അമേരിക്കൻ സേനയെ നേരിടാൻ ഉത്തര കൊറിയയും ചൈനയും ഒന്നിക്കുന്നു
Mail This Article
ഏഷ്യാ പസഫിക്കിൽ സുരക്ഷ ഉറപ്പാക്കാൻ ചൈനയും ഉത്തര കൊറിയയും സൈനിക സഹകരണം വർധിപ്പിച്ച് ഒരുമിച്ച് പ്രവർത്തിക്കുമെന്ന് അറിയിച്ചു. ചൈനീസ് ഉന്നത ഉദ്യോഗസ്ഥനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ മേഖലയിലെ അമേരിക്കയുടെ സൈനിക നീക്കങ്ങളെ നേരിടാൻ ലക്ഷ്യമിട്ടാണ് ബെയ്ജിങ്ങും പ്യോങ്‌യാങ്ങും ഒന്നിക്കുന്നത്.
പുതിയ മിസൈൽ പരീക്ഷണം നടത്തിയ ഉത്തര കൊറിയ വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ്. ഈ സമയത്ത് തന്നെയാണ് പ്യോങ്‌യാങ്ങിൽ നിന്നുള്ള പ്രതിനിധി സംഘം ചൈനീസ് ഉദ്യോഗസ്ഥരുമായി ബെയ്ജിങ്ങിൽ കൂടിക്കാഴ്ച നടത്തി മടങ്ങിയത്. കൊറിയൻ പീപ്പിൾസ് ആർമിയുടെ ജനറൽ പൊളിറ്റിക്കൽ ബ്യൂറോയുടെ ഡയറക്ടർ കിം സു-ഗിൽ ഒരു ഉന്നത സൈനിക ഉദ്യോഗസ്ഥനായിരുന്നു ചർച്ചയ്ക്ക് നേതൃത്വം നൽകിയത്.
ഈ പ്രദേശത്ത് സമാധാനവും സുസ്ഥിരതയും നിലനിർത്താൻ ഉത്തര കൊറിയക്കൊപ്പം നിൽക്കാൻ തയാറാണെന്ന് ചൈന ഉറപ്പ് നൽകിയിട്ടുണ്ട്. സൈനിക ബന്ധം വിപുലീകരിക്കാനും തങ്ങളുടെ അയൽക്കാരുമായി അനുഭവങ്ങൾ കൈമാറാനും ഉത്തരകൊറിയ ആഗ്രഹരിക്കുന്നുവെന്നും കിം പ്രതികരിച്ചു.
14 വർഷത്തിനിടെ, കഴിഞ്ഞ ജൂണിൽ ഉത്തര കൊറിയ സന്ദർശിച്ച ആദ്യത്തെ ചൈനീസ് നേതാവായി ജിൻപിംഗ് മാറി. കിം ജോങ് ഉന്നുമായുള്ള അദ്ദേഹത്തിന്റെ ചർച്ചകൾ ചരിത്രപരമായ സഖ്യകക്ഷികൾ തമ്മിലുള്ള ബന്ധത്തിന് ഒരു പുതിയ പ്രചോദനം നൽകിയിട്ടുണ്ട്.
കൊറിയൻ ഉപദ്വീപിലെ ആണവ ചർച്ചകളെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പലപ്പോഴും ശുഭാപ്തിവിശ്വാസം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ യുഎസിന്റെ ഈ പ്രദേശത്തെ സൈനികാഭ്യാസം സഹിക്കില്ലെന്ന് വെള്ളിയാഴ്ച ഉത്തര കൊറിയ സിയോളിനെയും വാഷിങ്ടണിനെയും ഓർമിപ്പിച്ചു.
യുഎസിന്റെ യുദ്ധക്കപ്പലുകളും വിമാനങ്ങളും ദക്ഷിണ ചൈനാ കടലിലേക്ക് അയച്ചതിൽ ചൈനയ്ക്കും അമർശമുണ്ട്. ഇതോടൊപ്പം തായ്‌വാനിലേക്കുള്ള അമേരിക്കൻ ആയുധ വിൽപനയും ഹോങ്കോങ്ങിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭകർക്ക് വാഷിങ്ടണിന്റെ പിന്തുണയും ചൈന എതിർക്കുന്നുണ്ട്.