സൗദി എയർപോർട്ടിലേക്ക് വീണ്ടും ഡ്രോൺ ആക്രമണം, ഒഴിവായത് വൻ ദുരന്തം
Mail This Article
സൗദി അറേബ്യയിലെ അബഹ വിമാനത്താവളത്തിലേക്ക് വീണ്ടും ഡ്രോൺ ആക്രമണം. ഒരാഴ്ചക്കിടെ ഇതു മൂന്നാം തവണയാണ് അബഹ വിമാനത്താവളത്തെ ആക്രമിക്കാൻ ശ്രമം നടക്കുന്നത്. ഇറാനിന്റെ പിന്തുണയോടെ യെമനിലെ ഹൂതികളാണ് ആക്രമണത്തിന് പിന്നിലെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തിങ്കളാഴ്ച പുലർച്ചെ 1.30 നാണ് ബാലിസ്റ്റിക് മിസൈൽ ആക്രമണം നന്നത്. എന്നാൽ ആകാശത്ത് വച്ചു തന്നെ ഡ്രോൺ തകർത്തുവെന്നാണ് പ്രാഥമിക റിപ്പോർട്ട്.
ഖസാഫ്–കെ2 ഡ്രോൺ ഉപയോഗിച്ചാണ് ആക്രമിച്ചതെന്ന് ഹൂതികളുടെ മാധ്യമവിഭാഗം അറിയിച്ചിട്ടുണ്ട്. എന്നാൽ ഡ്രോൺ ആക്രമണത്തിൽ എന്തെങ്കിലും സംഭവിച്ചതായി ഹൂതികൾ വെളിപ്പെടുത്തിയിട്ടില്ല. സൗദി സേനയും ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
ജനവാസ മേഖകൾ ലക്ഷ്യമിട്ടാണ് ഹൂതികളുടെ ആക്രമണമെന്ന് അറബ് സഖ്യസേന ആരോപിച്ചു. യെമനിൽ നിന്നെത്തുന്ന മിസൈലുകൾ അമേരിക്കയുടെ മിസൈൽ പ്രതിരോധ സംവിധാനം പാട്രയറ്റിന്റെ സഹായത്തോടെ സൗദി എയർ ഡിഫൻസ് വിഭാഗം തകർക്കുന്നുണ്ട്. എങ്കിലും ചില സമയങ്ങളിൽ മിസൈലുകളും ഡ്രോണുകളും ആളില്ലാ പ്രദേശങ്ങളിലും വീഴുന്നുണ്ട്. പ്രധാനമായും സ്കഡ് വിഭാഗത്തില്‍പെട്ട മിസൈലുകൾ ഉപയോഗിച്ചാണ് ഹൂതികളുടെ ആക്രമണം.
സൗദിയിലെ നിരവധി നഗരങ്ങൾക്കു നേരെ നേരത്തെയും മിസൈൽ, ഡ്രോൺ ആക്രണം നടന്നിട്ടുണ്ട്. നജ്‌റാന്‍, ജിസാന്‍, റിയാദ് എന്നിവിടങ്ങളിലേക്കും മിസൈൽ ആക്രമണം നടത്തിയിട്ടുണ്ട്. എന്നാൽ എല്ലാ മിസൈലുകളും പാട്രിയറ്റിന്റെ സഹായത്തോടെ തകർക്കുകയായിരുന്നു.