ബ്രഹ്മോസ് മിസൈൽ സംഹാരശേഷി വര്‍ധിപ്പിക്കുന്നു, ലോകശക്തിയാകാൻ ഇന്ത്യ
Mail This Article
ലോകത്ത് ഇന്ന് പരീക്ഷിച്ചിട്ടുള്ള ഏറ്റവും മികച്ച ക്രൂസ് മിസൈൽ ഇന്ത്യയുടെ ബ്രഹ്മോസ് തന്നെയാണ്. കര, കടൽ, വായു പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയ ബ്രഹ്മോസിന്റെ പരിധി വീണ്ടും ഉയർത്താൻ പോകുകയാണ്. 400 കിലോമീറ്ററിൽ നിന്ന് 500 കിലോമീറ്ററായാണ് ഉയർത്തുന്നത്. ബ്രഹ്മോസ് ഏറോസ്പേസ് കമ്പനി വക്താവ് അലക്സാണ്ടർ മാക്സിചേവ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
500 കിലോമീറ്റർ ബ്രഹ്മോസിന്റെ ആദ്യ പരീക്ഷണം ഈ വർഷം തന്നെ നടക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ബ്രഹ്മോസ് ക്രൂസ് മിസൈലിന്റെ പരിധി 290 കിലോമീറ്ററില്‍ നിന്നും 400 കിലോമീറ്ററായി നേരത്തെ ഉയര്‍ത്തിയിരുന്നു. നിലവിൽ ബ്രഹ്മോസിന്റെ വേഗം 2.8 മാക് ആണ്. ഇത് 4.5 മാക് ആയി ഉയർത്താനും പദ്ധതിയുണ്ട്.
2017 ജൂണില്‍ ഇന്ത്യയ്ക്ക് മിസൈല്‍ ടെക്‌നോളജി കണ്‍ട്രോള്‍ റെയ്ഷിമിൽ (എംടിസിആര്‍) അംഗത്വം ലഭിച്ചതാണ് ബ്രഹ്മോസിന്റെ പരിധി വര്‍ധിപ്പിക്കുന്നത് സാധ്യമാക്കിയത്. ചൈനയുടെ ശക്തമായ ഇടപ്പെടല്‍ മറികടന്നാണ് ഇന്ത്യയ്ക്ക് അംഗത്വം ലഭിച്ചത്. ബാലിസ്റ്റിക് മിസൈലുകളുടെ നിര്‍മാണവും വിതരണവുമായി ബന്ധപ്പെട്ടുള്ള 34 രാജ്യങ്ങളുടെ കൂട്ടായ്മയാണ് എംടിസിആര്‍. 500 കിലോഗ്രാം വരെ ഭാരമുള്ളതും 300 കിലോമീറ്റര്‍ വരെ പരിധിയുള്ളതുമായ മിസൈലുകളും ഡ്രോണുകളും പരിശോധിക്കുകയും സാങ്കേതിക വിദ്യകള്‍ പരസ്പരം കൈമാറുകയും ചെയ്യുന്നതിന് എംടിസിആര്‍ അംഗരാജ്യങ്ങള്‍ക്ക് അനുമതി നല്‍കുന്നു.
എംടിസിആറില്‍ അംഗമല്ലാത്ത രാജ്യങ്ങളിലേക്ക് 300 കിലോമീറ്ററില്‍ കൂടുതല്‍ പരിധിയുള്ള മിസൈലുകള്‍ കൈമാറുന്നതിന് വിലക്കുണ്ടായിരുന്നു. റഷ്യ നേരത്തെ തന്നെ എംടിസിആറില്‍ അംഗമായിരുന്നു. ഇക്കാരണത്താല്‍ ഇന്ത്യ റഷ്യ സംയുക്ത സംരംഭമായ ബ്രഹ്മോസിന്റെ പരിധി 300 കിലോമീറ്ററില്‍ കുറയുകയായിരുന്നു. ഈ പ്രതിബന്ധമാണ് അംഗത്വം ലഭിച്ചതോടെ ഇന്ത്യ തന്ത്രപരമായി മറികടന്നത്. എംടിസിആറില്‍ അംഗമായതോടെ ഇന്ത്യയ്ക്കും റഷ്യക്കും സംയുക്തമായി ബ്രഹ്മോസിന്റെ വില്‍പന നടത്താനാകും.
