികൾ പാക്ക്, ചൈന അതിർത്തിയിലേക്ക്
Mail This Article
പാക്ക്, ചൈന അതിർത്തിയിലെ പ്രതിരോധശക്തി വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ധനുഷ് പീരങ്കികൾ സൈന്യത്തിനു കൈമാറി. ഇന്ത്യയിൽ ഡിസൈൻ ചെയ്തു നിർമിച്ച ദീർഘദൂര പീരങ്കിയായ ധനുഷ് തിങ്കളാഴ്ചയാണ് സൈന്യത്തിനു സമർപ്പിച്ചത്. സർക്കാരിനു കീഴിലുള്ള ആയുധ നിർമാണ ഫാക്ടറിയിലാണ് ഇവ നിർമിക്കുന്നത്. ഇന്ത്യയിൽ നിർമിക്കുന്ന ദീർഘദൂര പ്രഹരശേഷിയുള്ള ആദ്യ പീരങ്കിയാണു ധനുഷ്.
ശത്രുമേഖലയിലെ ലക്ഷ്യങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നതിനുള്ള സംവിധാനം, പകൽ–രാത്രി വ്യത്യാസമില്ലാത്ത ഉപയോഗം എന്നിവ ധനുഷിന്റെ പരിഷ്കരിച്ച പതിപ്പിൽ സജ്ജമാക്കിയിട്ടുണ്ട്. മരുഭൂമി, ഉയർന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിലുൾപ്പെടെ നടത്തിയ പരീക്ഷണങ്ങൾക്കൊടുവിലാണ് ഇവയുടെ നിർമാണത്തിനു സേന ആദ്യം തന്നെ അനുമതി നൽകിയത്.
പിന്നീട് സിക്കിം, ലേ, ബലാസോർ ഒഡീഷ, പൊക്രാൻ എന്നിവിടങ്ങളിൽ വിവിധ കാലാവസ്ഥകളിൽ പരീക്ഷണം നടത്തിയതിനു ശേഷമാണ് ഇവ സൈന്യത്തിനും കൈമാറുന്നത്. ഇന്ത്യയുടെ സ്വന്തം പീരങ്കി നിര്‍മിക്കാൻ ഡിആർഡിഒ, ഡിജിക്യുഎ, ബിഇഎ, എസ്എഐഎൽ എന്നീ സർക്കാർ, സ്വകാര്യ കമ്പനികളും സഹകരിച്ചു.
അതിർത്തിയിലെ ശക്തമായ ആക്രമണത്തെ നേരിടാൻ ഏറ്റവും മികച്ച ആയുധമാണ് ‘ദേശി ബോഫോഴ്‌സ്’ എന്ന ആദ്യത്തെ ധനുഷ് പീരങ്കി തോക്ക്. 1984 ൽ ബോഫോഴ്‌സ് തോക്കുകള്‍ നല്‍കിയ ശേഷം മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് പുതിയ പരിഷ്കരിച്ച ധനുഷ് പീരങ്കികള്‍ സൈന്യത്തിന്റെ ഭാഗമാകുന്നത്. കാർഗിലിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് വിജയം നേടാൻ സഹായിച്ചത് ബോഫേഴ്സ് പീരങ്കികളായിരുന്നു.
38 കിലോമീറ്റര്‍ വരെയുള്ള പ്രദേശങ്ങളിൽ ആക്രമിക്കാൻ ശേഷിയുള്ളതാണ് ധനുഷ് പീരങ്കികൾ. നിലവിൽ അതിർത്തി സേനക്ക് പീരങ്കി തോക്കുകളുടെ ദൗര്‍ലഭ്യമുണ്ട്. ധനുഷ് കൂടി വരുന്നതോടെ അതിർത്തിയിലെ പീരങ്കി തോക്ക് പ്രതിസന്ധി പരിഹരിക്കുമെന്നാണ് അറിയുന്നത്. 2020 അവസാനിക്കുമ്പോഴേക്കും 414 ധനുഷ് പീരങ്കികൾ സേനയുടെ ഭാഗമാകുമെന്നാണ് അറിയുന്നത്. ഒരു ധനുഷ് പീരങ്കിയുടെ (155 എംഎം പീരങ്കി) നിർമാണ ചെലവ് 2.11 മില്യൻ ഡോളറാണ് (ഏകദേശം 14 കോടി രൂപ). 15 സെക്കന്റില്‍ മൂന്നു റൗണ്ട് വെടിയുതിര്‍ക്കാൻ ധനുഷിനു ശേഷിയുണ്ട്. മൂന്നു മിനിറ്റിൽ 15 റൗണ്ടും 60 മിനിറ്റില്‍ 60 റൗണ്ടും വെടിയുതിര്‍ക്കാം.