അമേരിക്കൻ വ്യോമസേനയുടെ അത്യാധുനിക യുദ്ധവിമാനം തകർന്നു വീണു, ഒരാഴ്ചക്കുള്ളില് രണ്ടാം ദുരന്തം
Mail This Article
ഫ്ലോറിഡയിൽ പരിശീലന ദൗത്യത്തിനിടെ അമേരിക്കൻ വ്യോമസേനയുടെ എഫ് -35 ലൈറ്റ്നിങ് II യുദ്ധവിമാനം തകർന്നു വീണു. ഇതേ വ്യോമതാവളത്തിന് സമീപം മറ്റൊരു സൈനിക ജെറ്റ് തകർന്ന് ദിവസങ്ങൾക്ക് ശേഷമാണ് ഈ സംഭവം. 58-ാം ഫൈറ്റർ സ്ക്വാഡിന്റെ ജെറ്റ് പ്രാദേശിക സമയം രാത്രി 9.30 ഓടെ പതിവ് രാത്രി പരിശീലനത്തിനിടെ തകർന്നുവെന്നാണ് ഫ്ലോറിഡയിലെ എഗ്‌ലിൻ എയർഫോഴ്‌സ് ബേസ് അറിയിച്ചത്.
പൈലറ്റ് സുരക്ഷയ്ക്കായി പാരച്യൂട്ട് വഴി താഴെയിറങ്ങി. വിമാനം തകർന്നു വീണെങ്കിലും ആർക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ലെന്ന് എയർബേസ് കുറിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച പരീക്ഷണ-പരിശീലന ദൗത്യത്തിനിടെ എഫ് -22 റാപ്‌റ്റർ യുദ്ധവിമാനം തകർന്നുവീണിരുന്നു. എഗ്‌ലിനിൽ നിന്നു നഷ്ടപ്പെട്ട രണ്ടാമത്തെ വിമാനമാണിത്. ആദ്യ അപകടത്തിലും പൈലറ്റ് സുരക്ഷിതമായി താഴെയിറങ്ങി.
നിരവധി സാങ്കേതിക പ്രശ്നങ്ങളുള്ളതാണ് എഫ് -35. ഈ യുദ്ധവിമാനത്തിന് പ്രശ്നകരമായ ഒരു ചരിത്രം തന്നെയുണ്ട്. ഉൽപാദനത്തിനു കാലതാമസമെടുക്കുന്നുമുണ്ട്. കൂടാതെ ഡിസൈൻ, പ്രകടനത്തിലെ കുറവുകളും പരിശോധനയ്ക്കിടെ കണ്ടെത്തിയിരുന്നു.
നിലവിലുള്ള കോവിഡ് -19 മഹാമാരി വിമാനത്തിന്റെ ഉൽപാദനത്തെ കൂടുതൽ തടസ്സപ്പെടുത്തിയിട്ടുണ്ട്. വിമാനത്തിന്റെ നിർമാതാവായ ലോക്ക്ഹീഡ് മാർട്ടിൻ വർഷം വിതരണം ചെയ്യാനിരുന്ന 141 എണ്ണത്തിൽ നിന്ന് 18 നും 24 നും ഇടയിൽ ജെറ്റുകൾ വെട്ടിക്കുറയ്ക്കാൻ നിർബന്ധിതരായെന്ന് എഫ് -35 പ്രോഗ്രാമിന്റെ കമ്പനിയിലെ വൈസ് പ്രസിഡന്റ് ഗ്രെഗ് ഉൽമർ അഭിപ്രായപ്പെട്ടു.
English Summary: US Air Force F-35 crashes during ‘routine’ training flight in Florida, 2nd loss for base in several days