സൗദി യുദ്ധവിമാനത്തെ വെടിവച്ചിടുന്നതിന്റെ വിഡിയോ പുറത്തുവിട്ടു
Mail This Article
വടക്കൻ യെമനിലെ ജാവ്ഫ് പ്രവിശ്യയിലെ ആകാശത്ത് സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ യുദ്ധവിമാനത്തെ വെടിവെച്ചിടുന്നതിന്റെ വിഡിയോ യെമൻ ഹൂതി അൻസറുല്ല പുറത്തുവിട്ടു. സൗദി അറേബ്യയുടെ അതിർത്തിയായ അൽ ജാവ് പ്രവിശ്യയിലാണ് വെള്ളിയാഴ്ച രാത്രി വിമാനം മിസൈലിട്ട് തകർത്തതെന്ന് അൻസറുല്ല വക്താവ് ജനറൽ യഹ്‌യ സാരി പറഞ്ഞു.
ഉപരിതലത്തിൽ നിന്നു പ്രയോഗിക്കാവുന്ന മിസൈലിട്ടാണ് മൾട്ടി-റോൾ കോംബാറ്റ് എയർക്രാഫ്റ്റ് തകർത്തത്. വിമാനം ലോക്ക് ചെയ്ത് തകർക്കുന്നതിന്റെ വിഡിയോയാണ് ട്വിറ്റർ വഴി പുറത്തുവിട്ടത്. വിമാനം തകർന്നതിന്റെ വിഡിയോയും ചാനൽ പുറത്തുവിട്ടു. തകർന്ന വിമാനത്തിന്റെ ഭാഗങ്ങൾ ഹൂതി വിമതർ ക്രാഷ് സൈറ്റിൽ തിരയുന്നതും വിഡിയോയിൽ കാണാം.
2018 ജനുവരിയിൽ എഫ് -15 യുദ്ധവിമാനം വെടിവച്ചിടാനും യെമൻ മിസൈൽ യൂണിറ്റുകൾക്ക് കഴിഞ്ഞിരുന്നു. കൂടാതെ, യെമൻ സേന ഇതുവരെ സഖ്യസേനയുടെ നേതൃത്വത്തിലുള്ള നിരവധി യുദ്ധ, നിരീക്ഷണ ഡ്രോണുകളും ഹെലികോപ്റ്ററുകളും വെടിവച്ചിട്ടുണ്ട്.
യെമൻ സൈന്യം വിദേശത്ത് നിന്ന് വാങ്ങിയ ടെക്നോളജികൾ പരിഷ്കരിച്ച് സ്വന്തം ബാലിസ്റ്റിക് മിസൈലുകളും കോംബാറ്റ് ഡ്രോണുകളും ആണ് ഉപയോഗിക്കുന്നത്.