ഖണ്ടേരി കമ്മിഷൻ ചെയ്തു; പാക്കിസ്ഥാനു മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി
Mail This Article
നാവികസേനയ്ക്കു കൂടുതൽ കരുത്തേകുന്ന മുങ്ങിക്കപ്പൽ, ഐഎൻഎസ് ഖണ്ടേരി മുംബൈയിൽ നടന്ന ചടങ്ങിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് കമ്മിഷൻ ചെയ്തു. സ്കോർപീൻ ശ്രേണിയിലെ ഇന്ത്യയുടെ രണ്ടാമത്തെ മുങ്ങിക്കപ്പലാണിത്. മിസൈലുകളും ടോർപിഡോകളും മൈനുകളും ഉൾപ്പെടെയുള്ള ആയുധശേഷിയും അത്യാധുനിക സാങ്കേതികവിദ്യകളുമാണു പ്രത്യേകത.
ഐഎൻഎസ് ഖണ്ടേരി കമ്മീഷൻ ചെയ്യുന്നതിനായി ഇവിടെ നിൽക്കുന്നതിൽ എനിക്ക് അഭിമാനമുണ്ടെന്ന് രാജ്നാഥ് സിങ് പറഞ്ഞു. പ്രോജക്റ്റ് 75 പ്രകാരമാണ് ഇത് ഇന്ത്യയിൽ നിർമിച്ചിരിക്കുന്നത്. ഫ്രാൻസുമായുള്ള ഞങ്ങളുടെ പ്രത്യേക ബന്ധത്തിന്റെ പ്രതീകമാണിത്. കാരണം ഈ പ്രോജക്റ്റ് ഫ്രാൻസുമായി സഹകരിച്ചാണ് നടപ്പിലാക്കുന്നത്. ഞങ്ങളുടെ നാവികസേനയെക്കുറിച്ച് അഭിമാനിക്കുന്നു. 1971 ൽ നാവികസേന പാക്കിസ്ഥാനെ പരാജയപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിച്ചു. പാക്കിസ്ഥാൻ ഞങ്ങളുടെ കഴിവുകൾ അറിഞ്ഞിരിക്കണം. ആവശ്യമെങ്കിൽ അവ ഉപയോഗിക്കാൻ കഴിയുമെന്നും രാജ് നാഥ് സിങ് പറഞ്ഞു.
ചടങ്ങിനു പിന്നാലെ, രാജ്നാഥ് സിങ്ങും ഭാര്യയും ഐഎൻഎസ് വിക്രമാദിത്യയിൽ ഒരു രാത്രിയും പകലും നാവികസേനാ ഉദ്യോഗസ്ഥർക്കൊപ്പം സമുദ്രസഞ്ചാരം നടത്തുന്നുണ്ട്. 50 ദിവസം തുടർച്ചയായി വെള്ളത്തിനടിയിൽ കഴിയാനുള്ള സംവിധാനങ്ങളുമുള്ള ഐഎൻഎസ് ഖണ്ഡേരി 2017 ജനുവരിയിൽ നീറ്റിലിറക്കിയിരുന്നു. 2015ൽ നീറ്റിലിറക്കിയ സ്കോർപീൻ ശ്രേണിയിലെ ആദ്യ മുങ്ങിക്കപ്പലായ ഐഎൻഎസ് കൽവരി 2017 ഡിസംബറിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സേനയുടെ ഭാഗമാക്കിയത്. മറാഠാ വീരനായകനായ ഛത്രപതി ശിവജിയുടെ കടൽത്തീര കോട്ടകളിൽ ഉൾപ്പെട്ട ഖണ്ടേരിയിൽ നിന്നാണു മുങ്ങിക്കപ്പലിനു പേരു കണ്ടെത്തിയത്.
61.7 മീറ്റർ നീളവും 6.2 മീറ്റർ വ്യാസവുമുള്ള മുങ്ങിക്കപ്പൽ 300 മീറ്റർ ആഴത്തിൽ വരെ സഞ്ചരിക്കാൻ ശേഷിയുള്ളതാണ്. ഐഎൻഎസ് നീലഗിരി യുദ്ധക്കപ്പൽ, ദക്ഷിണ മുംബൈയിലെ മസഗോൺ ഡോക്കിലെ പുതിയ എയർക്രാഫ്റ്റ് കാരിയർ ഡ്രൈ ഡോക് എന്നിവയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു.