ADVERTISEMENT

ആക്രമണ രീതിയില്‍ വന്‍ മാറ്റം കൊണ്ടുവന്ന എകെ-47 തോക്കുകള്‍ നിര്‍മിച്ച റഷ്യന്‍ കമ്പനി കലഷന്‍കോവ് (Kalashnikov) യുദ്ധ രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവരാന്‍ വില കുറഞ്ഞ ആളില്ലാ വിമാന (ഡ്രോണ്‍) ടെക്‌നോളജിയുമായി എത്തുന്നു. ആഴ്ചകൾക്ക് മുൻപ് അബുദാബിയില്‍ നടന്ന ആയുധ പ്രദര്‍ശനത്തിലാണ് പുതിയ ഡ്രോണ്‍ ടെക്നോളജി പ്രദർശിപ്പിച്ചത്. രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന ഈ പ്രദര്‍ശനത്തില്‍ കമ്പനികളും മറ്റും തങ്ങളുടെ ആയുധ നിര്‍മാണ വൈദഗ്ധ്യത്തില്‍ വന്ന പുരോഗതി പ്രദർശിപ്പിക്കാറുണ്ട്. കൂറ്റന്‍ ടാങ്കുകളും കവചിത വാഹനങ്ങളും ഫൈറ്റര്‍ ജെറ്റുകളും അണിനിരന്ന ഈ വര്‍ഷത്തെ പ്രദര്‍ശനത്തില്‍ വലുപ്പക്കുറവിലൂടെ ശ്രദ്ധ നേടിയ ഒന്നായിരുന്നു സ്മാര്‍ട് ഡ്രോണ്‍. എകെ-47നെ പോലെ തന്നെ യുദ്ധ മേഖലകളില്‍ പ്രാധാന്യം നേടാന്‍ പ്രാപ്തിയുള്ളതാണ് ഈ ഡ്രോണ്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്.

വിലക്കുറവു കൊണ്ടും പ്രയോഗിക്കാനുള്ള എളുപ്പത്തിനാലും എകെ-47 വിപ്ലവകാരികള്‍ക്കും കലാപകാരികള്‍ക്കും ഇഷ്ട ആയുധമാകുകയായിരുന്നു. ലാറ്റിന്‍ അമേരിക്കയിലെയും ആഫ്രിക്കയിലെയും ഏഷ്യയിലെയും ചില രാജ്യങ്ങളില്‍ കലാപകാരികള്‍ക്ക് ശക്തി പകര്‍ന്ന ഒന്നായിരുന്നു ഈ തോക്ക്. സിറിയയിലും അഫ്ഗാനിസ്ഥാനിലും നടക്കുന്ന പോരാട്ടങ്ങളില്‍ കൂടെ നില്‍ക്കുന്നവര്‍ക്ക് കുറച്ച് എകെ-47 വാങ്ങി നല്‍കുകയാണ് അമേരിക്ക അടുത്ത കാലത്തു പോലും ചെയ്തിരുന്നത്. ഇതേ മികവുളള അമേരിക്കന്‍ തോക്കുകള്‍ക്ക് കൂടുതല്‍ വില നല്‍കേണ്ടി വരുന്നതുകൊണ്ടാണ് എകെ–47 തോക്കു മതിയെന്ന് അവർ തീരുമാനിച്ചത്.

KUB-UAV എന്നാണ് ഈ ഡ്രോണിന് ഔദ്യോഗികമായി നാമകരണം നടത്തിയിരിക്കുന്നത്. തങ്ങളുടെ തോക്കു പോലെ വില കുറഞ്ഞതും അതീവ പ്രഹരശേഷിയുള്ളതും എളുപ്പത്തില്‍ ഉപയോഗിക്കാവുന്നതും വിപ്ലവകരവുമാണ് ഇതെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.

പുതിയ തരം ആക്രമണം

ഇതൊരു പുതിയ തരം ആക്രമണം അഴിച്ചുവിടാന്‍ പ്രാപ്തിയുള്ളതാണെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. കേവലം നാലടി വീതി മാത്രമുള്ള ഈ ഡ്രോണിനു മണിക്കൂറില്‍ 80 മൈല്‍ വേഗത്തില്‍ സഞ്ചരിക്കാനും 30 മിനിറ്റു നേരത്തേക്ക് പറന്നു നില്‍ക്കാനും 6 പൗണ്ട് സ്‌ഫോടകവസ്തുക്കള്‍ വഹിക്കാനുമാകും. 40 മൈല്‍ വരെ അകലെയുള്ള ലക്ഷ്യത്തിലേക്ക് കൃത്യമായ ഉന്നത്തില്‍ തൊടുക്കാനാകുന്നതാണ് തങ്ങളുടെ ഡ്രോണ്‍ എന്നു കമ്പനി അവകാശപ്പെടുന്നു. വേഗം കുറവാണെങ്കിലും ഒരു ക്രൂസ് മിസൈലിന്റെ പ്രഹരശേഷിയായിരിക്കും തങ്ങളുടെ ഡ്രോണിനു ഉള്ളതെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.

