ഇറാന്റെ വാതിൽക്കൽ അമേരിക്കൻ പടയൊരുക്കം, പുതിയ ചിത്രങ്ങൾ പുറത്ത്
Mail This Article
അമേരിക്കയുടെ വിമാനവാഹിനി കപ്പൽ യുഎസ്എസ് എബ്രാഹാംലിങ്കനിൽ നിന്ന് ബോംബർ പോർവിമാനങ്ങൾ ടേക്ക് ഓഫ് ചെയ്യുന്ന പുതിയ ചിത്രങ്ങൾ പുറത്തുവന്നു. ബോംബറുകൾക്ക് പുറമെ മറ്റു ചില പോർവിമാനങ്ങളും കപ്പലിൽ നിന്നു പറന്നുയർന്ന് മുന്നൊരുക്കം നടത്തുന്നുണ്ട്. ഇറാനെതിരെ ഏതും നിമിഷവും ആക്രമിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് അമേരിക്കൻ സേനകളുടെ സൈനികാഭ്യാസങ്ങളെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇറാന്റെ വാതിൽക്കൽ തന്നെയാണ് അമേരിക്കയുടെ പടയൊരുക്കം. എഫ്എ–18 സൂപ്പർ ഹോണറ്റുകൾ, എംഎച്ച്–60 സി ഹോക്ക് ഹെലികോപ്ടറുകൾ, മുന്നറിയിപ്പ് നൽകുന്ന ഇ–2ഡി വിമാനങ്ങൾ എന്നിവയെല്ലാം സൈനികാഭ്യാസത്തിൽ പങ്കെടുത്തു. ഞായറാഴ്ചയാണ് എബ്രഹാംലിങ്കണിൽ നിന്നുളള സൈനികാഭ്യാസം നടന്നത്.
അമേരിക്കൻ സേന തന്നെയാണ് സൈനികാഭ്യാസത്തിന്റെ ചിത്രങ്ങളും വിഡിയോയും പുറത്തുവിട്ടിരിക്കുന്നത്. ഏതു വെല്ലുവിളികളെയും നേരിടാനും പെട്ടെന്ന് തിരിച്ചടിക്കാനും സാധിക്കുമെന്ന് ഉറപ്പുവരുത്തുകയാണ് സൈനികാഭ്യാസത്തിന്റെ ലക്ഷ്യമെന്നാണ് യുഎസ് സൈനിക വക്താവ് പറഞ്ഞത്. നിർദ്ദേശം ലഭിച്ചാൽ നിമിഷങ്ങൾക്കുള്ളിൽ ടേക്ക് ഓഫ് ചെയ്ത് ആക്രമണം നടത്തി തിരിച്ചെത്താൻ സാധിക്കുമെന്ന് വ്യക്തമാക്കുന്നതായിരുന്നു ബി–52 പോര്‍വിമാനങ്ങളുടെ പ്രകടനം.
ഇറാനു മുന്നറിയിപ്പ് നൽകാൻ കഴിഞ്ഞ മാസമാണ് അമേരിക്കയുടെ പോർവിമാനങ്ങളും വിമാനവാഹിനി കപ്പലുകളും പേർഷ്യൻ ഗൾഫിലേക്ക് തിരിച്ചത്. ഇതിനിടെ ആയുധങ്ങളുടെയും മിസൈൽ അറകളുടെയും വിഡിയോ ഇറാനും പുറത്തുവിട്ടിരുന്നു.