കൂടുതൽ റഫാൽ പോർവിമാനങ്ങൾ വാങ്ങാൻ നീക്കം, വിവരങ്ങൾ പുറത്തുവിടാതെ സര്ക്കാർ
Mail This Article
ഏറെ വിവാദങ്ങൾക്കു ശേഷമാണ് 36 റഫാൽ പോർവിമാനങ്ങൾ വാങ്ങാൻ തീരുമാനിച്ചത്. 36 ൽ ആദ്യ റഫാൽ വ്യോമസേനക്ക് കൈമാറുകയും ചെയ്തു. 2020 മേയിൽ റഫാൽ വിമാനങ്ങൾ ഇന്ത്യയിലെത്തും. ഇതിനിടെ നരേന്ദ്ര മോദി സർക്കാർ 36 റഫാൽ യുദ്ധവിമാനങ്ങൾക്കായുള്ള കരാറുമായി മുന്നോട്ടു പോകുന്നവെന്ന് ദേശീയ മാധ്യമ റിപ്പോർട്ട് ചെയ്യുന്നു. 2020 ന്റെ തുടക്കത്തിൽ പുതിയ ഓർഡർ നൽകുമെന്നാണ് ഇന്ത്യൻ ഡിഫൻസ് റിസർച്ച് വിങ്ങിന്റെ റിപ്പോർട്ട്. എന്നാൽ സർക്കാർ ഇത് സംബന്ധിച്ച് പ്രതികരണമൊന്നും നടത്തിയിട്ടില്ല.
മറ്റൊരു 36 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നത് മൊത്തം എണ്ണം 72 ലേക്ക് കൊണ്ടുപോകും. ഇത് ഇന്ത്യയുടെ വ്യോമശക്തി വർധിപ്പിക്കുന്നതിനുള്ള പ്രധാന ഘടകമായിരിക്കും. പ്രത്യേകിച്ചും ഭീകരരുടെ പരിശീലന ക്യാംപുകൾ നശിപ്പിക്കാൻ വ്യോമസേനയെ റഫാൽ സഹായിക്കും.
ഇന്ത്യയുടെ വൻ പ്രതിരോധ വിപണി കണക്കിലെടുക്കുമ്പോൾ ലോക്ക്ഹീഡ് മാർട്ടിൻ ജെറ്റുകൾ വാങ്ങാൻ യുഎസ് ഇന്ത്യയെ പ്രേരിപ്പിക്കുന്നുവെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നത്. എന്നാൽ വിങ് കമാൻഡർ അഭിനന്ദൻ വർത്തമാൻ പാക്കിസ്ഥാന്റെ എഫ് -16 തകർത്തതു മുതൽ ഈ വിമാനത്തിന്റെ പ്രശസ്തി കുറഞ്ഞിട്ടുണ്ട്.
യുഎസിൽ നിന്നുള്ള സമ്മർദ്ദം കണക്കിലെടുക്കാതെ, എഫ് -21 പോലും ഇന്ത്യ വാങ്ങാൻ ആഗ്രഹിക്കുന്ന ഒന്നല്ല. എന്നാൽ കാരിയറും എയർഫോഴ്‌സ് വേരിയന്റുമുള്ള ബോയിങ് എഫ് -18, റഫാലിനൊപ്പം വ്യോമസേനയുടെ പരിഗണനയിലാണെന്ന് വൃത്തങ്ങൾ അറിയിച്ചു.
റഷ്യയിൽ നിന്ന് 18 സു -30 എംകെഐ, 21 മിഗ് -29 യുദ്ധവിമാനങ്ങൾ വാങ്ങാൻ വ്യോമസേന തീരുമാനിച്ചു. 272 സു-30 എംകെഐ വിമാനങ്ങളുടെ നവീകരണവും പരിഗണനയിലാണ്. പ്രധാനമന്ത്രി മോദിയുടെ സമീപകാല റഷ്യ സന്ദർശനം ഈ പ്രക്രിയയെ ത്വരിതപ്പെടുത്തി എന്നാണ് കരുതുന്നത്.
ഇന്ത്യൻ വ്യോമസേനയ്ക്ക് യുദ്ധവിമാനങ്ങൾ വിതരണം ചെയ്യുന്നതിനുള്ള കരാർ നേടിയാൽ റഫാലിന്റെ നിർമാതാവായ ഡസോൾട്ട് ഏവിയേഷനും യുഎസ് ബോയിങും ഇന്ത്യയുടെ അഞ്ചാം തലമുറ എഎംസിഎ യുദ്ധവിമാനം നിർമിക്കാൻ സഹായിക്കുന്നതിന് ഓഫറുകൾ നൽകിയിട്ടുണ്ട്.