വ്യോമാക്രമണത്തിന് ‘അസ്ത്ര’ സൂപ്പര്‍സോണിക് മിസൈൽ, ഇത് ലോകത്തെ ഏറ്റവും മികച്ചത്
Mail This Article
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ ബിയോണ്ട് വിഷ്വല്‍ റേഞ്ച് എയര്‍-ടു-എയര്‍ സൂപ്പര്‍ സോണിക് മിസൈല്‍ അസ്ത്ര ഉടൻ തന്നെ വ്യോമസേനയുടെ ഭാഗമാകും. 15 വർഷത്തെ ഗവേഷണങ്ങൾക്കും പരീക്ഷണങ്ങൾക്കും ശേഷമാണ് അസ്ത്ര മിസൈൽ വ്യോമസേനയുടെ ഭാഗമാകുന്നത്. ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) ആണ് അസ്ത്ര മിസൈൽ നിർമിച്ചത്.
ഇപ്പോൾ കുറഞ്ഞത് 200 അസ്ത്ര മിസൈലുകൾ വേണമെന്നാണ് വ്യോമസേനയുടെ നിർദ്ദേശം. സുഖോയ് -30 എംകെഐ മൾട്ടി പർപ്പസ് പോർവിമാനങ്ങളിൽ നിന്നാണ് അസ്ത്ര മിസൈലുകൾ പ്രയോഗിക്കാൻ സാധിക്കുക. ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച ബിയോണ്ട് വിഷ്വല്‍ റേഞ്ച് എയര്‍-ടു-എയര്‍ സൂപ്പര്‍ സോണിക് മിസൈലുകളിൽ (BVRAAM) ഒന്നാണ് അസ്ത്ര. ഇതിന്റെ പരിധി ഉയര്‍ത്താനുള്ള കഴിവ് ഞങ്ങൾക്ക് ഉണ്ടെന്നും ഡിആർഡിഒ മേധാവി ഡോ. ജി. സതീഷ് റെഡ്ഡി പറഞ്ഞു. അസ്ത്രയുടെ ദൂരപരിധി 110 ല്‍ നിന്ന് 160 കിലോമീറ്ററായി ഉയര്‍ത്താന്‍ ഇതിനോടകം തന്നെ കഴിഞ്ഞിട്ടുണ്ട്.
ഇതോടെ യുഎസ്, റഷ്യ, ഫ്രാൻസ്, ഇസ്രയേൽ എന്നിവയ്ക്ക് ശേഷം ഇത്തരം മിസൈൽ വികസിപ്പിച്ചെടുക്കുന്ന അഞ്ചാമത്തെ രാജ്യമായി ഇന്ത്യ മാറി. ആധുനിക മാർഗനിർദ്ദേശവും നാവിഗേഷൻ ടെക്നിക്കുകളും ഉപയോഗിച്ച് 100 കിലോമീറ്ററിലധികം സഞ്ചരിച്ച് ആക്രമിക്കാൻ ശേഷിയുള്ളതാണ് അസ്ത്ര മിസൈൽ.
ഇപ്പോൾ അസ്ത്ര മിസൈല്‍ സുഖോയ് -30 എംകെഐ പോർവിമാനത്തിൽ നിന്നു മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ. എന്നാൽ എൽസിഎ തേജസിൽ നിന്നും ഉടൻ തന്നെ അസ്ത്ര പ്രയോഗിക്കാൻ സാധിച്ചേക്കും. മൾട്ടി-ടാർഗെറ്റ് കൈകാര്യം ചെയ്യാൻ അസ്ത്രയ്ക്ക് കഴിവുണ്ട്. ഇതോടൊപ്പം ശത്രുക്കളുടെ വിമാനങ്ങളിൽ നിന്നുള്ള ജാമിങ് നേരിടാനുള്ള അത്യാധുനിക ഇസിസിഎം ശേഷിയും ഉണ്ട്.
ആയുധ സംയോജനത്തിനായി പോർ വിമാനം പരിഷ്കരിക്കുന്നതിൽ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡും (എച്ച്എഎൽ) പങ്കുവഹിച്ചിട്ടുണ്ട്. 50 ലധികം പൊതു, സ്വകാര്യ സ്ഥാപനങ്ങൾ അസ്ത്ര ആയുധ സംവിധാനം നിർമിക്കുന്നതിന് സംഭാവന നൽകിയിട്ടുണ്ട്.