ഇന്ത്യയിൽ സംഭവിച്ച അബദ്ധം തന്നെയാണ് ഇറാനിലെ വ്യോമ ദുരന്തത്തിനും കാരണം, അന്ന് മരിച്ചത് 7 പേർ
Mail This Article
ഇറാൻ വ്യോമസേന അബദ്ധത്തിൽ യുക്രെയ്ൻ വിമാനം മിസൈലിട്ടു തകർത്തതു പോലെ തന്നെയാണ് കഴിഞ്ഞ ഫെബ്രുവരിയിൽ ഇന്ത്യയിൽ സൈന്യത്തിന്റെ ഹെലികോപ്റ്ററും തകർത്തത്. കശ്മീരിലെ ശ്രീനഗറിനു സമീപമുള്ള ബഡ്ഗാമിൽ കഴിഞ്ഞ ഫെബ്രുവരിയിൽ തകർന്നുവീണ വ്യോമസേനയുടെ ഹെലികോപ്റ്റർ സേന തന്നെ അബദ്ധത്തിൽ മിസൈലുപയോഗിച്ചു വീഴ്ത്തിയതാണെന്നു സേനാ മേധാവി എയർ ചീഫ് മാർഷൽ രാകേഷ് കുമാർ സിങ് ബധൗരിയ തന്നെ വ്യക്തമാക്കിയിരുന്നു.
ഫെബ്രുവരി 27നുണ്ടായ അപകടത്തിൽ മി 17 വിഎഫ് സേനാ കോപ്റ്റർ തകർന്ന് 6 സേനാംഗങ്ങളടക്കം 7 പേർ കൊല്ലപ്പെട്ടിരുന്നു. പാക്കിസ്ഥാന്റെ ഹെലികോപ്റ്ററാണെന്നു തെറ്റിദ്ധരിച്ചു ശ്രീനഗർ സേനാ താവളത്തിലെ വ്യോമസുരക്ഷാ വിഭാഗം മിസൈൽ തൊടുക്കുകയായിരുന്നു. ഹെലികോപ്റ്ററും സേനാ താവളവും തമ്മിലുള്ള ആശയവിനിമയത്തിലെ തകരാറാണ് അപകടത്തിൽ കലാശിച്ചത്.
പാക്ക് അധീന കശ്മീരിലെ ബാലാക്കോട്ടിൽ ഇന്ത്യ നടത്തിയ മിസൈലാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം മൂർധന്യാവസ്ഥയിലെത്തിയ ദിവസമാണ് അപകടമുണ്ടായത്. പറന്നുയർന്ന് 10 മിനിറ്റിനകം ഹെലികോപ്റ്ററിനു മിസൈലേറ്റു. പ്രദേശത്തുണ്ടായിരുന്ന ഗ്രാമീണനും അപകടത്തിൽ കൊല്ലപ്പെട്ടു.
ശത്രു–മിത്ര വിമാനം ഉറപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന ഐഡറ്റിഫിക്കേഷൻ ഓഫ് ഫ്രണ്ട് ഓർ ഫോ(ഐഎഫ്എഫ്) ഹെലികോപ്റ്ററിൽ ഓഫ് ആയിരുന്നു. ഗ്രൗണ്ട് സ്റ്റാഫും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നവരും തമ്മിലുളള ബന്ധത്തിൽ ഇത് വലിയ ഇടിവുണ്ടാക്കി. വ്യോമപ്രതിരോധത്തിനായി ഏർപ്പെടുത്തിയ റഡാറുകൾക്ക് വിമാനത്തെ വേർതിരിച്ചറിയാനുളള സാഹചര്യം ഇത് ഇല്ലാതാക്കി.
ശ്രീനഗർ വ്യോമതാവളത്തിനു സമീപം ഹെലികോപ്റ്റർ തകർന്നുവീഴുന്നതിനു തൊട്ടുമുൻപ് ഇന്ത്യ ഒരു മിസൈൽ വിക്ഷേപിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. ഇരുപത്തഞ്ചോളം പാക്ക് വിമാനങ്ങൾ നിയന്ത്രണ രേഖയിൽ ഇന്ത്യൻ വ്യോമാതിർത്തി ലംഘിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. പാക്ക് യുദ്ധവിമാനങ്ങൾക്കൊപ്പം പൈലറ്റില്ലാ വിമാനങ്ങൾ (യുഎവി) ആക്രമണത്തിനു ശ്രമിച്ചേക്കുമെന്ന സൂചനയുണ്ടായിരുന്നു. വേഗംകുറച്ച് താഴ്ന്നുപറന്ന ഇന്ത്യൻ കോപ്റ്റർ റഡാറിൽ കണ്ടപ്പോൾ പാക്ക് യുഎവി ആയി സംശയിച്ച് മിസൈൽ അയച്ചതായി സംശയമുയർന്നിരുന്നു.