ബി–52 ബോംബറിൽ നിന്നു ഹൈപ്പർസോണിക് മിസൈൽ തൊടുത്തു അമേരിക്ക
Mail This Article
അമേരിക്കൻ സേനകളുടെ അത്യാധുനിക പോർവിമാനമായ ബി–52 ബോംബറില്‍ നിന്നു ഹൈപ്പർസോണിക് മിസൈൽ വിജയകമായി പരീക്ഷിച്ചു. യുഎസ് വ്യോമസേനയാണ് ബി–52 ബോംബറില്‍ പുതിയ ഹൈപ്പര്‍സോണിക് മിസൈലിന്റെ പരീക്ഷണം നടത്തിയത്.
പരീക്ഷണം വിജയിച്ചതായി പോർവിമാന നിർമാണ കമ്പനിയായ ലോക്ക്ഹീഡ് മാർട്ടിനാണ് അറിയിച്ചത്. ശബ്ദത്തേക്കാൾ അഞ്ചു മടങ്ങു വേഗത്തിൽ പറക്കുന്ന മിസൈലിന് സെക്കൻഡിൽ ഒരു മൈൽ ദൂരം താണ്ടാനാകും. കഴിഞ്ഞ ഓഗസ്റ്റിലാണ് പുതിയ മിസൈൽ വികസിപ്പിച്ചെടുക്കാനും ബോംബറിൽ നിന്നു പരീക്ഷിക്കാനുമായി ലോക്ക്ഹീഡ് മാർട്ടിന് പെന്റഗൺ കരാർ നൽകിയത്.
അടുത്ത മൂന്നു വർഷത്തിനുള്ളിൽ എജിഎം–183എ മിസൈലിന്റെ കൂടുതൽ പരീക്ഷണങ്ങൾ നടത്തുമെന്നാണ് പെന്റഗൺ അറിയിച്ചത്. പരീക്ഷണങ്ങളെല്ലാം വിജയിച്ചാൽ 2022 ൽ ഹൈപ്പർസോണിക് മിസൈൽ യുഎസ് വ്യോമസേനയുടെ ഭാഗമാകും. ഹൈപ്പർ സോണിക് മിസൈൽ ശേഷിയുള്ള റഷ്യ, ചൈന രാജ്യങ്ങളുടെ വെല്ലുവിളി നേരിടുകയാണ് അമേരിക്കയുടെ മുഖ്യ ലക്ഷ്യം.
അതേസമയം, ഹൈപ്പർ സോണിക് മിസൈലുകളെ പ്രതിരോധിക്കാനുള്ള ആയുധം നിലവിൽ അമേരിക്കൻ സേനയുടെ കൈവശമില്ല. എന്നാൽ റഷ്യയും ചൈനയും ഇക്കാര്യത്തിൽ വൻ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഒരു വർഷം മുൻപ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ അവതരിപ്പിച്ച ആറു ആയുധങ്ങളിൽ രണ്ടെണ്ണം ഹൈപ്പർ സോണിക് ഗ്ലൈഡ് വാഹനവും വായുവിൽ നിന്നു പ്രയോഗിക്കാവുന്ന ക്രൂസ് മിസൈലുമായിരുന്നു. ഇത് രണ്ടും 2020 ൽ തന്നെ സേനയുടെ ഭാഗമാകും. കഴിഞ്ഞ ഓഗസ്റ്റിലാണ് ചൈനയുടെ ഹൈപ്പര്‍സോണിക് എയർക്രാഫ്റ്റും പരീക്ഷണം നടത്തിയത്.