അമേരിക്കൻ വിമാനവാഹിനി കപ്പൽ കത്തിക്കാൻ ഇറാൻ നേരത്തെ പരിശീലനം നടത്തി
Mail This Article
അമേരിക്കയുടെയും അറബ് സഖ്യ സേനകളുടെയും വെല്ലുവിളികൾ ശക്തമായതോടെ ഇറാൻ പുതിയ ആയുധങ്ങൾ നിർമിക്കുന്നതിന്റെയും സൈനികാഭ്യാസങ്ങൾ നടത്തുന്നതിന്റെയും തിരക്കിലാണ്. ശത്രുക്കളുടെ കപ്പലുകളും പോർവിമാനങ്ങളും എങ്ങനെ നേരിടാമെന്നത് കേന്ദ്രീകരിച്ചാണ് ഇറാന്റെ പ്രധാന പരിശീലനങ്ങൾ നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഇതിന്റെ ചിത്രങ്ങളും വിഡിയോയും ഇറാൻ ചാനലുകൾ പുറത്തുവിട്ടിരുന്നു. എന്നാൽ അമേരിക്കയുടെ വിമാനവാഹിനി കപ്പൽ തകർക്കുന്നതിന്റെ പരിശീലനം 2015 ൽ തന്നെ ഇറാൻ നടത്തിയിട്ടുണ്ടെന്നാണ് മറ്റൊരു റിപ്പോർട്ട്.
2015 ഫെബ്രുവരിയിൽ നടന്ന സൈനികാഭ്യാസത്തിൽ അമേരിക്കയുടെ നിമിറ്റ്സ് ക്ലാസ് വിമാനവാഹിനി കപ്പലിന്റെ രൂപം സൃഷ്ടിച്ച് മിസൈല്‍ ആക്രമണം നടത്തുന്നതിന്റെ പരിശീലനം നടത്തിയിരുന്നു. മിസൈലുകളും ഹെലികോപ്ടറുകളും സ്പീഡ് ബോട്ടുകളും ഉപയോഗിച്ചായിരുന്നു പരിശീലനം നടത്തിയത്. കടലിലൂടെ പോകുന്ന ഏതൊരു കപ്പലിനെയും നിമിഷ നേരത്തിനുള്ളിൽ തകർക്കാൻ കഴിയുമെന്ന് തെളിയിക്കുന്നതായിരുന്നു ഇറാന്റെ അന്നത്തെ സൈനികാഭ്യാസം.
ഹെലികോപ്ടറിൽ നിന്നും കരയിൽ നിന്നും മിസൈൽ തൊടുത്താണ് കപ്പലിനെ നേരിട്ടത്. മരം കൊണ്ട് നിർമിച്ച വൻ കപ്പലിന്റെ ചുറ്റും സ്പീഡ് ബോട്ടുകൾ കുതിച്ചെത്തുന്നതും വിഡിയോയിൽ കാണാം. ഗ്രേറ്റ് പ്രോഫറ്റ് 9 എന്ന സൈനികാഭ്യാസത്തിന്റെ ഭാഗമായാണ് യുഎസ് കപ്പലിന്റെ മാതൃക മിസൈലിട്ട് തകർത്തത്. അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകാൻ ലക്ഷ്യമിട്ടായിരുന്നു ഈ സൈനികാഭ്യാസമെന്നത് വ്യക്തമാണ്.
ആദ്യഘട്ടത്തിൽ സ്പീഡ് ബോട്ടുകളിൽ നിന്നും എം–08 മൈൻ ആക്രമണമാണ് നടത്തിയത്. പിന്നാലെ 107 എംഎം റോക്കറ്റുകൾ ഉപയോഗിച്ചും ആക്രമിച്ചു. ഇത്തരം ചെറിയ റോക്കറ്റുകൾ ഉപയോഗിച്ച് വൻ കപ്പലുകൾ വരെ മുക്കാൻ സാധിക്കും. ക്രൂസ് മിസൈലുകൾ പ്രയോഗിക്കാൻ ശേഷിയുള്ള സ്പീഡ് ബോട്ടുകൾ വരെ ഇറാനു കൈവശമുണ്ടെന്നും അന്നത്തെ സൈനികാഭ്യാസത്തിൽ തെളിയിച്ചു. ബോട്ടുകളിൽ നിന്ന് പ്രയോഗിക്കാവുന്ന 12 ക്രൂസ് മിസൈലുകളാണ് അന്നത്തെ അഭ്യാസത്തിനു ഉപയോഗിച്ചത്.
മൂന്നാം ഘട്ടത്തിൽ ആന്റി–ഷിപ്പ് മിസൈലുകളും പ്രയോഗിച്ചിരുന്നു. ഇറാന്റെ യുദ്ധകപ്പലിൽ നിന്ന് രണ്ടു ക്രൂസ്, ബാലിസ്റ്റിക് മിസൈലുകളാണ് അന്ന് വിജയകരമായി പരീക്ഷിച്ചത്. ചൈനയുടെ സി–802 മിസൈലിന്റെ പരിഷ്കരിച്ച ആന്റി–ഷിപ്പ് ക്രൂസ് മിസൈലിന്റെ ഇറാനിയൻ പതിപ്പാണ് ‘നൂർ’. വിമാനവാഹിനി കപ്പൽ തകർക്കുന്നതിന്റെ അവസാന ഘട്ടത്തിൽ 1000 കിലോഗ്രാം സ്ഫോടക വസ്തുക്കൾ നിറച്ച സ്പീഡ് ബോട്ട് ഇടിക്കുന്നതിന്റെയും പരിശീലനം നടത്തിയിരുന്നു.
എന്നാൽ കഴിഞ്ഞ നാലു വർഷത്തിനുള്ളിൽ ഇറാൻ നിരവധി പരീക്ഷണങ്ങളാണ് നടത്തിയത്. മുങ്ങിക്കപ്പലുകളും പുതിയ ക്രൂസ്, ബാലിസ്റ്റിക് മിസൈലുകളും ഇറാൻ അവതരിപ്പിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ആയുധങ്ങളിലൊന്ന് സ്ഫോടക വസ്തുക്കൾ വഹിക്കാൻ ശേഷിയുള്ള ഡ്രോണുകൾ തന്നെയാണ്. സ്ഫോടക വസ്തുക്കൾ നിറച്ച ഡ്രോണുകൾ ഉപയോഗിച്ച് കപ്പലുകൾക്കു നേരെ ആക്രമണം നടത്താനാകും. കഴിഞ്ഞ ദിവസങ്ങളിൽ എണ്ണ ടാങ്കറുകളെ ആക്രമിച്ചതിനു പിന്നിൽ ഇറാനാണെന്ന് തെളിവുകളുമായി അമേരിക്ക രംഗത്തെത്തിയിട്ടുണ്ട്.