അന്ന് പാക്ക് സൈനിക ക്യാംപിൽ ഇന്ത്യ ബോംബിട്ടിരുന്നെങ്കിൽ ആണവ ദുരന്തമായേനെ...
Mail This Article
ഇന്ത്യയും പാക്കിസ്ഥാനും അണ്വായുധ ശേഷി കൈവരിച്ചതിനു ശേഷം നടന്ന ആദ്യ സംഘർഷമായിരുന്നു കാർഗിൽ യുദ്ധം. അന്ന് ചെറിയൊരു തെറ്റിദ്ധാരണയുടെ പേരിൽ രണ്ടിലൊരു രാജ്യം അണ്വായുധം പ്രയോഗിച്ചിരുന്നെങ്കിൽ വൻ ദുരന്തമായേനേ. 1999 ലെ കാർഗിൽ യുദ്ധം നടക്കുന്ന സമയത്ത് മുതിർന്ന ഉദ്യോഗസ്ഥരെടുത്ത ചില നിര്‍ണായക തീരമാനങ്ങളാണ് വൻ ദുരന്തത്തിൽ നിന്ന് പാക്കിസ്ഥാനെയും ഇന്ത്യയെയും രക്ഷപ്പെടുത്തിയതെന്ന് പിന്നീട് റിപ്പോർട്ടുകൾ വന്നിരുന്നു.
യുദ്ധം നടക്കുന്ന സമയത്ത് ചെറിയൊരു തെറ്റിദ്ധാരണയുടെ കാരണത്താല്‍ ഇന്ത്യൻ വ്യോമസേനയുടെ ബോംബ് അബദ്ധത്തിൽ പാക്ക് സൈനിക താവളത്തിൽ വീണിരുന്നെങ്കിൽ കാർഗിൽ യുദ്ധം ആണവ ദുരന്തത്തിൽ അവസാനിച്ചേനെ എന്നാണ് പ്രതിരോധ വിദഗ്ധർ പിന്നീട് പറഞ്ഞത്.
കാർഗിൽ യുദ്ധം നടക്കുന്ന സമയത്ത് പാക്ക് സൈനിക താവളത്തിൽ ഇന്ത്യൻ വ്യോമേസന ബോംബിടാൻ പദ്ധതിയിട്ടെന്ന് പിന്നീട് വെളിപ്പെടുത്തൽ വന്നിരുന്നു. അതിർത്തി കടന്ന് പാക്ക് സൈനിക ക്യാംപിലേക്ക് ജാഗ്വാർ വിമാനത്തിൽ നിന്ന് ബോംബിടാനായിരുന്നു തീരുമാനം.
കാർഗിൽ യുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്ന സമയത്ത്, 1999 ജൂൺ 24 നായിരുന്നു അങ്ങനെ ഒരു നീക്കം നടന്നത്. എന്നാൽ അവസാന നിമിഷം മുതിർന്ന വ്യോമസേനാ മേധാവി ഇടപ്പെട്ട് പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. രണ്ടു ജാഗ്വർ വിമാനങ്ങളുടെ സഹായത്തോടെയാണ് പാക്ക് സൈനിക ക്യാംപിൽ ബോംബിടൽ പദ്ധതി ആസൂത്രണം ചെയ്തത്. പദ്ധതി ഉപേക്ഷിച്ചതിനു ശേഷമാണ് അതിലും വലിയ വിവരം പുറത്തുവന്നത്. ബോംബിടാൻ തീരുമാനിച്ച സൈനിക ക്യാംപിനു സമീപം അന്നത്തെ പാക്ക് പ്രധാനമന്ത്രി നവാശ് ഷെരീഫും സൈനിക മേധാവി പര്‍വേശ് മുഷാറഫും ഉണ്ടായിരുന്നു. സൈനിക ക്യാംപ് ആക്രമണം സംഭവിച്ചിരുന്നുവെങ്കിൽ യുദ്ധം വേറൊരു തലത്തിലേക്ക് എത്തുമായിരുന്നു.
കോക്പിറ്റ് ലേസർ ഡെസിഗ്നേഷൻ സിസ്റ്റത്തിന്റെ സഹായത്തോടെ ബോംബിടേണ്ട സ്ഥലം വരെ കൃത്യമായി രേഖപ്പെടുത്തിയിരുന്നു. ജാഗ്വർ വിമാനത്തിലെ കോക്പിറ്റ് ടെക്നോളജി ഉപയോഗിച്ചാണ് മാപ്പിങ് നടത്തിയത്. ഒരു പോർവിമാനം സ്ഥലം കണ്ടെത്താനും മറ്റൊരു ജാഗ്വർ വിമാനം ഉപയോഗിച്ച് ബോംബിടാനായിരുന്നു പദ്ധതി. കാർഗിലിലെ പോയിന്റ് 4388 ആയിരുന്നു ബോംബിടാൻ രേഖപ്പെടുത്തിയ സ്ഥലം.
എന്നാൽ, വ്യോമസേനയുടെ പദ്ധതി നടപ്പാക്കാൻ എ.ബി. വാജ്പേയിയുടെ നേതൃത്തിലുള്ള എൻഡിഎ സർക്കാർ അനുമതി നൽകിയില്ല. നിയന്ത്രണരേഖ ഒരുകാരണവശാലും കടക്കരുത് എന്നായിരുന്നു അന്നത്തെ വ്യോമസേനാ മേധാവി എ.വൈ. ടിപ്നിസിനു വാജ്പെയിൽ നിന്നു ലഭിച്ച നിർദേശം. കാർഗിൽ മലനിരകളിൽ ഉയരത്തിൽ സുരക്ഷിതമായ സ്ഥാനങ്ങളിലായിരുന്ന പാക്ക് സൈനികരെ നേരിടാൻ നിയന്ത്രണരേഖ അൽപം കടന്ന് കൂടുതൽ മികച്ച സ്ഥലം കണ്ടെത്താൻ ടിപ്നിസ് അന്ന് അനുമതി ചോദിച്ചിരുന്നു. അതിനു പോലും അന്ന് അനുമതി നൽകിയില്ല.