ഇന്ത്യയ്ക്കുള്ള എസ് 400 നിർമാണം തുടങ്ങിയെന്ന് റഷ്യ, 2025 ൽ കൈമാറും
Mail This Article
ഇന്ത്യയുടെ പ്രതിരോധത്തിനുള്ള എസ് -400 ലോങ് റേഞ്ച് ഉപരിതല-ടു-എയർ മിസൈൽ സംവിധാനം നിർമിക്കാൻ ആരംഭിച്ചതായും അഞ്ച് യൂണിറ്റുകളും 2025 ഓടെ വിതരണം ചെയ്യുമെന്നും റഷ്യ അറിയിച്ചു. ഇന്ത്യയ്ക്കായി കമോവ് ലൈറ്റ് വെയ്റ്റ് മൾട്ടി-റോൾ മിലിട്ടറി ഹെലികോപ്റ്ററുകൾ സംയുക്തമായി നിർമിക്കുന്നതിനുള്ള കരാറിൽ ഉടൻ തീരുമാനമാകുമെന്നും റഷ്യൻ ഡെപ്യൂട്ടി ചീഫ് മിഷൻ റോമൻ ബാബുഷ്കിൻ പറഞ്ഞു.
റഷ്യൻ അംബാസഡർ നിക്കോളായ് കുഡാഷേവുമായുള്ള സംയുക്ത വാർത്താ സമ്മേളനത്തിൽ ഇന്ത്യൻ സായുധ സേനയ്ക്ക് ഈ വർഷം 5,000 കലാഷ്നികോവ് റൈഫിളുകൾ ലഭിക്കുംന്ന കാര്യവും അദ്ദേഹം പറഞ്ഞു. ഇത് സംയുക്ത സംരംഭത്തിൽ ഇന്ത്യയിൽ തന്നെ നിർമിക്കും. പേയ്മെന്റ് പ്രശ്നങ്ങൾക്ക് റഷ്യയും ഇന്ത്യയും വിജയകരമായി പരിഹാരങ്ങൾ കണ്ടെത്തിയെന്നും പ്രതിരോധ മേഖലയിൽ മെഗാ ഡീലുകൾ നടപ്പാക്കാനാണ് ഈ വർഷം ലക്ഷ്യമിടുന്നതെന്നും ബാബുഷ്കിൻ പറഞ്ഞു.
അഞ്ച് എസ് -400 വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ വിതരണം 2025 ഓടെ പൂർത്തിയാകും. അവയുടെ ഉത്പാദനം ആരംഭിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. കരാറുമായി മുന്നോട്ട് പോകുന്നത് യുഎസ് ഉപരോധത്തെ ക്ഷണിച്ചേക്കുമെന്ന് ട്രംപ് ഭരണകൂടത്തിന്റെ മുന്നറിയിപ്പ് നൽകിയിട്ടും 2018 ഒക്ടോബറിൽ ഇന്ത്യ 500 കോടി ഡോളറിന്റെ കരാറിൽ ഒപ്പിട്ടിരുന്നു.
കഴിഞ്ഞ വർഷം മിസൈൽ സംവിധാനത്തിനായി ഇന്ത്യ ആദ്യ തുകയായി 80 കോടി ഡോളർ റഷ്യയ്ക്ക് നൽകിയിരുന്നു. എസ്400 വ്യോമ പ്രതിരോധ മിസൈൽ സംവിധാനങ്ങൾ ലോകത്തിലെ ഏറ്റവും മികച്ചവയാണെന്ന് വാദിച്ച അദ്ദേഹം ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനത്തെ എസ് 400 ഗണ്യമായി ശക്തിപ്പെടുത്തുമെന്നും പറഞ്ഞു.
380 കിലോമീറ്റര്‍ ദൂരപരിധിക്കുള്ളിലെത്തുന്ന ശത്രു ബോംബറുകള്‍, ജെറ്റുകള്‍, ചാരവിമാനങ്ങള്‍, ഡ്രോണുകള്‍ എന്നിവരെ കൃത്യമായി കണ്ടെത്തി തകര്‍ക്കാന്‍ ശേഷിയുള്ളതാണ് എസ് 400 ട്രയംഫ് മിസൈല്‍ പ്രതിരോധ സംവിധാനം. അഞ്ച് യൂണിറ്റ് എസ് 400 ട്രയംഫ് മിസൈല്‍ സംവിധാനവും 59,000 കോടി മുടക്കി ഫ്രാന്‍സില്‍നിന്നു വാങ്ങുന്ന റഫാന് യുദ്ധവിമാനങ്ങളും എത്തുന്നതോടെ ഇന്ത്യയുടെ സൈനികശേഷിയില്‍ വമ്പന്‍ മാറ്റങ്ങളുണ്ടാകുമെന്നാണ് കരുതുന്നത്.