‘ആണവ യുദ്ധ’ത്തിനിറങ്ങാനുള്ള യുഎസ് വിമാനം പക്ഷി ഇടിച്ചു തകർന്നു, നഷ്ടം 14 കോടി
Mail This Article
ഭാവിയിൽ ഒരു ആണവ യുദ്ധമുണ്ടായാൽ കമാൻഡ് സെന്ററായി ഉപയോഗിക്കാൻ രൂപകൽപന ചെയ്ത അമേരിക്കയുടെ നേവി ‘ഡൂംസ്ഡേ’ വിമാനം പക്ഷി ഇടിച്ചതിനെ തുടർന്ന് അടിയന്തരമായി നിലത്തിറക്കി. പരീക്ഷണ പറക്കലിനിടെ അത്യാധുനിക ശേഷിയുണ്ടെന്ന് അവകാശപ്പെടുന്ന വിമാനത്തിന്റെ എൻജിനുളളിലേക്ക് പക്ഷി പ്രവേശിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് 20 ലക്ഷം ഡോളറിലധികം (ഏകദേശം 14 കോടി രൂപ) നാശനഷ്ടമുണ്ടായി.
ഈ മാസം ആദ്യത്തിലാണ് സംഭവം. മേരിലാൻഡിലെ നേവൽ വ്യോമതാവളത്തിൽ നിന്ന് പരീക്ഷണ പറക്കലിനിടെയാണ് അജ്ഞാത ഇനം പക്ഷിയെ ഇ-6 ബി മെർക്കുറി വിമാനത്തിന്റെ നാല് എൻജിനുകളിലൊന്നിലേക്ക് വലിച്ചുകയറ്റിയത്. ‘ക്ലാസ് എ’ അപകടമുണ്ടായപ്പോൾ വിമാനം അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നു. ചെറിയൊരു പക്ഷി ഇടിച്ചതിലൂടെ 20 ലക്ഷം ഡോളറിലധികം നാശനഷ്ടമുണ്ടാക്കുകയും മുഴുവൻ എൻജിനും മാറ്റിവയ്ക്കുകയും വേണ്ടിവന്നു.
ആണവ യുദ്ധമുണ്ടായാൽ കമാൻഡും കൺട്രോൾ പോസ്റ്റുമായി പ്രവർത്തിക്കാനാണ് ‘ഡൂംസ്ഡേ’ വിമാനം രൂപകൽപന ചെയ്തിരിക്കുന്നത്. അന്തർവാഹിനികൾ, വ്യോമസേന ബോംബറുകൾ, ഐസിബിഎമ്മുകൾ എന്നിവയുടെ ‘ന്യൂക്ലിയർ ട്രയാഡ്’ സംവിധാനം പ്രസിഡന്റും പെന്റഗൺ മേധാവിയുമായി ബന്ധിപ്പിക്കുന്നതാണ് ഈ വിമാനം. അതേസമയം തകർന്ന വിമാനം നന്നാക്കി സർവീസിൽ തിരിച്ചെത്തിയിട്ടുണ്ട്.
ഇ-6 ബി മെർക്കുറി വിമാനത്തിന് ഈ വർഷം നേരിടുന്ന രണ്ടാമത്തെ വലിയ അപകടമാണിത്. ഫെബ്രുവരിയിൽ ഒക്‌ലാഹോമയിലെ ടിങ്കർ എയർഫോഴ്‌സ് താവാളത്തിൽ സംഭവിച്ച അപകടത്തിൽ 14.1 കോടി ഡോളറിന്റെ നഷ്ടം നേരിട്ടിരുന്നു.