ഭൂഗുരുത്വം ഉപയോഗിച്ചാണ് ബാലിസ്റ്റിക് മിസൈലുകള്‍ പകുതി ദൂരത്തിന് ശേഷം സഞ്ചരിക്കുന്നത്. അതേസമയം ക്രൂസ് മിസൈലുകള്‍ തുടക്കം മുതല്‍ ലക്ഷ്യസ്ഥാനം വരെ ഇന്ധനം ഉപയോഗിക്കുന്നവയാണ്. അതുകൊണ്ട് തന്നെ ക്രൂസ് മിസൈലായ ബ്രഹ്മോസിന്റെ കൃത്യത കൂടുതലാണ്. ആളില്ലാ വിമാനം പോലെ ലക്ഷ്യ സ്ഥാനം വരെ ബ്രഹ്മോസിനെ നിയന്ത്രിക്കാനാകും. ഉദാഹരണത്തിന് മലമടക്കുകളിലെ ദുഷ്‌കര ലക്ഷ്യസ്ഥാനങ്ങള്‍ പോലും പ്രകൃതിയുടെ പ്രതിബന്ധങ്ങള്‍ മറികടന്ന് ബ്രഹ്മോസിന് കൃത്യമായി തകര്‍ക്കും.
അതേസമയം 800 കിലോമീറ്റര്‍ പരിധിയുള്ള ബ്രഹ്മോസ് മിസൈലിന്റെ മറ്റൊരു പതിപ്പ് പണിപ്പുരയിലാണെന്നും ഡിആര്‍ഡിഒ മേധാവി നേരത്തെ പറഞ്ഞിരുന്നു. ഉടന്‍ തന്നെ ഈ ബ്രഹ്മോസ് മിസൈലും യാഥാര്‍ഥ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കരയില്‍ നിന്നും ആകാശത്തുനിന്നും കടലില്‍ നിന്നും വെള്ളത്തിനടിയില്‍ നിന്നും വിക്ഷേപിക്കാനാകുമെന്നത് ബ്രഹ്മോസിന്റെ പ്രഹരശേഷി വര്‍ധിപ്പിക്കുന്നുണ്ട്. സുഖോയ് 30 ജെറ്റ് വിമാനങ്ങളില്‍ നിന്നും ബ്രഹ്മോസ് പരീക്ഷിച്ചു വിജയിച്ചു. 3600 കിലോമീറ്റർ ദൂരം വരെ പറന്ന് ബ്രഹ്മോസ് മിസൈൽ തൊടുക്കാനാകും. സുഖോയ് 30 യുടെ ദൂരപരിധി 3600 കിലോമീറ്ററാണ്.
ശബ്ദത്തിന്റെ ഇരട്ടി വേഗത്തില്‍ സഞ്ചരിക്കുന്ന ബ്രഹ്മോസിനെ വഹിക്കാന്‍ ശേഷിയുള്ള സുഖോയ് 30 ജെറ്റ് വിമാനങ്ങള്‍ പരിഷ്കരിച്ചിരുന്നു. പരിധി വര്‍ധിപ്പിച്ച വായുവില്‍ നിന്നും തൊടുക്കാവുന്ന ബ്രഹ്മോസ് മിസൈലും വൈകാതെ പരീക്ഷിക്കുമെന്നാണ് അറിയുന്നത്. 20 യുദ്ധവിമാനങ്ങള്‍ വീതം അടങ്ങുന്ന രണ്ട് സുഖോയ് 30 സേനാ വിഭാഗങ്ങള്‍ക്ക് വൈകാതെ ബ്രഹ്മോസ് വാഹകശേഷി കൈവരും. അതേസമയം, ഹൈപ്പര്‍സോണിക് മിസൈലായ ബ്രഹ്മോസ് II (K)യുടെ പണിപ്പുരയിലാണ് ഇന്ത്യന്‍ പ്രതിരോധ ഗവേഷകര്‍. ശബ്ദത്തിന്റെ ഏഴിരട്ടി വേഗത്തിൽ (മണിക്കൂറില്‍ ഏകദേശം 8575 കിലോമീറ്റര്‍) സഞ്ചരിക്കാന്‍ ഈ മിസൈലിനാകും. ഈ മിസൈലിന്റെ പേരിലുള്ള കെ മുന്‍ പ്രസിഡന്റ് എപിജെ അബ്ദുള്‍കലാമിന്റെ പേരിലെ കലാമിനെയാണ് സൂചിപ്പിക്കുന്നത്. ഇന്ത്യയുടെ മിസൈല്‍, ആണവ പദ്ധതികളുടെ ചുക്കാന്‍ പിടിച്ചിരുന്ന അബ്ദുള്‍ കലാമിനുള്ള ആദരം കൂടിയാണ് ഈ പേര്.