ഇറാൻ നടത്തിയത് ‘പിൻ പോയിന്റ്’ മിസൈൽ ആക്രമണം, സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്ത്
Mail This Article
അമേരിക്കയുടെ സൈനിക താവളങ്ങളിലേക്ക് ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങളുടെ സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്തുവന്നു. വാണിജ്യ സാറ്റലൈറ്റ് ഇമേജറിയിൽ നിന്ന് ലഭ്യമായ വിവരങ്ങൾ പ്രകാരം ഇറാൻ നടത്തിയത് പിൻ പോയിന്റ് മിസൈൽ ആക്രമണം ആയിരുന്നു എന്നാണ് മനസ്സിലാകുന്നത്. സൈനിക താവളങ്ങളിൽ ചെറിയ നാശനഷ്ടങ്ങൾ മാത്രമാണ് ആകാശ ചിത്രങ്ങളിൽ കാണിക്കുന്നത്. അമേരിക്കൻ സൈനികരെ വധിക്കുന്നതിനുപകരം ഇറാൻ ലക്ഷ്യമിടുന്നത് അവരുടെ മിസൈൽ ശക്തി തെളിയിക്കൽ കൂടിയായിരുന്നു ഇതെന്നാണ് വിദഗ്ധർ പറയുന്നത്.
ഇറാഖിലെ അൻബർ പ്രവിശ്യയിലെ ഐൻ അൽ അസദ് സൈനിക താവളവും കുർദിസ്ഥാനിലെ എർബിലിന് പുറത്തുള്ള മറ്റൊരു സൈനിക കേന്ദ്രവും ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി രാത്രിയിലാണ് ഇറാൻ ആക്രമിച്ചത്. ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം. സ്വകാര്യ യുഎസ് കമ്പനിയായ പ്ലാനറ്റ് ലാബ്സ് ബുധനാഴ്ച പുറത്തിറക്കിയ സാറ്റലൈറ്റ് ഇമേജറിയിൽ രണ്ട് സ്ഥലങ്ങളിലും ചെറിയ നാശനഷ്ടങ്ങൾ മാത്രമേ കാണിക്കുന്നുള്ളൂ. സാറ്റലൈറ്റ് ചിത്രങ്ങളിൽ നാശനഷ്ടത്തിന്റെ വ്യാപ്തി വ്യക്തമാണ്.
അമേരിക്കയുടെ ഡ്രോൺ ആക്രമണത്തിനു പ്രതികാരമായാണ് ഇറാനിലെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ്സ് കോർപ്സ് (ഐആർജിസി) മിസൈൽ ആക്രമണം നടത്തിയത്. കഴിഞ്ഞയാഴ്ച ബാഗ്ദാദിൽ ഇറാന്റെ മുൻനിര കമാൻഡർമാരിൽ ഒരാളായ ജനറൽ കാസിം സുലൈമാനിയെ വധിച്ചിരുന്നു. എന്നാൽ, മിസൈലുകൾ ഉപയോഗിച്ച് കൃത്യമായി തിരിച്ചടിക്കാൻ കഴിയുമെന്ന് തെളിയിക്കാൻ ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ ആക്രമണങ്ങൾ.