പാക്ക് വ്യോമസേനക്ക് ഇത്രയും സ്കൈഡൈവർമാരോ? പൊളിച്ചടുക്കി ന്യൂസ് ഏജൻസി
Mail This Article
പാക്കിസ്ഥാന് വ്യോമസേനയുടെ സ്കൈഡൈവര്‍മാരുടെ പ്രകടനമാണെന്നു പറഞ്ഞ് ഒരു വിഡിയോ ക്ലിപ് ലക്ഷക്കണക്കിന് പേർ കണ്ടുകഴിഞ്ഞു. ഇത് വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രചരിക്കുന്നുണ്ട്. ഒരിടത്തു മാത്രം 246,000 ലേറെ തവണയാണ് കണ്ടിരിക്കുന്നത്. പാക്ക് സേനയുടെ അഭ്യാസ പ്രകടനമാണെന്നു പറഞ്ഞ് 2019 മാര്‍ച്ച് 23നാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു പാക്കിസ്ഥാനി ഫെയ്സ്ബുക് പേജിലാണ് ആ വിഡിയോ ആദ്യമായി പോസ്റ്റ് ചെയ്യുന്നത്.
വിഡിയോയ്ക്കു നല്കിയ വിവരണത്തില്‍ പറയുന്നത് 'പാക്കിസ്ഥാന് ദിന’ത്തില്‍ (Pakistan Day) പാക്ക് വ്യോമസേനയുടെ അഭ്യാസ പ്രകടനം. പേജ് ലൈക്കു ചെയ്യൂ,' എന്നാണ്. വിഡിയോയ്ക്കൊപ്പം പാക്കിസ്ഥാന്റെ ദേശഭക്തിഗാനവും കേള്‍പ്പിക്കുന്നുണ്ട്. ഈ വിഡിയോ മറ്റു പാക്കിസ്ഥാനി ഫെയ്സ്ബുക് അക്കൗണ്ടുകളിലും ഷെയര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.
ഈ വിഡിയോയുടെ നിജസ്ഥിതി പരിശോധിച്ച വാര്‍ത്താ ഏജന്‍സി എഎഫ്പി പറയുന്നത് വിഡിയോയുടെ ആദ്യ ഭാഗം ഒറ്റ ഷോട്ടില്‍ എടുത്തതാണെന്നാണ്. എന്നാല്‍ 1.35 മിനിറ്റ് ആകുമ്പോള്‍ കാര്യങ്ങള്‍ മാറുന്നു. പിന്നെ കാണുന്നത് വ്യക്തമായി കാണാനാകാത്ത ഒരു സ്കൈഡൈവര്‍ പാക്കിസ്ഥാന്റെ ഫ്ലാഗ് പോലെ ഒന്നു പിടിച്ചു കൊണ്ടിറങ്ങുന്നതാണ്.
വിഡിയോയുടെ ആദ്യഭാഗം 2015 സെപ്റ്റംബറില്‍ ദക്ഷിണ കാലിഫോര്‍ണിയയില്‍, 30 രാജ്യങ്ങളില്‍ നിന്നുള്ള 202 സ്കൈഡൈവര്‍മാര്‍ നടത്തിയ അഭ്യാസപ്രകടനത്തിന്റെതാണ്. പുതിയ റെക്കോഡ് പോലും ഇട്ട പ്രകടനമാണിത്. താഴേക്കു ചാടുന്ന പ്രകടനക്കാര്‍ പരസ്പരം കൈകളിലും കാലുകളിലും പിടിച്ച് 7,000 അടി ഉയരത്തില്‍ പ്രത്യേകം രൂപം വിരിയിച്ചിരുന്നു. ഇത് പല വാര്‍ത്താ ഏജന്‍സികളും റിപ്പോര്‍ട്ടു ചെയ്തതാണ്. എബിസി ന്യൂസ്, ഗ്ലോബല്‍ ന്യൂസ് കാനഡ തുടങ്ങിയവയൊക്കെ ഇതു വാര്ത്തായാക്കിയരുന്നുവെന്നും കാണാം. ദക്ഷിണ കാലിഫോര്‍ണിയയില്‍ നിന്നുളള ഒറിജിനല്‍ വിഡിയോയും കാണാം.
വ്യാജ ഫെയ്സ്ബുക് പോസ്റ്റില്‍ കാണുന്നതു പോലെയുള്ള വസ്ത്രങ്ങളും കവചങ്ങളുമാണ് സ്കൈഡൈവര്‍മാര്‍ ഉപയോഗിച്ചിരിക്കുന്നതെന്നു കാണാം. താഴെയുള്ള നിലവും രണ്ടു ഫുട്ടേജുകളിലും ഒന്നു തന്നെയാണെന്നും നിരീക്ഷിക്കപ്പെടുന്നു. എഎഫ്പി ഇരു വിഡിയോയില്‍ നിന്നുമുള്ള സ്ക്രീന്‍ഷോട്ടുകളും അടര്‍ത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാലിഫോര്‍ണിയയില്‍ നടന്ന പരിപാടി 2015ല്‍ തന്നെ വിമിയോയിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മറ്റൊരു തമാശ ഇതേ വിഡിയോ അവകാശവാദമുന്നയിച്ച് ഇന്ത്യന്‍ ഫെയ്സ്ബുക്ക് അക്കൗണ്ടുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്നതാണ്. 300,000 ഷെയറുകളും 11 ദശലക്ഷം വ്യൂസുമാണ് ഇതിനു ലഭിച്ചിരിക്കുന്നത്. ഒരു വര്‍ഷമായി ലഭ്യമാണിത്. ഇന്ത്യന്‍ അവകാശവാദം പൊളിച്ചടുക്കുന്ന എഎഫ്പിയുടെ റിപ്പോര്‍ട്ട് ഇവിടെ കാണാം.
ഓര്‍ക്കേണ്ട കാര്യം ഇതാണ്: ഇത്തരം വ്യാജ വിഡിയോകള്‍ വ്യക്തികളെക്കുറിച്ചായാലും മറ്റെന്തിനെക്കുറിച്ചായാലും പോസ്റ്റു ചെയ്യുന്നവര്‍ തങ്ങളുടെ അക്കൗണ്ടുകള്‍ക്കു ഹിറ്റ് ഉണ്ടാക്കാന്‍ മാത്രം ശ്രമിക്കുന്നവരാണ്. ഇതു കണ്ടു ആവേശം കൊള്ളുന്നവര്‍ പറ്റിക്കപ്പെടുന്നു. എന്തായാലും ലക്ഷക്കണക്കിന് ഇന്ത്യക്കാരെയും പാക്കിസ്ഥാനികളെയും പറ്റിക്കാന്‍ എളുപ്പമാണെന്നു മനസ്സിലാക്കിയവര്‍ തന്നെയാണ് ഇതിനു മുതിരുന്നത്.