മുങ്ങിക്കപ്പൽ ഇടപാടിൽ നിന്ന് അദാനി ഗ്രൂപ്പ് പുറത്ത്, 2 കമ്പനികളുടെ പേര് വെളിപ്പെടുത്തി സർക്കാർ
Mail This Article
നാവികസേനയ്ക്കായി ആറ് പരമ്പരാഗത മുങ്ങിക്കപ്പലുകൾ നിർമ്മിക്കുന്നതിനുള്ള 200 കോടി ഡോളർ കരാറിനായി പ്രതിരോധ മന്ത്രാലയം രണ്ട് ആഭ്യന്തര കമ്പനികളെ തിരഞ്ഞെടുത്തു. ലാർസൻ & ട്യൂബ്രോ, സർക്കാരിനു കീഴിലുള്ള മസഗൺ ഡോക്ക് ഷിപ്പ് ബിൽഡർമാർ എന്നിവരാണ് അവർ. അദാനി ഗ്രൂപ്പിനെ പ്രതിരോധ മന്ത്രാലയം പരിഗണിച്ചില്ല.
പരമ്പരാഗത, ആണവോർജ്ജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആറ് മുങ്ങിക്കപ്പലുകൾ നിർമ്മിക്കാൻ 30 വർഷത്തേക്കാണ് കരാർ. പദ്ധതിയുടെ ഭാഗമാകാൻ അഞ്ച് വിദേശ കമ്പനികൾക്കും മന്ത്രാലയം അംഗീകാരം നൽകി. പ്രോജക്ട് 75 ഇന്ത്യ, അല്ലെങ്കിൽ പി 75 (ഐ) അനുസരിച്ച് വിദേശ കമ്പനി ഇന്ത്യൻ സ്ഥാപനവുമായി സ്ട്രാറ്റജിക് പാർട്ണർഷിപ്പ് മോഡലിന് കീഴിൽ മുങ്ങിക്കപ്പലുകള്‍ നിർമിക്കും.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തിലുള്ള ഡിഫൻസ് അക്വിസിഷൻ കൗൺസിലിന്റെ (ഡിഎസി) 2020 ലെ ആദ്യ യോഗത്തിലായിരുന്നു ഇന്ത്യൻ സ്ട്രാറ്റജിക് പാർട്ണർമാരുടെ (എസ്പി) ഷോർട്ട്‌ലിസ്റ്റിംഗിനും ഒറിജിനൽ ഉപകരണ നിർമ്മാതാക്കളുടെ (ഒഇഎം) ലിസ്റ്റിനും അംഗീകാരം നൽകിയത്. പരമ്പരാഗത ആറ് മുങ്ങിക്കപ്പലുകൾ നിർമ്മിക്കാൻ എസ്പികളുമായി സഹകരിക്കുമെന്ന് പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
പദ്ധതിയുടെ ഭാഗമാകാൻ ശ്രമിച്ച അദാനി ഗ്രൂപ്പിനെ പരിഗണിച്ചിട്ടില്ലെന്ന് നാവികസേന വൃത്തങ്ങൾ അറിയിച്ചു. അദാനി - എച്ച്എസ്എല്ലിന്റെ അപേക്ഷ നേരത്തെ തന്നെ നാവികസേന നിരസിച്ചിരുന്നു. എൽ ആൻഡ് ടി, മസഗൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ്, റിലയൻസ് നേവൽ & എൻജിനീയറിങ്, അദാനി ഗ്രൂപ്പിലെ ഹിന്ദുസ്ഥാൻ ഷിപ്പ് യാർഡ് (എച്ച്എസ്എൽ) എന്നിവയായിരുന്നു അവ.
രാജ്യത്തെ വിവിധ കപ്പൽ നിർമ്മാണ ശാലകളുടെ സാമ്പത്തിക ശക്തിയും സൗകര്യങ്ങളും സംബന്ധിച്ച പഠനത്തിന്റെയും വിശകലനത്തിന്റെയും അടിസ്ഥാനത്തിൽ, നാവികസേനയുടെ ഉന്നതാധികാര സമിതിയാണ് മസഗൺ ഡോക്കിനെയും സ്വകാര്യമേഖലയിലെ ഭീമനായ എൽ ആൻഡ് ടിയെയും പങ്കാളികളായി ഷോർട്ട്‌ലിസ്റ്റ് ചെയ്തത്.