ലോകം കൊറോണ ഭീതിയിൽ, ചൈനയില്‍ നടക്കുന്നത് ഭാവി യുദ്ധത്തിനുള്ള 6ജി ചർച്ചയും
Mail This Article
കഴിഞ്ഞ നവംബറിലാണ് ചൈനയില്‍ 5ജി എത്തിയത്. 6ജി അഥവാ ആറാം തലമുറയിലെ ടെലികമ്യൂണിക്കേഷന്‍ ഇപ്പോൾ ആശയങ്ങളില്‍ മാത്രമാണുള്ളത്. എന്നിട്ടും തങ്ങളുടെ പ്രതിരോധ രംഗത്ത് 6ജി സാങ്കേതികവിദ്യയെ എങ്ങനെ ഉപയോഗിക്കാമെന്ന് വിപുലമായ ചര്‍ച്ചകളാണ് ചൈനയില്‍ നടക്കുന്നത്. ലോകം ഒന്നടങ്കം കൊറോണ വൈറസ് ഭീതിയിൽ തുടരുമ്പോഴാണ് ചൈന അടുത്ത തലമുറ ടെക്നോളജികളെ കുറിച്ച് ചർച്ച ചെയ്യുന്നതെന്നത് ശ്രദ്ധേയമാണ്. ഭാവി യുദ്ധങ്ങൾക്കും പ്രതിരോധത്തിനും 6ജി എങ്ങനെ ഉപയോഗിക്കാമെന്നാണ് ചൈന ആലോചിക്കുന്നത്.
ചൈനയുടെ ജനകീയ വിമോചന സേനയുടെ (പിഎല്‍എ) ചൈന നാഷണല്‍ ഡിഫന്‍സ് ന്യൂസില്‍ ഇത് സംബന്ധിച്ച ലേഖനവും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഭാവിയിലെ യുദ്ധമേഖലകളില്‍ 6ജി ഉപയോഗിക്കുമോ? എന്നായിരുന്നു തലക്കെട്ട്. അത്യാധുനിക ആയുധങ്ങളുടെ നിര്‍മ്മാണത്തിലും യുദ്ധവിവരശേഖരണത്തിലും യുദ്ധമുഖത്തെ വിവര കൈമാറ്റത്തിലും 6ജിയുടെ വരവ് വലിയ മാറ്റങ്ങളുണ്ടാക്കുമെന്നാണ് ഈ ലേഖനം സൂചിപ്പിക്കുന്നത്.
2009ല്‍ പുറത്തിറങ്ങിയ 4ജിയെ അപേക്ഷിച്ച് പത്ത് ഇരട്ടിയെങ്കിലും ഡേറ്റ കൈമാറ്റത്തില്‍ വേഗം കൂടുതലാണ് 5ജിക്ക്. 5ജിയേക്കാള്‍ പത്തിരട്ടി വേഗം കൂടുതലായിരിക്കും ആറാം തലമുറയില്‍ പെട്ട ടെലി കമ്യൂണിക്കേഷന്‍ സാങ്കേതിക വിദ്യക്കെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ നവംബറിലാണ് ചൈനയില്‍ 5ജി ഔദ്യോഗികമായി എത്തിയത്. നിലവില്‍ ആശയങ്ങളില്‍ ഒതുങ്ങുന്ന 6ജി യാഥാര്‍ഥ്യമാകാന്‍ 2030 വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍.
ചൈനയിലെ ശാസ്ത്ര സാങ്കേതികവിദ്യ വകുപ്പിന്റെ നേതൃത്വത്തില്‍ 6ജിക്കായുള്ള ഊര്‍ജ്ജിത ഗവേഷണങ്ങള്‍ നവംബര്‍ മുതല്‍ തന്നെ ആരംഭിച്ചിട്ടുണ്ട്. രണ്ട് സംഘങ്ങളായാണ് ഗവേഷണം പുരോഗമിക്കുന്നത്. സര്‍ക്കാര്‍ വകുപ്പുകളിലെ വിദഗ്ധര്‍ ഉള്‍പ്പെടുന്നതാണ് ആദ്യ സംഘം. രണ്ടാമത്തെ സംഘത്തില്‍ വിവിധ സര്‍വ്വകലാശാലകളിലേയും ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളിലേയും 37 വിദഗ്ധരായിരിക്കും അംഗങ്ങളായിരിക്കുക. ഇവരായിരിക്കും വിഷയത്തില്‍ സര്‍ക്കാരിന് വേണ്ട സാങ്കേതിക ഉപദേശം നല്‍കുക.
ചൈന മാത്രമാണ് 6ജി സാങ്കേതികവിദ്യയില്‍ ഗവേഷണം നടത്തുന്ന രാജ്യമെന്ന് കരുതരുത്. കഴിഞ്ഞ ഫെബ്രുവരിയില്‍ അമേരിക്ക 6ജിക്കായി ശ്രമങ്ങള്‍ ആരംഭിച്ചുവെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. ലോകത്തെ മൂന്നാമത്തെ സമ്പദ്‌വ്യവസ്ഥയെന്ന വിശേഷണമുള്ള ജപ്പാനും 6ജിക്ക് വേണ്ടിയുള്ള ഗവേഷണങ്ങള്‍ ജനുവരി മുതല്‍ ആരംഭിച്ചിട്ടുണ്ട്.