ഈ ഡ്രോൺ വാങ്ങുന്നവര്‍ക്ക് ബോംബ് അതീവ കൃത്യതയോടെ ലക്ഷ്യത്തിലെത്തിക്കാനാകും. ഇക്കാര്യത്തില്‍ ഇതിനെക്കാള്‍ മികവുകാണിക്കുന്ന ഏക ആയുധം അമേരിക്കന്‍ സൈന്യത്തിന്റെ സ്മാര്‍ട് ബോംബുകളാണ്. ഈ ഡ്രോൺ വരുന്നതോടെ സ്മാര്‍ട് ബോംബുകൾ ആർക്കും ഉപയോഗിക്കാൻ സാധിക്കും. സ്വയം തകരുന്ന ഡ്രോണുകള്‍ എന്ന ആശയം പുതിയതല്ല. ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരർ സാധാരണ ഡ്രോണുകളില്‍ ബോംബ് കെട്ടിവച്ച് ഇറാഖിലും സിറിയയിലും പട്ടാളത്തിനെതിരെ പ്രയോഗിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം സിറിയയിലെ റഷ്യന്‍ സൈന്യത്തിനു നേരെയാണ് ഇത്തരത്തിലുള്ള ഏറ്റവും വലിയ ആക്രമണം നടന്നത്. പ്രാകൃതമായ ബോംബുകള്‍ കെട്ടിവച്ച ഡ്രോണുകള്‍ ജിപിഎസ് നിയന്ത്രണത്തിലൂടെ റഷ്യന്‍ സൈന്യത്തിനു നേരെ പറന്നിറങ്ങുകയായിരുന്നു.

അമേരിക്കയ്ക്കും ഇസ്രയേലിനും ഇത്തരം ഡ്രോണ്‍ ബോംബിങ് ശേഷിയുണ്ട്. പക്ഷേ, ഇരു രാജ്യങ്ങളും തങ്ങളുടെ വളരെയടുത്ത സഖ്യ കക്ഷികള്‍ക്ക് യുദ്ധ സമയത്ത് നല്‍കുക മാത്രമേ ചെയ്യാറുള്ളു. കെയുബി ഡ്രോണ്‍ പ്രാകൃത സംവിധാനങ്ങളെക്കാള്‍ കൃത്യതയുള്ള ആക്രമണകാരിയാകും. കൂടുതല്‍ ദൂരത്തേക്കു പറന്നെത്തുകയും ചെയ്യും. കൃത്യമായ വില പുറത്തു വിടാന്‍ വിസമ്മതിച്ചുവെങ്കിലും വളരെ വിലക്കുറവാണെന്നും കമ്പനി പറയുന്നു. ലോകത്തെ ചെറിയ സൈന്യങ്ങളായിരിക്കും തങ്ങളുടെ ആയുധം വാങ്ങുക എന്നാണ് അവര്‍ പറയുന്നത്. അമേരിക്കയും ഇസ്രയേലും ആയുധവല്‍ക്കരിച്ച ഡ്രോണുകള്‍ ശത്രു പാളയത്തിൽ‌ എത്തുന്നതിനെതിരെ അതീവ ശ്രദ്ധ പുലര്‍ത്തുന്നുണ്ട്.

drone-JPG

എന്നാല്‍, പുതിയ ഡ്രോണ്‍ ഭീകരവാദികളുടെ കൈയ്യിലേക്ക് എത്തിച്ചേരാനുള്ള സാധ്യത കൂടുതലാണെന്നാണ് വിലയിരുത്തലുകള്‍ പറയുന്നത്. ഇത്തരം രണ്ടു ഡ്രോണുകളാകാം വെനിസ്വലന്‍ പ്രസിഡന്റിനെതിരെ കഴിഞ്ഞ ഓഗസ്റ്റില്‍ നടത്തിയ ആക്രമണത്തില്‍ ഉപയോഗിക്കപ്പെട്ടതെന്നു കരുതുന്നു. അടുത്ത കാലത്ത് ഡ്രോണിന്റ തലവെട്ടം കണ്ടപ്പോള്‍ ലണ്ടൻ, ഡബ്ലിൻ, ന്യൂയോര്‍ക്ക്, ദുബായ് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങള്‍ അടച്ചത് പടിഞ്ഞാറന്‍ രാജ്യങ്ങൾ പോലും എത്ര മാത്രം പ്രതിരോധരഹിതരാണെന്നു കാണിച്ചു തരുന്നു. എന്നാല്‍, ഭീകരർ ഇത്തരം സ്മാര്‍ട് ഡ്രോണുകള്‍ വാങ്ങാന്‍ വഴിയില്ല എന്നാണ് ബ്രിട്ടനിലെ ഡ്രോണ്‍ വിദഗ്ധനായ നിക് വോട്ടേസ് പറയുന്നത്. എന്നാല്‍, ഇനി ഇത്തരം ആക്രമണങ്ങളുടെ സാധ്യത കൂടി മുന്നില്‍ക്കണ്ട് രാജ്യങ്ങള്‍ പ്രതിരോധം വർധിപ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ ഇത്തരം ആയുധങ്ങളെ ലക്ഷ്യമില്ലാതെ പറപ്പിച്ചു കഴിഞ്ഞാലുണ്ടാകാവുന്ന വിപത്തിനെക്കുറിച്ച് താന്‍ അതീവ ഉത്കണ്ഠാകുലനാണെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT