അണ്വായുധ ശേഖരത്തിൽ പാക്കിസ്ഥാൻ മുന്നിൽ; പക്ഷേ പ്രതിരോധത്തിൽ ഇന്ത്യ
Mail This Article
അയൽപക്കങ്ങളിൽ ആശങ്ക വർധിപ്പിച്ച് അണ്വായുധങ്ങൾ സ്വരുക്കൂട്ടി പാക്കിസ്ഥാനും ചൈനയും. അണ്വായുധ ശക്തികളായ പാക്കിസ്ഥാനും ചൈനയും അണ്വായുധ ശേഖരം വികസിപ്പിക്കുന്നുവെന്നാണ് സ്റ്റോക്കോം ഇന്റർനാഷനൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (എസ്ഐപിആർഐ) പുതിയ റിപ്പോർട്ട്. ഇന്ത്യയേക്കാൾ കൂടുതൽ അണ്വായുധങ്ങൾ പാക്കിസ്ഥാന്റെ പക്കലുണ്ടെന്നാണു റിപ്പോർട്ടിലുള്ളത്. എന്നാൽ ഇതൊന്നും ഇന്ത്യയുടെ വീര്യത്തെ ഇളക്കാൻ പോന്നതല്ലെന്നാണു നിഗമനം. എണ്ണത്തിലല്ല, കരുത്തിലാണ് ഇന്ത്യ വിശ്വസിക്കുന്നത്. അണ്വായുധങ്ങൾ പ്രയോഗിക്കാനുള്ള ഏറ്റവും മികച്ച മിസൈലുകളാണ് ഇന്ത്യയുടെ കൈവശമുള്ളത്.
ഇന്ത്യയ്ക്ക് 130–140 അണ്വായുധങ്ങൾ കൈവശമുള്ളപ്പോൾ പാക്കിസ്ഥാനുള്ളത് 150–160 എണ്ണമാണ്. ചൈനയുടെ കൈവശം 290 അണ്വായുധങ്ങളുണ്ട്. 2018 ൽ ചൈനയ്ക്കാവട്ടെ 280 അണ്വായുധങ്ഹളാണ് ഉണ്ടായിരുന്നത്. 2018ൽ പാക്കിസ്ഥാനു 130–140 ആണവ പോർമുനകളാണ് ഉണ്ടായിരുന്നത്. അതേസമയം, യുഎസും റഷ്യയും വേറെ ലെവലാണ്. യുഎസിന് 6185, റഷ്യയ്ക്ക് 6500 വീതം അണ്വായുധങ്ങളുണ്ട്. രണ്ടു രാജ്യങ്ങളും അണ്വായുധങ്ങളുടെ എണ്ണം കുറച്ചുവരികയാണെന്നും റിപ്പോർട്ടിൽ കാണാം. ആഗോള ആണവായുധ ശേഷിയുടെ 92 ശതമാനവും ഈ രണ്ടു രാജ്യങ്ങളിലാണ്.
ബാക്കിയുള്ള ഏഴ് ആണവരാഷ്ട്രങ്ങൾ താരതമ്യേന ചെറുതാണെങ്കിലും അണ്വായുധങ്ങൾ വികസിപ്പിക്കുന്നതിലും വിന്യസിക്കുന്നതിലും സജീവമാണ്. കര, നാവിക, വ്യോമ കേന്ദ്രങ്ങളിൽനിന്ന് ഉപയോഗിക്കാവുന്ന തരത്തിലുള്ള അണ്വായുധങ്ങൾ വികസിപ്പിക്കുന്നതിൽ വ്യാപൃതരാണ് ഇന്ത്യയും പാക്കിസ്ഥാനും. ആണവായുധങ്ങൾ ആധുനികമാക്കി വികസിപ്പിക്കുന്നതിൽ ചൈനയും മുന്നിലുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.
പാക്കിസ്ഥാനും ചൈനയും അണ്വായുധങ്ങൾ കുന്നുകൂട്ടുമ്പോഴും ഇന്ത്യ ഭയപ്പെടാത്തതിനു കാരണം രാജ്യത്തിന്റെ നിലപാടിലെ ദൃഢതയാണെന്നു പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയ്ക്കും അണ്വായുധശേഷി വികസിപ്പിക്കാതെ നിൽക്കാനാകില്ല. പക്ഷേ, എണ്ണത്തിലല്ല ആയുധങ്ങളുടെ കരുത്തിലും പ്രഹരശേഷിയിലുമാണ് ഇന്ത്യ വിശ്വാസമർപ്പിച്ചിരിക്കുന്നത്. ‘ആദ്യം ഉപയോഗിക്കില്ല’ എന്ന ഇന്ത്യൻ നിലപാടും രാജ്യത്തിനു ഗുണകരമാണ്.
ആരെയും അങ്ങോട്ട് ആക്രമിക്കില്ലെന്നും അടിച്ചാൽ തിരിച്ചടിക്കുമെന്നുമാണ് ആണവയുദ്ധത്തിൽ ഇന്ത്യൻ നിലപാട്. പ്രത്യാക്രമണ ശേഷിയിൽ ഇന്ത്യ ബഹുദൂരം മുന്നിലാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അണ്വായുധം വഹിക്കാവുന്ന പാക്കിസ്ഥാന്റെ ഷഹീൻ–3 മിസൈലിന്റെ ദൂരപരിധി 2750 കിലോമീറ്റർ മാത്രമാണ്. ഇന്ത്യയുടെ അത്യാധുനിക അഗ്നി–5 മിസൈലിന്റെ പ്രഹരപരിധി ഇതിന്റെ ഇരട്ടിയോളമാണ്– 5000 കിലോമീറ്റർ. ചൈനയും അഗ്നിയുടെ അധീനതയിലാകും. പക്ഷേ, ചൈനയുടെ ഡെങ്ഫെങ്–41 ഇവയെയെല്ലാം മറികടക്കും. 14,500 കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യത്തിലേക്കു ഡെങ്ഫെങ്ങിനെ വിക്ഷേപിക്കാനാകും.