കടലിൽ ചൈനയെ പ്രതിരോധിക്കാന്‍ 6 സുഖോയ് യുദ്ധവിമാനങ്ങൾ തഞ്ചാവൂരിലേക്ക്
Mail This Article
ചൈനയ്‌ക്കെതിരെ ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ആക്രമണാത്മക ശേഷി വർധിപ്പിച്ച് ഇന്ത്യൻ വ്യോമസേന. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച തമിഴ്‌നാട്ടിലെ തഞ്ചാവൂർ വ്യോമസേനാ സ്റ്റേഷനിലേക്ക് ആറ് റഷ്യൻ നിർമിത സുഖോയ് -30 എംകെഐ യുദ്ധവിമാനങ്ങൾ എത്തിച്ചു.
ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ബിപിൻ റാവത്ത്, ചീഫ് ഓഫ് എയർ സ്റ്റാഫ് ആർ.കെ.എസ് എന്നിവരും തഞ്ചാവൂരിൽ എത്തിയിരുന്നു. 290 കിലോമീറ്റർ പരിധിയുള്ള ബ്രഹ്മോസ് ക്രൂസ് മിസൈലിന്റെ എയർ വേരിയന്റ് ഘടിപ്പിച്ച യുദ്ധവിമാനങ്ങൾ പുതിയ സ്ക്വാഡ്രണിന്റെ ഭാഗമാകും. വായുവിൽ വച്ച് ഇന്ധനം നിറയ്ക്കാതെ തന്നെ 1,500 കിലോമീറ്റർ സഞ്ചരിക്കാൻ സുഖോയി വിമാനങ്ങൾക്ക് കഴിയും.
തഞ്ചാവൂരിൽ പുതിയ സ്ക്വാഡ്രൺ സ്ഥാപിച്ചത് ചൈനയുടെ ഇന്ത്യൻ മഹാസമുദ്രത്തിലെ സാന്നിധ്യം വർധിച്ച പശ്ചാത്തലത്തിലാണെന്ന് മുൻ എയർ വൈസ് മാർഷൽ മൻമോഹൻ ബഹാദൂർ പറഞ്ഞു. ഇതൊരു തുടക്കമാണ്. കൂടുതൽ പോർവിമാനങ്ങളും സംവിധാനങ്ങളും വൈകാതെ തന്നെ തഞ്ചാവൂരിലേക്ക് എത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ (ഐഒആർ) നമ്മുടെ ദ്വീപ് പ്രദേശങ്ങൾക്കും സമുദ്ര ആശയവിനിമയത്തിനും സുഖോയി പോർവിമാനങ്ങൾ സംരക്ഷണം നൽകുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഐഒആർ കൂടുതൽ പ്രാധാന്യം നേടുന്നു, കൂടാതെ ഒരു ഫൈറ്റർ സ്ക്വാഡ്രണിന്റെ സാന്നിധ്യം മേഖലയിലെ തങ്ങളുടെ തന്ത്രപരവും സുപ്രധാനവുമായ എല്ലാ സ്വത്തുക്കൾക്കും സുരക്ഷാ പരിരക്ഷ നൽകുമെന്നും വ്യേമസേനാ വക്താവ് പറഞ്ഞു.