ADVERTISEMENT

കഴിഞ്ഞ ദിവസം ഇറാനിൽ തകർന്നുവീണ യുക്രെയ്ൻ വിമാനത്തിന്റെ അവശിഷ്ടങ്ങളുടെ കൂടെ മിസൈലിന്റെ ഭാഗങ്ങളും കണ്ടെത്തിയെന്ന് ഊഹാപോഹങ്ങൾ പ്രചരിക്കുന്നു. ചിലർ മിസൈലിന്റെ ഭാഗങ്ങൾ കൂടി ചിത്രങ്ങൾ സഹിതം ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ, വിമാനം വെടിവച്ചിട്ടതാണെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഇറാൻ അറിയിച്ചു.

 

ടേക്ക് ഓഫ് കഴിഞ്ഞ് നിമിഷങ്ങൾക്കകമാണ് യുക്രെയ്നിയൻ ഇന്റർനാഷണൽ എയർലൈൻസ് വിമാനം തകർന്നുവീണത്. വിമാനം തകർന്നുവീണ പ്രദേശത്തു നിന്നു കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന മിസൈൽ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്തിട്ടുണ്ട്.

 

സാങ്കേതിക തകരാറുകൾ മൂലമാണ് അപകടമുണ്ടായതെന്നാണ് ഇറാൻ അറിയിച്ചത്. ഒരു എൻജിന് തീപിടിച്ചതിനെ തുടർന്ന് പൈലറ്റിന് നിയന്ത്രണം നഷ്ടപ്പെട്ടുവെന്നാണ് ഇറാൻ അധികൃതർ രാജ്യാന്തര മാധ്യമങ്ങളോട് പറഞ്ഞത്. പടിഞ്ഞാറൻ രാജ്യങ്ങളിൽ നിന്നുള്ള രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് ബോയിംഗ് 737 ന്റെ തകരാറാണ് അപകടത്തിന് കാരണമെന്ന് ബുധനാഴ്ച തന്നെ കനേഡിയൻ സുരക്ഷാ വൃത്തങ്ങളും അറിയിച്ചിരുന്നു.

 

എന്നാൽ, വിമാനത്തിലെ ബ്ലാക്ക് ബോക്സ് റെക്കോർഡറുകൾ പുറത്തുനിന്നുള്ള അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറില്ലെന്നാണ് ഇറാനിലെ അധികൃതർ അറിയിച്ചത്. ഇതിനിടെ, ഇറാനിയൻ ട്വിറ്റർ ഉപയോക്താക്കൾ തന്നെ പോസ്റ്റ് ചെയ്ത മിസൈല്‍ ഭാഗങ്ങളുടെ ചിത്രങ്ങളും പുറത്തുവന്നത് മറ്റൊരു ചർച്ചാ വിഷയമായി.

 

ടെഹ്‌റാനിൽ നിന്ന് 37 മൈൽ അകലെയുള്ള പരാന്ദ് നഗരത്തിലെ വീടിന് മുന്നിൽ പതിച്ച മിസൈലിന്റെ ഒരു ഭാഗം കാണിക്കുന്നതാണ് ട്വിറ്റർ ചിത്രങ്ങൾ. വിമാനം തകർന്നുവെന്ന് അറിയുന്നതിനു മുൻപ് ഈ ചിത്രങ്ങൾ ട്വിറ്ററിൽ പോസ്റ്റുചെയ്തിരുന്നു. അടുത്തുള്ള സൈനിക താവളത്തിൽ നിന്ന് വലിയ സ്‌ഫോടനങ്ങൾ കേട്ടിരുന്നതായും സമീപവാസികൾ പറയുന്നുണ്ട്.

 

ഇസ്‍ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ആർമിയുടെ 23-ാമത്തെ തകവർ ഡിവിഷന്റെ ആസ്ഥാനമായ പരന്ദക് ഗാരിസണിൽ നിന്ന് രണ്ട് മൈൽ അകലെയാണ് വിമാനം തകർന്നുവീണ സ്ഥലം. പരാന്ദ് നഗരത്തിനു അടുത്തുള്ള ഒരു പൂന്തോട്ടത്തിൽ നിന്ന് കണ്ടെത്തിയതായി അവകാശപ്പെടുന്ന റോക്കറ്റിന്റെ ചിത്രത്തിനൊപ്പം അഷ്കാൻ മോൺഫേർഡ് ട്വിറ്ററിൽ പോസ്റ്റിട്ടത് ഇങ്ങനെ: 'ഒരു യുക്രെയ്നിയൻ യാത്രാ വിമാനത്തിന്റെ ക്രാഷ് സൈറ്റിൽ നിന്ന് കണ്ടെത്തിയ ഒരു കഷണമാണിത്. വിമാനത്തിന് ഇതുപോലൊന്ന് ഉണ്ടോ? ഇത് റോക്കറ്റല്ലേ? '

