ചൈനയെ നിലയ്ക്കുനിർത്താൻ ‘മലബാർ’, വൻ യുദ്ധക്കപ്പലുകൾ, ഇന്ത്യയ്ക്കൊപ്പം അമേരിക്ക, ജപ്പാൻ
Mail This Article
ഇന്ത്യൻ മഹാസമുദ്രത്തിൽ ഭീഷണി തുടരുന്ന ചൈനീസ് സേനകൾക്ക് മുന്നറിയിപ്പ് നൽകാൻ ലക്ഷ്യമിട്ട് ഇന്ത്യയും അമേരിക്കയും ജപ്പാനും ചേർന്ന് കൂടുതൽ സൈനിക നീക്കങ്ങൾ ആസൂത്രണം ചെയ്യുന്നു. ഇതിന്റെ ഭാഗമായി വർഷവും നടക്കുന്ന മലബാർ നാവികാഭ്യാസം സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 4 വരെ നടക്കും. അമേരിക്കയുടെയും ജപ്പാന്റെയും അത്യാധുനിക യുദ്ധക്കപ്പലുകളും പോർവിമാനങ്ങളും ഇന്ത്യയ്ക്കൊപ്പം നാവികാഭ്യസത്തിൽ പങ്കെടുക്കും.
മൂന്നു രാജ്യങ്ങൾ ചേർന്ന നടത്തുന്ന 23–ാം മലബാർ നാവികാഭ്യാസമാണ് ഇത്. ജപ്പാൻ തീരത്താണ് നാവികാഭ്യാസം നടക്കുന്നത്. നാവികാഭ്യാസം സംബന്ധിച്ച് മൂന്നു രാജ്യങ്ങളും തമ്മിൽ നേരത്തെ തന്നെ ധാരണയായിരുന്നു. അമേരിക്കയ്ക്കു പുറമെ ജപ്പാനും ഇന്ത്യയുടെ മലബാർ നാവികാഭ്യാസത്തിൽ ചേരുന്നതോടെ ചൈനയ്ക്ക് വൻ ഭീഷണി സൃഷ്ടിക്കാൻ സാധിക്കും.
ഇന്ത്യയിൽ നിന്ന് തദ്ദേശീയമായി രൂപകൽപന ചെയ്ത് നിർമിച്ച രണ്ട് മുൻനിര നാവിക കപ്പലുകളാണ് നാവികാഭ്യസത്തിൽ പങ്കെടുക്കുന്നത്. മൾട്ടി പർപ്പസ് ഗൈഡഡ് മിസൈൽ ഫ്രിഗേറ്റ് സഹ്യാദ്രി, എഎസ്ഡബ്ല്യു കൊർവെറ്റ് കിൽട്ടാൻ എന്നിവയാണ് അഭ്യാസത്തിനായി അയച്ചിരിക്കുന്നത്. ഇതോടൊപ്പം പി 8 ഐ ലോംഗ് റേഞ്ച് മാരിടൈം പട്രോളിംഗ് വിമാനവും ഉൾപ്പെടും.
ലോസ് ഏഞ്ചൽസ് - ക്ലാസ് അറ്റാക്ക് അന്തർവാഹിനിയും പി8 എ ലോംഗ് റേഞ്ച് മാരിടൈം പട്രോളിങ് വിമാനവും യുഎസ്‌എസ് നാവികസേനയെ പ്രതിനിധീകരിക്കുന്നു. ജാപ്പനീസ് നാവികസേന ഇസുമോ ക്ലാസ് ഹെലികോപ്റ്റർ ഡിസ്ട്രോയർ ജെഎസ് കാഗ, ഗൈഡഡ് മിസൈൽ ഡിസ്ട്രോയേഴ്സ് ജെഎസ് സമിദാരെ, ചൗക്കായ്, പി1 ലോംഗ് റേഞ്ച് മാരിടൈം പട്രോളിംഗ് വിമാനം എന്നിവയുമായി പങ്കെടുക്കും.
മുങ്ങിക്കപ്പലുകൾ, പോർവിമാനങ്ങൾ എല്ലാം ചേരുന്നതോടെ മലബാർ നാവികാഭ്യാസം ചൈനയ്ക്ക് വൻ മുന്നറിയിപ്പാകും. ഇന്ത്യൻ മാഹാ സമുദ്രത്തിലെ ചൈനയുടെ നീക്കങ്ങളാണ് ഇന്ത്യ, ജപ്പാൻ, അമേരിക്ക നാവികസേനകളെ ഇത്തരമൊരു അടിയന്തര തീരുമാനത്തിലേക്കു നയിച്ചതെന്നാണ് കരുതുന്നത്.
ഇന്ത്യൻ മഹാസമുദ്രത്തിലൂടെ നിരവധി തവണ ചൈനീസ് അന്തർവാഹിനികൾ രഹസ്യ നിരീക്ഷണം നടത്തി മടങ്ങിയതായി ഇന്ത്യൻ നാവികസേന നിരവധി തവണ കണ്ടെത്തിയിരുന്നു. ഇതിൽ ചില അന്തര്‍വാഹിനികൾ പാക്കിസ്ഥാൻ തീരത്ത് നങ്കൂരമിട്ടിരിക്കുകയാണെന്നും കണ്ടെത്തിയിരുന്നു.
ഇന്ത്യൻ നാവികസേനയുടെ കപ്പലുകളും വിമാനങ്ങളും ഈ അഭ്യാസത്തിൽ പങ്കെടുക്കുന്നത് മൂന്ന് രാജ്യങ്ങളും തമ്മിലുള്ള സൗഹൃദബന്ധത്തിന്റെ ശക്തമായ സമുദ്രബന്ധത്തെ ഗണ്യമായി വർധിപ്പിക്കുകയും മേഖലയിലെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും സഹായകരമാവുകയും ചെയ്യും.