ജമ്മു–കശ്മീരിൽ മൊബൈൽ ഇന്റർനെറ്റ് റദ്ദാക്കി, എന്തിനും സജ്ജമായി സൈനികതാവളങ്ങൾ
Mail This Article
ജമ്മു–കശ്മീരിൽ അനിശ്ചിതത്വം നിലനിൽക്കെ കേന്ദ്ര സർക്കാർ കൂടുതല്‍ നിയന്ത്രണം നടപ്പിലാക്കി. പ്രദേശത്തെ മൊബൈൽ ഇന്റർനെറ്റ് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്ന് ഞായറാഴ്ച രാത്രി തന്നെ അറിയിച്ചു. മൊബൈൽ ഇന്റർനെറ്റ് വിലക്കിയതായി നിരവധി പേർ പരാതിപ്പെട്ടിട്ടുണ്ട്.
ഇന്റർനെറ്റ് വിലക്കിയത് സംബന്ധിച്ച് എയർടെൽ പ്രതികരിച്ചത് ഇങ്ങനെ: ‘ഹായ്! സർക്കാരിന്റെ നിർദേശപ്രകാരം ഡേറ്റ സേവനങ്ങൾ നിലവിൽ നിങ്ങളുടെ സ്ഥാനത്ത് താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു. സസ്‌പെൻഷൻ ഓർഡറുകൾ എടുത്തുകഴിഞ്ഞാൽ ഞങ്ങളുടെ സേവനങ്ങൾ പൂർണ്ണമായും പ്രവർത്തനക്ഷമമാകും. അസൗകര്യത്തിൽ ഖേദിക്കുന്നു. നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി’
തിങ്കളാഴ്ച പുലർച്ചെ മുതൽ കശ്മീർ താഴ്‌വരയിലുടനീളം നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അധികൃതർ തീരുമാനിക്കുകയായിരുന്നു. സോഷ്യല്‍മീഡിയ വഴിയുള്ള ക്യാംപയിനുകളെ നേരിടാൻ ലക്ഷ്യമിട്ടാണ് ഇന്റർനെറ്റ് റദ്ദാക്കിയിരിക്കുന്നത്. കശ്മീരിൽ നേരത്തെയും നിരവധി തവണ ഇന്റർനെറ്റ് വിലക്കിയിട്ടുണ്ട്.
പ്രാദേശിക പൊലീസിന്റെ കനത്ത വിന്യാസവും അർദ്ധസൈനിക വിഭാഗത്തിന്റെ സംഘവും പ്രദേശത്ത് അണിനിരന്നിട്ടുണ്ട്. ഇതോടൊപ്പം പ്രദേശത്തെ വ്യോമതാവളങ്ങളെല്ലാം പൂർണ്ണ സജ്ജമായിരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. 35,000 അര്‍ദ്ധസൈനികരെ അധികമായി നിയോഗിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ആദ്യം 10,000 പേരെ നിയോഗിച്ചു. പിന്നീട് 25,000 സൈനികരെ കൂടി നിയോഗിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ എട്ട് ദിവസമായി ഡല്‍ഹിയില്‍ നിന്ന് വ്യോമസേന വിമാനങ്ങളില്‍ സിആര്‍പിഎഫുകാരെ ശ്രീനറില്‍ എത്തിച്ചുകൊണ്ടിരിക്കുകയാണ്.