അമേരിക്കൻ യുദ്ധക്കപ്പലിനു മുകളിലൂടെ ഇറാന്റെ ഡ്രോൺ പറന്നു, തകർത്തെന്ന് ട്രംപ്
Mail This Article
യുദ്ധക്കപ്പലിനു മുകളിലൂടെ പറന്ന ഇറാന്റെ ഡ്രോൺ അമേരിക്കൻ നാവികസേന തകർത്തെന്ന് റിപ്പോർട്ട്. എന്നാൽ നാവികസേനയുടെ കപ്പലിന്റെ 900 മീറ്റർ വരെ അടുത്ത വന്ന ഡ്രോണാണ് തകർത്തതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. യുഎസ്‌എസ് ബോക്സർ യുദ്ധക്കപ്പലാണ് ഇറാന്റെ ഡ്രോൺ തകർത്തത്.
ഹോർമുസ് കടലിടുക്കിലാണ് സംഭവം. യുദ്ധക്കപ്പലിന്റെയും നാവികസേനയുടെയും സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കണ്ടെത്തിയതോടെയാണ് ഡ്രോൺ നശിപ്പിച്ചതെന്ന് വൈറ്റ് ഹൗസിൽ സംസാരിച്ച ട്രംപ് പറഞ്ഞു. ഇലക്ട്രോണിക് ജാമിങ് ടെക്നോളജി ഉപയോഗിച്ചാണ് ഡ്രോൺ നശിപ്പിച്ചതെന്ന് യുഎസ് പ്രതിരോധ ഉദ്യോഗസ്ഥർ അറിയിച്ചു.
യുഎസ് കപ്പലിന് അപകടകരമായ അകലത്തിൽ ഡ്രോൺ വന്നതിനെ തുടർന്ന് ബോക്സർ ജീവനക്കാർ പ്രതിരോധ നടപടി സ്വീകരിക്കുകയായിരുന്നു. രാജ്യാന്തര ജല അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന കപ്പലുകൾക്കെതിരെ ഇറാൻ നടത്തിയ പ്രകോപനപരവും ശത്രുതാപരവുമായ നടപടികളുടെ ഏറ്റവും പുതിയ സംഭവമാണിതെന്നും ട്രംപ് ആരോപിച്ചു.
തങ്ങളുടെ ഉദ്യോഗസ്ഥരെയും കപ്പല്‍ സംവിധാനങ്ങളെയും താൽപ്പര്യത്തെയും സംരക്ഷിക്കാനുള്ള അവകാശം അമേരിക്കയിൽ നിക്ഷിപ്തമാണ്. കൂടാതെ നാവിഗേഷൻ സ്വാതന്ത്ര്യത്തെയും ആഗോള വാണിജ്യത്തെയും തടസ്സപ്പെടുത്താനുള്ള ഇറാന്റെ ശ്രമങ്ങളെ അപലപിക്കാൻ എല്ലാ രാജ്യങ്ങളോടും ആഹ്വാനം ചെയ്യുന്നുവെന്നും ട്രംപ് പറഞ്ഞു.
എന്നാൽ ഡ്രോൺ നഷ്ടപ്പെടുന്നതിനെക്കുറിച്ച് വിവരമൊന്നുമില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫ് ന്യൂയോർക്കിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.