കശ്മീരിൽ എഫ്-16 യുദ്ധവിമാനം ഉപയോഗിച്ച പാക്കിസ്ഥാന് അമേരിക്കയുടെ താക്കീത്
Mail This Article
ഇന്ത്യക്കെതിരായ ഡോഗ്ഫൈറ്റിന് എഫ്-16 വിമാനം ഉപയോഗിച്ച പാക്കിസ്ഥാന് അമേരിക്കയുടെ താക്കീത്. ഭീകരരെ നേരിടാൻ നൽകിയ എഫ് -16 യുദ്ധവിമാനങ്ങൾ ദുരുപയോഗം ചെയ്തുവെന്നും ഇന്ത്യയുടെ സുരക്ഷയെ അപകടത്തിലാക്കുന്നുവെന്നും ആരോപിച്ച് കഴിഞ്ഞ ഓഗസ്റ്റിൽ തന്നെ പാക്കിസ്ഥാൻ വ്യോമസേനാ മേധാവികൾക്ക് രേഖാമൂലം അമേരിക്ക ശാസന അയച്ചതായി യുഎസ് ന്യൂസ് പുറത്തുവിട്ട രേഖകൾ പറയുന്നു.
ഫെബ്രുവരിയിൽ നടന്ന കശ്മീരിലെ ഏറ്റുമുട്ടലിനിടെ ഇത്തരത്തിലുള്ള എഫ് -16 യുദ്ധവിമാനങ്ങളിൽ ഒന്ന് ഇന്ത്യ വെടിവച്ചിട്ടിരുന്നു. ഇതും അമേരിക്കയ്ക്ക് അപമാനമുണ്ടാക്കിയിട്ടുണ്ട്. അന്ന് പാക്കിസ്ഥാൻ വ്യോമസേന എഫ്–16 ഉപയോഗിച്ചത് നേരത്തെയുണ്ടാക്കിയ കരാറുകളുടെയും നിബന്ധനകളുടെയും അടിസ്ഥാന ലംഘനമാണ്. യുഎസ് യുദ്ധവിമാനങ്ങൾ ന്യൂക്ലിയർ ശക്തികൾക്കിടയിൽ ഉപയോഗിച്ചത് അപകടകരമാണെന്നാണ് റിപ്പോർട്ടിലുള്ളത്.
ഇത് സംബന്ധിച്ച് നേരത്തെ തന്നെ അമേരിക്ക അന്വേഷിച്ചിരുന്നു. പാക്കിസ്ഥാൻ എഫ്-16 വിമാനം ഉപയോഗിച്ചതിന് ഇന്ത്യ തെളിവുകൾ കൈമാറിയിരുന്നു. അമേരിക്കയുമായുളള ആയുധ കരാര്‍പ്രകാരം ഭീകരവിരുദ്ധ നടപടികള്‍ക്കുമാത്രമേ പാക്കിസ്ഥാന് എഫ്-16 വിമാനം ഉപയോഗിക്കാനാകൂ. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ സേനയ്ക്കെതിരെ എഫ്–16 വിമാനം ഉപയോഗിച്ചെന്നാണ് ഇന്ത്യന്‍ വാദം. അതിര്‍ത്തിക്കുളളില്‍ വീണ വിമാനത്തിന്റെ അവശിഷ്ടങ്ങളടക്കമുളള തെളിവുകള്‍ ഇന്ത്യ പുറത്തുവിട്ടിരുന്നു.