ഇന്ത്യക്ക് പിന്നാലെ അമേരിക്ക; റഷ്യയുടെ എസ്-400 ഉപേക്ഷിച്ചാൽ എഫ്-35 നല്‍കാം
Mail This Article
റഷ്യയുടെ അത്യാധുനിക പ്രതിരോധ സംവിധാനമായ എസ്–400 വാങ്ങുന്ന രാജ്യങ്ങളെ എല്ലാം അമേരിക്ക പിന്തുടരുകയാണ്. ഇന്ത്യയും തുർക്കിയും റഷ്യയുടെ എസ്–400 ഉപേക്ഷിച്ചാൽ വേണ്ട പ്രതിരോധ സഹായങ്ങൾ നൽകാമെന്നാണ് അമേരിക്ക ഓഫർ ചെയ്യുന്നത്. ഇന്ത്യ എസ്–400 ഉപേക്ഷിച്ചാൽ അഞ്ചാം തലമുറ പോർവിമാനം എഫ്–35 നൽകാൻ തയാറാണെന്ന് അമേരിക്കൻ വക്താവ് അറിയിച്ചു.
കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് ഇന്ത്യ റഷ്യയുമായി 543 കോടിയുടെ എസ്–400 ഇടപാട് ഒപ്പുവച്ചത്. അന്നു മുതൽ അമേരിക്കയുടെ ഭാഗത്തു നിന്നു എതിർപ്പുകളും പ്രതിഷേധവും തുടങ്ങി. റഷ്യയുമായി ഇടപാട് തുടർന്നാൽ ഇന്ത്യക്കെതിരെ ഉപരോധം ഏർപ്പെടുത്തുമെന്ന് വരെ അമേരിക്ക ഭീഷണിപ്പെടുത്തി. ഇന്ത്യയെ പോലെ തുര്‍ക്കിയെയും അമേരിക്ക ഭീഷണിപ്പെടുത്തുന്നുണ്ട്. തുർക്കിയും റഷ്യയും തമ്മിലുള്ള എസ്-400 ഇടപാടിൽ എന്തു സംഭവിക്കുമെന്നാണ് ഇന്ത്യ ഇപ്പോൾ നിരീക്ഷിക്കുന്നത്.
റഷ്യയുടെ എസ്–400 നു പകരം അമേരിക്കയുടെ ഏറ്റവും പുതിയ വ്യോമപ്രതിരോധ സംവിധാനങ്ങൾ നൽകാമെന്നും ഇന്ത്യക്ക് വാഗ്ദാനമുണ്ട്. നസാംസ്–2, താഡ്, പാട്രിയറ്റ് എന്നിവയിൽ ഏതു വേണമെങ്കിലും നൽകാമെന്നാണ് അമേരിക്കയുടെ ഓഫർ. എന്നാൽ എസ്–400 കരാറിൽ നിന്നു വിട്ടുനിൽക്കില്ലെന്ന് ഇന്ത്യ നിരവധി തവണ അമേരിക്കയെ അറിയിച്ചിട്ടുണ്ട്.