ബുധനാഴ്ച പുലർച്ചെ ഇറാനിലെ ആകാശത്ത് സംഭവിച്ചതെന്ത്? അറിയേണ്ടത് 5 കാര്യങ്ങൾ
Mail This Article
ബുധനാഴ്ച പുലർച്ചെ തകർന്നുവീണ യുക്രെയ്ൻ വിമാനത്തെ തങ്ങളുടെ സായുധ സേന മനഃപൂർവ്വം വെടിവച്ചിട്ടതാണെന്ന് ശനിയാഴ്ചയാണ് ഇറാൻ അംഗീകരിച്ചത്. ബാഗ്ദാദിൽ അമേരിക്കൻ വ്യോമാക്രമണത്തിൽ ഇറാനിയൻ ജനറൽ കാസിം സുലൈമാനിയെ വധിച്ചതിന് പ്രതികാരമായി ഇറാഖിലെ രണ്ട് യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തി. ഇതിനു മണിക്കൂറുകൾക്ക് ശേഷമാണ് വിമാനം വെടിവച്ചിട്ടത്.
∙ വിമാനം വെടിവച്ചിട്ടത് ടോർ-എം 1 മിസൈൽ
റഷ്യൻ നിർമിത ടോർ-എം 1 മിസൈലിൽ നിന്നുള്ള അവശിഷ്ടങ്ങൾ നേരത്തെ തന്നെ വിമാനം തകർന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. 1986ൽ അവതരിപ്പിച്ച ടോർ മിസൈൽ പ്രതിരോധ സംവിധാനം നിരവധി രാജ്യങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഏകദേശം 16 രാജ്യങ്ങളോളം ടോർ ഉപയോഗിക്കുന്നുണ്ട്.
∙ എന്താണ് ടോർ മിസൈൽ സംവിധാനം?
റഡാറിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന മിസൈൽ ലോഞ്ചറാണിത്. സൈനിക വാഹനത്തിൽ കൊണ്ടുപോകാവുന്ന സിസ്റ്റത്തിൽ നിന്ന് ട്രാക്കുചെയ്‌ത വസ്തുവിനെ തകര്‍ക്കാവുന്ന ഒരു ഹ്രസ്വ-ദൂര ‘പോയിന്റ് ഡിഫൻസ്’ സംവിധാനമാണ് നാറ്റോയുടെ എസ്‌എ -15 ഗൗണ്ട്‌ലറ്റ് എന്നും വിളിക്കുന്ന ടോർ.
∙ ടോർ മിസൈൽ ടാർഗെറ്റ് ചെയ്യുന്നത് എങ്ങനെയാണ് ?
6,000 മീറ്റർ (20,000 അടി) ഉയരത്തിലും 12 കിലോമീറ്റർ (7.5 മൈൽ) പരിധിയിലുമുളള ടാർഗെറ്റിനെ നേരിടാൻ ടോർ മിസൈൽ സിസ്റ്റത്തിന് സാധിക്കും. ഇത് പ്രത്യേക സൈനിക വാഹനത്തിൽ കൊണ്ടുപോകാൻ കഴിയുന്നതാണ്. വ്യോമ മേഖലയ്ക്ക് ഏറെ ഭീഷണി സൃഷ്ടിക്കാൻ കഴിയുന്നതാണ് ടോർ മിസൈൽ സിസ്റ്റം.
∙ എങ്ങനെയാണ് പ്രവർത്തിക്കുന്നത്?
സൈനിക വാഹനവും ക്രൂസ് മിസൈലുകളും ഉൾപ്പെടുന്നതാണ് ടോർ സിസ്റ്റം. വ്യോമ പ്രതിരോധത്തിനായി രൂപകൽപ്പന ചെയ്തിട്ടുള്ളവയാണ് ഇത്. സാധാരണഗതിയിൽ റഡാറിൽ കാണപ്പെടുന്ന വസ്തുക്കളെയാണ് ടാർഗെറ്റ് ചെയ്യുന്നത്. ശത്രുക്കളുടെ വിമാനമോ മറ്റു പേടകങ്ങളോ കണ്ടാൽ റഡാർ ഉപയോഗിച്ച് ലോക്ക് ചെയ്ത് ആക്രമണം നടത്തുന്നു.
∙ യുക്രെയ്ൻ വിമാനം ടോർ മിസൈല്‍ ലക്ഷ്യമിട്ടിരുന്നോ?
ബുധനാഴ്ച തകർന്ന യുക്രെയ്ൻ ഇന്റർനാഷണൽ എയർലൈൻസ് ഫ്ലൈറ്റ് 752 നെ അബദ്ധത്തിലാണ് ഇറാൻ സേന വെടിവച്ചിട്ടത്. സാധാരണ യാത്രാ വിമാനങ്ങൾക്ക് മിസൈലിനെ പ്രതിരോധിക്കാനുളള ശേഷിയൊന്നും ഇല്ല. മിസൈലിനോട് പ്രതികരിക്കാൻ ഫ്ലൈറ്റ് ക്രൂവിന് സമയം പോലും ലഭിച്ചില്ല. യുക്രെയ്ൻ വിമാനം ഇറാന്റെ സെൻസിറ്റീവ് മിലിട്ടറി സെന്ററിലേക്ക് തിരിഞ്ഞതോടെയാണ് സൈനികർ തെറ്റിദ്ധരിക്കപ്പെട്ടത്. അമേരിക്കയുമായുള്ള രൂക്ഷമായ സംഘർഷങ്ങൾക്കിടയിൽ ഇറാൻ സൈന്യം വ്യോമ സുരക്ഷ ശക്തമാക്കിയിരുന്നു. എന്നാൽ വ്യോമപാത അടച്ചിരുന്നിമില്ല.