അറബി കടലിൽ അമേരിക്കൻ–റഷ്യൻ യുദ്ധക്കപ്പലുകൾ നേർക്കുനേർ, ഒഴിവായത് വൻ ദുരന്തം
Mail This Article
അറബി കടലിൽ വ്യാഴാഴ്ച യുഎസ്, റഷ്യ നാവികസേനയുടെ യുദ്ധക്കപ്പലുകൾ നേർക്കുനേർ വന്നു. യുഎസ് കപ്പലിന്റെ മുന്നറിയിപ്പുകൾ അവഗണിച്ചാണ് റഷ്യൻ കപ്പൽ അടുത്തേക്ക് വന്നതെന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്. എന്നാല്‍, അവസാന നിമിഷം വഴിതിരിച്ചുവിട്ടതോടെ വൻ ദുരന്തമാണ് ഒഴിവായത്.
സംഭവത്തിന്റെ വിഡിയോ സിഎൻഎൻ പുറത്തുവിട്ടു. അമേരിക്ക– റഷ്യ കപ്പലുകൾ 180 അടി അടുത്തുവരെ വന്നുവെന്നാണ് റിപ്പോർട്ട്. യുഎസും റഷ്യൻ സൈനികരും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഈ സംഭവം കാണിക്കുന്നത്.
ജനുവരി 9 വ്യാഴാഴ്ച, വടക്കൻ അറേബ്യൻ കടലിൽ പതിവ് നിരീക്ഷണം നടത്തുന്നതിനിടയിൽ യുഎസ്‌എസ് ഫറാഗൂട്ടിനെ റഷ്യൻ നാവികസേനയുടെ കപ്പൽ ആക്രമണാത്മകമായി സമീപിച്ചു എന്നാണ് മിഡിൽ ഈസ്റ്റിലെ നാവിക പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന യുഎസ് നാവികസേനയുടെ വക്താവ് പറഞ്ഞത്.
ഫറാഗട്ട് യുദ്ധക്കപ്പൽ അഞ്ച് ഹ്രസ്വ മുന്നറിയിപ്പ് ശബ്ദങ്ങൾ മുഴക്കിയിരുന്നു. കൂട്ടിയിടി ഒഴിവാക്കാനായിരുന്നു ഇത്. രാജ്യാന്തര സമുദ്ര സിഗ്നലാണ് ഇത്. രാജ്യാന്തര നിയമങ്ങൾക്കനുസൃതമായി റഷ്യൻ കപ്പലിന്റെ വഴി മാറ്റാൻ അഭ്യർഥിച്ചു. റഷ്യൻ കപ്പൽ തുടക്കത്തിൽ വിസമ്മതിച്ചെങ്കിലും ഒടുവിൽ ഗതിയിൽ മാറ്റം വരുത്തിയെന്നും പ്രസ്താവനയിൽ പറയുന്നു.
യുഎസ് ഡിസ്ട്രോയറുമായി ബ്രിഡ്ജ്-ടു-ബ്രിഡ്ജ് റേഡിയോ ആശയവിനിമയം സ്ഥാപിച്ചതിനുശേഷം റഷ്യൻ കപ്പൽ ഒടുവിൽ പിന്തിരിയുകയായിരുന്നു. യുഎസ്‌എസ് ഹാരി എസ്. ട്രൂമാൻ എയർക്രാഫ്റ്റ് കാരിയർ ഗ്രൂപ്പിന്റെ ഭാഗമാണ് ഫറാഗട്ട് എന്നും ശത്രു കപ്പലുകളെ വിമാനവാഹിനിക്കപ്പലിലേക്ക് അടുക്കുന്നത് തടയാൻ ഫറാഗൂട്ടിനെ ചുമതലപ്പെടുത്തിയതാണെന്നും യുഎസ് നേവി ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം, യുഎസ്എസ് ഫറാഗട്ട് അപകടകരമായ നീക്കങ്ങൾ നടത്തിയെന്ന് ആരോപിച്ച് റഷ്യൻ പ്രതിരോധ മന്ത്രാലയം പ്രതികരിച്ചു.
യുഎസ്– റഷ്യ യുദ്ധക്കപ്പലുകൾ അടുത്തെത്തിയ സംഭവം ഏകദേശം ഏഴുമാസങ്ങൾക്ക് മുൻപ് പസിഫിക്കിലും ഉണ്ടായിട്ടുണ്ട്.
അമേരിക്കയുടെയും റഷ്യയുടെയും യുദ്ധക്കപ്പലുകൾ ചൈനീസ് കലടലിലും തൊട്ടടുത്ത് വന്നിരുന്നു.