പാക്കിസ്ഥാന്റെ ഏക പ്രതീക്ഷയാണ് ജെഎഫ് 17, പക്ഷേ നിർമിച്ചത് ചൈനയാണ്...
Mail This Article
അതിര്‍ത്തിയിലെ ഏറ്റവും ഒടുവിലെ ‘ഡോഗ്‌ഫൈറ്റിൽ’ പാക്കിസ്ഥാനും ഇന്ത്യക്കും ചെറുതല്ലാത്ത നഷ്ടങ്ങളുണ്ടായി. വ്യോമസേനയുടെ മിഗ് 21 പോര്‍വിമാനം വെടിവെച്ചിടുന്നതില്‍ പാക്ക് വ്യോമസേന വിജയിച്ചു. അതിന് അവരെ സഹായിച്ചത് ചൈനീസ് നിര്‍മിത ജെഎഫ് 17 പോര്‍വിമാനമാണെന്നാണ് പാക്കിസ്ഥാന്റെ വാദം. ഇതോടെ അമേരിക്കൻ നിർമിത എഫ്–16 നേക്കാൾ ഏറ്റവും വലിയ പ്രതിരോധ ആയുധമായി ഈ ചൈനീസ് പോര്‍വിമാനം മാറിക്കഴിഞ്ഞെന്നാണ് പാക്ക് വ്യോമസേന വാദിക്കുന്നത്.
ഒറ്റഎഞ്ചിന്‍ പോര്‍വിമാനമായ ജെഎഫ് 17 മറ്റു പോര്‍വിമാനങ്ങളായ എഫ്–16, മിഗ്–29 എന്നിവക്കുപോന്ന എതിരാളിയായാണ് കണക്കാക്കുന്നത്. പാക്കിസ്ഥാന്‍ വ്യോമസേനയാണ് ഈ പോര്‍വിമാനത്തിന്റെ പ്രധാന ഉപഭോക്താവ്. അതുകൊണ്ടു തന്നെ ജെഎഫ് 17നെക്കുറിച്ച് ചൈനീസ് വിമാന നിര്‍മാതാക്കള്‍ പുറത്തുവിടുന്ന വിവരങ്ങള്‍ മാത്രമേ ലഭ്യമായുള്ളൂ.
ജെഎഫ് 17 പോര്‍വിമാനത്തിനായുള്ള പിഎല്‍ 12 മിസൈലിന്റെ നിര്‍മാണം ഇപ്പോഴും പൂര്‍ത്തിയായിട്ടില്ലെന്നാണ് വിവരം. എന്നാല്‍ മറ്റു മിസൈലുകള്‍ ഈ പോര്‍വിമാനത്തില്‍ ഘടിപ്പിക്കാനാകും. ഇത്തരത്തില്‍ പിഎല്‍ 12 മിസൈലിനൊപ്പം നില്‍ക്കുന്ന AIM-120C-5 AMRAAM മിസൈല്‍ ഉപയോഗിച്ചായിരുന്നു മിഗ്–21 പോര്‍വിമാനം വീഴ്ത്തിയത്.
എങ്കിലും സുഖോയ് 30 പോര്‍വിമാനങ്ങളെ അപേക്ഷിച്ച് ജെഎഫ് 17ന് അംറാം മിസൈലുകള്‍ ഉപയോഗിക്കാമെന്ന മുന്‍തൂക്കമുണ്ട്. സുഖോയ് 30 വിമാനങ്ങളില്‍ ഉപയോഗിക്കുന്ന റഷ്യന്‍ നിര്‍മിത ആര്‍ 77 പോര്‍വിമാനങ്ങളുടെ പരിധി പരമാവധി 80 കിലോമീറ്ററാണ്. മിസൈലിന്റെ കാര്യത്തില്‍ പരിമിതിയുണ്ടെങ്കിലും സുഖോയ് 30 ഇപ്പോഴും ഇന്ത്യയുടെ അഭിമാനമാണ്. ഒപ്പം പാക്കിസ്ഥാൻ നേരിടുന്ന പ്രധാന ഭീഷണിയും. ശക്തമായ എൻജിനുകളാണ് SU 30 പോര്‍വിമാനങ്ങളുടെ പ്രധാന ശക്തി. ഇതുപയോഗിച്ച് അതിവേഗത്തില്‍ തെന്നിമാറാനും വേഗംകൂട്ടാനും കുറക്കാനും സാധിക്കും. കിലോമീറ്ററുകള്‍ അകലെ നിന്നും തൊടുക്കുന്ന മിസൈലുകളുടെ ലക്ഷ്യം തെറ്റിക്കാന്‍ അതുവഴി എളുപ്പത്തില്‍ സാധിക്കുന്നു.