ഭീകര ക്യാംപുകൾക്ക് സമീപം പാക്കിസ്ഥാന്റെ അണ്വായുധ നിർമാണം, തെളിവുകൾ പുറത്ത്
Mail This Article
അണ്വായുധം സംബന്ധിച്ച ലോകത്തിന്റെ പ്രധാന ഭീഷണികളിലൊന്നാണ് അവ ഭീകരരുടെ കൈകളിലെത്തി ചേരുമോ എന്നത്. പാക്കിസ്ഥാന്റെ പുതിയ ആണവപരിപാടി ഈ ഭയം കൂട്ടുന്നതാണ്. ഭീകരര്‍ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള പ്രദേശങ്ങളില്‍ പാക്കിസ്ഥാന്‍ രഹസ്യമായി അണ്വായുധം നിര്‍മിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
പൊതുവേദികളിലും പരസ്യമായി അണ്വായുധ നിര്‍മാണത്തെ പാക്കിസ്ഥാന്‍ ഔദ്യോഗികമായി തള്ളിക്കളയുമ്പോഴും പുറത്തുവന്ന സാറ്റലൈറ്റ് ചിത്രങ്ങളാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ദേര ഗാസി ഖാന്‍ എന്ന അണ്വായുധ പ്ലാന്റില്‍ കഴിഞ്ഞ ഒൻപത് മാസത്തിനിടെ കാര്യമായ നിര്‍മാണം നടന്നതാണ് സംശയത്തിനിടയാക്കുന്നതെന്ന് ദ പ്രിന്റ് റിപ്പോര്‍ട്ടു ചെയ്യുന്നു.
ദേരഗാസി ഖാനിലേത് പാക്കിസ്ഥാന്റെ അതീവ രഹസ്യമായ അണ്വായുധ പ്ലാന്റാണ്. എന്നാല്‍ ഇത് പാക്കിസ്ഥാന്‍ ഒപ്പുവച്ച ആണവനിരായുധീകരണ പ്ലാന്റിന്റെ പരിധിയില്‍ വരുന്നില്ലെന്നതും ശ്രദ്ധേയമാണ്. ഇവിടെ ഒന്നും നടക്കുന്നില്ലെന്ന് പാക്കിസ്ഥാന്‍ ആണയിടുമ്പോഴും പലതും നടക്കുന്നുണ്ടെന്നതിന്റെ തെളിവുകളാവുകയാണ് പ്രദേശത്തെ കെട്ടിടങ്ങള്‍ക്കും മറ്റും വന്ന മാറ്റങ്ങളുടെ സാറ്റലൈറ്റ് ചിത്രങ്ങളിൽ കാണിക്കുന്നത്. ഈ പ്ലാന്റിന്റെ തെക്കേ ഭാഗത്ത് 2018നെ അപേക്ഷിച്ച് കാര്യമായ മാറ്റങ്ങള്‍ വന്നിട്ടുണ്ട്.
ഈ പ്രദേശം ഭീകരര്‍ക്ക് നിര്‍ണ്ണായക സ്വാധീനമുള്ളതാണെന്നതും ഇതേ പ്ലാന്റ് നേരത്തെ 'സ്വാതന്ത്ര്യ' പോരാളികളുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട് എന്നതും പ്രതിരോധ വിദഗ്ധരുടെ ആധികൂട്ടുന്നതാണ്. യുറേനിയം അയിരുകള്‍ വേര്‍തിരിച്ചെടുക്കുന്ന ഖനികളിലൊന്നായ ബഗല്‍ചൂര്‍ ഖനി ഇതിന് അടുത്താണുള്ളത്. എന്നാല്‍ കഴിഞ്ഞ മാസങ്ങളില്‍ ഈ ഖനിയില്‍ കാര്യമായ ഉൽപാദനം ഉണ്ടായിട്ടില്ല.
എന്നാല്‍ ബലൂചിസ്ഥാനിലെ ബാരൂഗ് മലകളിലെ മറ്റൊരു യുറേനിയം ഖനിയുടെ സ്ഥിതി വ്യത്യസ്തമാണ്. ഒക്ടോബര്‍ മുതല്‍ ഈ ഖനിയിലെ ഉത്പാദനം കാര്യമായി വര്‍ധിച്ചിട്ടുണ്ട്. ഇത് ദേര ഗാസി ഖാന്‍ പ്ലാന്റിലേക്ക് വേണ്ടിയുള്ളതാണെന്നാണ് ആശങ്ക.