ഇന്ത്യയുടെ ആണവ പ്രസ്താവനയിൽ ആശങ്കയുണ്ട്, ലോകം ഇടപെടണമെന്ന് ഇമ്രാൻ ഖാൻ
Mail This Article
ഇന്ത്യയുടെ ആണവ പ്രസ്താവനയിൽ ആശങ്കയുണ്ടെന്ന് വ്യക്തമാക്കുന്ന ട്വീറ്റുമായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അണ്വായുധങ്ങൾ സംബന്ധിച്ച ഇന്ത്യയുടെ നയം മാറ്റാൻ സാധ്യതയുണ്ടെന്ന് ആഴ്ചയുടെ തുടക്കത്തിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് മുന്നറിയിപ്പ് നൽകിയിരുന്നു. 1998 ൽ ആണവ പരീക്ഷണങ്ങൾ നടത്തിയതിനു ശേഷം ആദ്യമായാണ് ഇന്ത്യ ഇത്തരമൊരു പ്രസ്താവന നടത്തുന്നത്.
ഇന്ത്യയുടെ ആയുധശേഖരത്തിന്റെ സുരക്ഷ ലോകം ഗൗരവമായി പരിഗണിക്കണമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. മോദി സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഇന്ത്യയുടെ അണ്വായുധ ശേഖരത്തിന്റെ സുരക്ഷ ലോകം ഗൗരവമായി പരിഗണിക്കണം. ഇത് ഈ പ്രദേശത്തെ മാത്രമല്ല, ലോകത്തെ തന്നെ ബാധിക്കുന്ന പ്രശ്നമാണ്’, ഇമ്രാൻ ഖാൻ ട്വിറ്ററിൽ കുറിച്ചു.
ഭരണഘടനയുടെ ആർട്ടിക്കിൾ 370, 35 എ എന്നിവ ഭേദഗതി ചെയ്യാനും ജമ്മു കശ്മീർ മേഖലയുടെ പ്രത്യേക പദവി റദ്ദാക്കാനും ജമ്മു കശ്മീർ പ്രദേശത്തെ ഫെഡറൽ ഭരണത്തിലുള്ള രണ്ട് എൻക്ലേവുകളായി വിഭജിക്കാനും ഇന്ത്യ തീരുമാനിച്ചതോടെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമായിട്ടുണ്ട്.
ഇന്ത്യയുടെ തീരുമാനത്തെ പാക്കിസ്ഥാൻ ശക്തമായി അപലപിച്ചിരുന്നു. ഇമ്രാൻ ഖാൻ ഇന്ത്യയെ നാസി ജർമ്മനിയുമായാണ് താരതമ്യപ്പെടുത്തിയത്. തന്റെ സൈനികരും ജനങ്ങളും അവസാനം വരെ ഇന്ത്യയോട് പോരാടാൻ തയാറാണെന്ന് ഇമ്രാൻ പറഞ്ഞു.