ADVERTISEMENT

അണ്വായുധ കരാറിന്റെ പേരിൽ അമേരിക്കയുമായി സംഘർഷം തുടരുന്ന ഇറാൻ പുതിയ ആയുധങ്ങളുടെ ചിത്രവും വിഡിയോയും പുറത്തുവിട്ടു. സ്വന്തമായി നിർമിച്ച വ്യോമപ്രതിരോധ സംവിധാനത്തിന്റെ വിഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. അമേരിക്കയുടെ താഡ്, റഷ്യയുടെ എസ്–400 എന്നിവയ്ക്ക് സമാനമായുളള പ്രതിരോധ സംവിധാനമാണ് ഇറാനും വികസിപ്പിച്ചെടുത്തിരിക്കുന്നത്.

 

എസ്–400 നൽകാനാകില്ലെന്ന് റഷ്യ അറിയിച്ചതോടെയാണ് ഇറാൻ പുതിയ ആയുധം വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഖൊർദാദ് 15 എന്ന പേരിൽ അവതരിപ്പിച്ച എയർ ഡിഫൻസ് സിസ്റ്റത്തിന്റെ സഹായത്തോടെ ഒരേസമയം ആറു ടാർഗറ്റുകളെ ആക്രമിക്കാൻ സാധിക്കും. പോർവിമാനങ്ങൾ, ബോംബറുകൾ, ഡ്രോണുകൾ എന്നിവയെല്ലാം മിസൈലുകളുടെ സഹായത്തോടെ തകര്‍ക്കാൻ ശേഷിയുള്ളതാണ് ഇറാന്റെ പുതിയ ആയുധമെന്നാണ് പ്രതിരോധ വിദഗ്ധര്‍ പറയുന്നത്.

 

സൈനിക ശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ആയുധങ്ങൾ നിർമിക്കുന്നതെന്നും ഇതിനു മറ്റു രാജ്യങ്ങളുടെ അനുമതി വേണ്ടതില്ലെന്നും ഇറാൻ പ്രതിരോധ മന്ത്രി ആമിർ ഹതാമി പറഞ്ഞു. സ്വന്തമായി ബാലസ്റ്റിക് മിസൈലുകൾ വികസിപ്പിച്ചെടുത്തിട്ടുള്ള ഇറാന്റെ പുതിയ ആയുധവും അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങൾക്ക് വൻ വെല്ലുവിളിയാണ്. റഡാറുകളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഖൊർദാദ് 15 സംവിധാനത്തിനു 150 കിലോമീറ്റർ പരിധിയിലുള്ള വസ്തുക്കളെ വരെ നിരീക്ഷിക്കാനും 120 കിലോമീറ്റർ പരിധിയിലുളളതിനെ തകർക്കാനും ശേഷിയുണ്ട്.

 

സ്റ്റെൽത്ത് ശേഷിയുള്ള (റഡാറിനെ മറികടക്കാൻ ശേഷിയുള്ള) പോർവിമാനങ്ങളെ 85 കിലോമീറ്റർ പരിധിയിൽ നിരീക്ഷിക്കാനും 45 കിലോമീറ്റർ പരിധിയിൽ ആക്രമിക്കാനും ഇറാന്റെ പുതിയ ആയുധ സംവിധാനത്തിനും കഴിയും. ഒരു വസ്തുവിനെ കണ്ടെത്തിയാൽ അഞ്ചു മിനിറ്റിനകം പിന്തുടര്‍ന്ന് ആക്രമിച്ച് തകർക്കാൻ കഴിയുമെന്നാണ് ഇറാന്റെ വാദം. ഇറാൻ തന്നെ വികസിപ്പിച്ചെടുത്ത ഹോക്ക് മിസൈലുകളാണ് ഇതിൽ ഉപയോഗിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com