ഇന്ത്യയുടെ കെ 4 മിസൈലിന് പിന്നാലെ പാക്കിസ്ഥാന്റെ അണ്വായുധ മിസൈൽ പരീക്ഷണം
Mail This Article
അണ്വായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള 290 കിലോമീറ്റര്‍ ദൂരദൈര്‍ഘ്യമുള്ള ഗസ്നവി മിസൈൽ പാക്കിസ്ഥാന്‍ വീണ്ടും പരീക്ഷിച്ചു. മിസൈല്‍ പരീക്ഷണം നടത്തിയ കാര്യം പാക് സൈനിക വക്താവ് സ്ഥിരീകരിച്ചു. മിസൈല്‍ പരീക്ഷണത്തിന്‍റെ ദൃശ്യങ്ങളും പാക്കിസ്ഥാന്‍ പുറത്തുവിട്ടു. ദിവസങ്ങൾക്ക് മുൻപ് കെ 4 ബാലിസ്റ്റിക് മിസൈൽ ഇന്ത്യ വിക്ഷേപിച്ചതിന് തൊട്ടു പിന്നാലെയാണ് പാക്കിസ്ഥാനും ഗസ്നവിയുമായി രംഗത്തെത്തിയത്. മിസൈല്‍ പരീക്ഷണത്തിന് മുന്നോടിയായി പാക്കിസ്ഥാന്റെ ചില ഭാഗങ്ങളിലെ വ്യോമപാത അടച്ചിരുന്നു.
ഇന്ത്യക്കെതിരെയുള്ള നയതന്ത്ര ശ്രമങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ രാജ്യാന്തര ശ്രദ്ധകൊണ്ടുവരികയാണ് പാക്കിസ്ഥാന്‍റെ ശ്രമമെന്നാണ് സൂചന. 2005 ല്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടാക്കിയ കരാര്‍ പ്രകാരം മിസൈല്‍ പരീക്ഷണങ്ങള്‍ നേരത്തെ അറിയിക്കണമെന്നുണ്ട്. ഇതുപ്രകാരം പാക്കിസ്ഥാന്‍ വിവരം ഇന്ത്യയെ അറിയിച്ചതായും സൂചനയുണ്ട്.
ഇത് രണ്ടാം തവണയാണ് പാക്കിസ്ഥാന്‍ ഗസ്‌നവി മിസൈൽ പരീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ജമ്മു കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ‑പാക്ക് ബന്ധം വഷളായ സമയത്താണ് ആദ്യമായി ഗസ്‌നവി പരീക്ഷിച്ചിരുന്നത്. അന്നത്തെ പരീക്ഷണം വലിയ പ്രതികരണമുണ്ടാക്കിയിരുന്നില്ല.
സൈനികരെ യുദ്ധത്തിനായി പരിശീലിപ്പിക്കുന്നതിന്റെ ഭാഗമായാണ് മിസൈല്‍ പരീക്ഷണെന്നാണ് പാക്ക് സൈനിക വക്താവ് അറിയിച്ചത്. പരീക്ഷണത്തിനു നേതൃത്വം നൽകിയവരെ പ്രസിഡന്റ് ആരിഫ് അല്‍വി, പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, മറ്റ് ഉന്നതഉദ്യോഗസ്ഥർ അനുമോദിച്ചു. കഴിഞ്ഞ നവംബറിൽ പാകിസ്ഥാൻ ബാലിസ്റ്റിക് മിസൈൽ ഷഹീൻ -1 വിജയകരമായി പരീക്ഷിച്ചിരുന്നു.