എയർ ലിഫ്റ്റിങ്ങിന് സി–17 യമുനാനഗറിലെത്തി, ഹെലികോപ്റ്ററുകൾ, വായുസേന സജ്ജം
Mail This Article
അറബിക്കടലിൽ രൂപംകൊണ്ട ‘വായു’ ചുഴലിക്കാറ്റ് ഗുജറാത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. വ്യാഴാഴ്ച പുലർച്ചെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഇതേത്തുടർന്ന് പ്രദേശത്ത് നിന്ന് മൂന്നു ലക്ഷത്തോളം പേരെ ഒഴിപ്പിച്ചുവെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്തിനും സജ്ജമായി കര, നാവിക, വായു സേനകളെ വിന്യസിച്ചു കഴിഞ്ഞു. വൻ വിമാനങ്ങളും ഹെലികോപ്റ്ററുകളും മറ്റു സാങ്കേതിക സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
വ്യോമസേനയുടെ സി-17 വിമാനം കഴിഞ്ഞ ദിവസം തന്നെ ഡൽഹിയിൽ നിന്ന് യമുനാനഗറിൽ എത്തിയിരുന്നു. ജനങ്ങളെ എയർലിഫ്റ്റ് ചെയ്യാനായാണ് സി–17 എത്തിയിരിക്കുന്നത്. ഇതിനായി എൻഡിആർഎഫിൽ നിന്നുള്ള 160 വിദഗ്ധരെ സജ്ജമാക്കിയിട്ടുണ്ട്. സി–17 ഗ്ലോബൽമാസ്റ്റർ വിജയവാഡയിലേക്ക് പോകുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം തന്നെ വായു സേന ട്വീറ്റ് ചെയ്തിരുന്നു.
പ്രശ്നബാധിത പ്രദേശങ്ങളിൽ ആളുകളെ എയർലിഫ്റ്റ് ചെയ്യാൻ മീഡിയം ലിഫ്റ്റ് ഹെലികോപ്ടറുകളും ലൈറ്റ് യൂട്ടിലിറ്റി കോപ്റ്ററുളും ഗുജറാത്തിൽ വിന്യസിച്ചിട്ടുണ്ട്. പ്രദേശത്തെ ആശയവിനിമയങ്ങൾക്കായി അത്യാധുനിക റഡാർ സംവിധാനങ്ങളും വായുസേന വിന്യസിച്ചിട്ടുണ്ട്. വായുസേനയുടെ കീഴിലുള്ള സാറ്റലൈറ്റുകളുടെ സഹായത്തോടെ ആശയവിനിമയവും മറ്റു ഡേറ്റകളും ലഭ്യമാക്കും.
പ്രദേശത്തെ വ്യോമതാവളങ്ങളുമായി അതിവേഗം ബന്ധപ്പെടാൻ മൊബൈൽ കമ്മ്യൂണിക്കേഷൻ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ആയിരത്തോളം സൈനികരെ ഗുജറാത്തിലെ വിവിധ മേഖലകളിലായി വിന്യസിച്ചിട്ടുണ്ട്. സൈന്യത്തിനു പുറമേ ദുരന്തനിവാരണ സേനയുടെ 20 യൂനിറ്റുകളും വിന്യസിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാന്‍ സൈനികരുടെ കീഴിലുള്ള വൈദ്യസംഘത്തെയും സജ്ജമാക്കി. 60 ലക്ഷം ആളുകളെയെങ്കിലും വായു ചുഴലിക്കാറ്റ് ബാധിക്കാൻ സാധ്യതയുള്ളതായാണ് ഗുജറാത്ത് സര്‍ക്കാര്‍ കണക്കു കൂട്ടുന്നത്.