ഇറാനെതിരെ നടക്കുന്നത് ‘സൈക്കളോജിക്കൽ യുദ്ധമെന്ന്’ അലി റബീയി
Mail This Article
യുക്രെയ്ൻ വിമാനം തകർന്നുവീണ സംഭവത്തിൽ ഇറാനെതിരെ ഒരുകൂട്ടം രാജ്യങ്ങളും മാധ്യമങ്ങളും നടത്തുന്നത് ‘സൈക്കളോജിക്കൽ വാർഫെയർ’ ആണെന്ന് സർക്കാർ വക്താവ് അലി റബീയി. വിമാനം വെടിവച്ചിട്ടതാണെന്നുള്ള ‘ഇന്റലിജൻസ്’ റിപ്പോർട്ടുകളും അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളിലെ നേതാക്കളുടെ പ്രതികരണങ്ങളും കാണിക്കുന്നത് ഇതാണെന്നും അവർ ആരോപിച്ചു.
അപകടത്തിൽ പൗരന്മാരെ നഷ്ടപ്പെട്ട രാജ്യങ്ങളോട് അന്വേഷണത്തിൽ പങ്കെടുക്കാൻ പ്രതിനിധികളെ അയയ്ക്കണമെന്ന് ആഹ്വാനം ചെയ്തിട്ടുണ്ടെന്നും ഇറാൻ വക്താവ് പറഞ്ഞു. ഇപ്പോഴത്തെ റിപ്പോർട്ടുകളെല്ലാം ഇറാനെതിരായ ഒരു മാനസിക യുദ്ധമായാണ് കാണുന്നതെന്നും അലി റബീയി പറഞ്ഞു.
തകർന്ന വിമാനത്തിൽ യാത്രക്കാരായിരുന്ന എല്ലാ രാജ്യങ്ങൾക്കും അന്വേഷണത്തിന് പ്രതിനിധികളെ അയയ്ക്കാം. ബ്ലാക്ക് ബോക്സ് പരിശോധിക്കുന്ന പ്രക്രിയയിൽ ചേരാൻ ബോയിങ് കമ്പനിയെ പ്രതിനിധീകരിക്കാനും അഭ്യർഥിക്കുന്നുവെന്നും അവർ പറഞ്ഞു.
വിമാനം മിസൈൽ ഉപയോഗിച്ച് വെടിവച്ചതാണെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ പ്രസ്താവനയെ തുടർന്നാണ് ഇറാന്റെ പ്രതികരണം. ബുധനാഴ്ച പുലർച്ചെ ടെഹ്‌റാനിൽ നിന്ന് കീവിലേക്കുള്ള യാത്രാമധ്യേയാണ് യുക്രെയ്ൻ ഇന്റർനാഷണൽ എയർലൈൻസ് വിമാനം പിഎസ് 752 തകർന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന 176 യാത്രക്കാരും ക്രൂ അംഗങ്ങളും മരിച്ചു.
അവശിഷ്ടങ്ങളിൽ നിന്ന് കണ്ടെടുത്ത ബ്ലാക്ക് ബോക്സുകളിലെ ഡേറ്റ ഡീകോഡ് ചെയ്യാൻ ഫ്രഞ്ച്, കനേഡിയൻ വിദഗ്ധർക്ക് ഇറാനിയൻ സംഘത്തോടൊപ്പം ചേരാം. ലഭിക്കുന്ന റിപ്പോർട്ട് ലോകത്തിനു മുന്നിൽ പ്രസിദ്ധീകരിക്കുകയും ചെയ്യാം. എന്നാല്‍, ബോക്സുകൾ യുഎസിന് കൈമാറില്ലെന്നും ഇറാൻ അറിയിച്ചു.