 

വിമാനം തകർന്നുവീണ സമയത്ത് തങ്ങൾ പ്രദേശത്തുണ്ടെന്ന് പറഞ്ഞ മറ്റ് സാക്ഷികൾ പറഞ്ഞത് ആ സമയത്ത് സൈനിക താവളം ജാഗ്രത പാലിച്ചിരുന്നുവെന്നും ഇവിടെ നിന്ന് ഉച്ചത്തിലുള്ള രണ്ട് ശബ്ദങ്ങൾ' കേട്ടതായുമാണ്. മറ്റൊരാൾ ട്വിറ്ററിൽ എഴുതി: 'ഞാൻ പരാന്ദ് നിവാസിയാണ്, വിമാനം തകർന്നു വീഴുന്നതിന്റെ രണ്ട് മൂന്ന് മിനിറ്റ് മുൻപ് പരന്ദ് സൈനിക താവളത്തിൽ നിന്ന് ഉച്ചത്തിലുള്ള രണ്ട് ശബ്ദങ്ങൾ കേട്ടു.'

 

ആകാശത്ത് നിന്ന് വീഴുന്നതിനു മുൻപ് വിമാനം കത്തുന്നതായി വിഡിയോ ഫൂട്ടേജുകളിൽ കാണാം. അതേസമയം, ക്രാഷ് സൈറ്റിലെ ചിത്രങ്ങൾ നിഗൂഢതകൾ നിറഞ്ഞതാണെന്നും ചിലർ വാദിക്കുന്നുണ്ട്. കേവലം നാലു വർഷം പഴക്കമുള്ള ബോയിങ് വിമാനം രണ്ട് ദിവസം മുൻപ് തന്നെ പരിശോധന നടത്തിയിരുന്നു. തങ്ങളുടെ ഏറ്റവും മികച്ച ക്രൂവുകളിലൊരാൾ ആണ് വിമാനം പറത്തിയിരുന്നതെന്നും യുക്രെയ്നിയൻ എയർലൈൻ അറിയിച്ചു.

 

എന്നാൽ, പാശ്ചാത്യ രഹസ്യാന്വേഷണ ഏജൻസികളുടെ പ്രാഥമിക വിലയിരുത്തൽ പ്രകാരം യുക്രെയ്നിയൻ വിമാനം തകർന്നു വീണതാണെന്നാണ്. കനേഡിയൻ സുരക്ഷാ വൃത്തങ്ങളും ഇക്കാര്യം തന്നെയാണ് പറയുന്നത്. ബോയിങ് 737 വിമാനത്തിന് സാങ്കേതിക തകരാറുണ്ടെന്ന് ഏജൻസികൾ കരുതുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. 168 യാത്രക്കാരിൽ മൂന്ന് ബ്രിട്ടിഷുകാരും 63 കനേഡിയക്കാരും ഉണ്ടായിരുന്നു.

 

രാവിലെ 6.10 ന് ടെഹ്‌റാൻ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനം മിനിറ്റുകൾക്ക് ശേഷം റഡാറുകളിൽ നിന്ന് അപ്രത്യക്ഷമായി. ഈ വിമാനം തിങ്കളാഴ്ചയാണ് അവസാനമായി അറ്റകുറ്റപ്പണി നടത്തിയതെന്ന് എയർലൈൻ അറിയിച്ചു. പൈലറ്റുമാരെ സംബന്ധിച്ചിടത്തോളം, ക്രൂവിന്റെ അനുഭവം കണക്കിലെടുക്കുമ്പോൾ, പിശക് സാധ്യത വളരെ കുറവാണ്. അത്തരമൊരു അവസരം പോലും ഞങ്ങൾ പരിഗണിക്കുന്നില്ല എന്നാണ് എയർലൈൻ അധികൃതർ പറഞ്ഞത്.

 

ജെറ്റിൽ നിന്ന് സ്ഥാന വിവരങ്ങൾ ശേഖരിച്ച് ഉചിതമായ അധികാരികളുമായി പങ്കിടുമെന്ന് യുഎസ് വിമാന നിരീക്ഷണ സ്ഥാപനമായ എയറോൺ വക്താവ് പറഞ്ഞു. തകർന്ന ഫ്ലൈറ്റിന്റെ അവസാന ഡേറ്റ പിടിച്ചെടുത്ത ഫ്ലൈറ്റ് റാഡാർ 24 പോലുള്ള വാണിജ്യ വെബ്‌സൈറ്റുകളിൽ ലഭ്യമായതിനേക്കാൾ കൂടുതൽ വിശദമായ വിവരങ്ങൾ എയറോണിന്റെ സാറ്റലൈറ്റ് അധിഷ്ഠിത ആഗോള ട്രാക്കിങ് സംവിധാനം നൽകുമെന്നാണ് അറിയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT