ചൈനക്കെതിരെ യുദ്ധത്തിനിറങ്ങിയാല്‍ ഗതി ഇന്ത്യയ്ക്ക് അനുകൂലം, റിപ്പോർട്ടുമായി ഹാര്‍വാര്‍ഡ്
Mail This Article
ഇന്ത്യന്‍ സേനയും ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും (പിഎല്‍എ) ലഡാക്കിലെ ഗാല്‍വന്‍ താഴ്‌വരയില്‍ നേര്‍ക്കുനേര്‍ എത്തിയിട്ട് മാസമൊന്നായിരിക്കുന്നു. സംഘര്‍ഷം വര്‍ധിപ്പിച്ച് തിങ്കളാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ ഇരുഭാഗത്തും സൈനികര്‍ കൊല്ലപ്പെട്ടു. എത്ര ചൈനീസ് പട്ടാളക്കാര്‍ കൊല്ലപ്പെട്ടുവെന്ന കാര്യത്തില്‍ കൃത്യമായ കണക്കില്ലെങ്കിലും കുറഞ്ഞത് 20 ഇന്ത്യന്‍ സൈനികര്‍ മരിച്ചിരിക്കാമെന്നാണ് ലഭ്യമാകുന്ന വിവരം. ചൈനയും ഇന്ത്യയും തമ്മില്‍ 1975നു ശേഷമുണ്ടാകുന്ന ഏറ്റവും വലിയ ഉരസലാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്തായാലും 1975നു ശേഷം, ഇക്കാലം വരെ അയല്‍ക്കാര്‍ തമ്മില്‍ ഒരു വെടിയുണ്ട പോലും പ്രയോഗിക്കാതെയാണ് കഴിഞ്ഞുകൂടിയിരുന്നത് എന്നതാണ് ആശ്വാസകരമായ കാര്യം. എന്നാല്‍, അതിപ്പോള്‍ മാറിയിരിക്കുന്നു.
അതിര്‍ത്തിയില്‍ പിരിമുറുക്കം തുടരുമ്പോള്‍, അടുത്തിടെ പുറത്തുവന്ന അമേരിക്കയിലെ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി നടത്തിയ ഒരു പഠനമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഇരു രാജ്യങ്ങളും ഏറ്റുമുട്ടിയാല്‍ ഇന്ത്യയ്ക്ക് പരമ്പരാഗതമായ ഒരു മേല്‍ക്കോയ്മ നിലനില്‍ക്കുന്നുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. കാര്യങ്ങള്‍ വഷളായാല്‍ 1962ല്‍ ഉണ്ടായത് പോലെ തിരിച്ചടി ഉണ്ടായേക്കില്ലെന്നാണ് ഹാര്‍വാര്‍ഡ് കെന്നഡി സ്‌കൂളിലെ ബെല്‍ഫര്‍ സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ അഫയേഴ്‌സ് പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. ഇന്ത്യയുടെയും ചൈനയുടെയും സൈനിക ശേഷി വിശകലനം ചെയ്താണ് ഈ പഠനം പുറത്തിറക്കിയത്.
ഇന്ത്യയുടെ പരമ്പരാഗതമായി നിലനില്‍ക്കുന്ന മേല്‍ക്കോയ്മ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിട്ടില്ലെന്നാണ് ഗവേഷകര്‍ വാദിക്കുന്നത്. ഇരു രാജ്യങ്ങളുടെയും ആണവ ശക്തി പോലും പരിഗണിച്ചു നടത്തിയതാണ് പഠനം. കൂടാതെ, വ്യോമസേനകളുടെ കരുത്തും പരിഗണിച്ചു. പ്രശ്‌നം വഷളായാല്‍ വ്യോമ സേനകളായിരിക്കും ലൈന്‍ ഓഫ് ആക്ച്വല്‍ കണ്ട്രോളില്‍ എത്തുക.
ഇന്ത്യയുടെ പരമ്പരാഗതമായി നിലനില്‍ക്കുന്ന ഒരു മേല്‍ക്കോയ്മ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിട്ടില്ലെന്നാണ് തങ്ങള്‍ വിലയിരുത്തുന്നതെന്ന് ഗവേഷകര്‍ പറഞ്ഞു. ചൈനയുടെ ഭീഷണിക്കും ആക്രമണത്തിനുമെതിരെ ഇത് ഇന്ത്യയ്ക്ക് ഗുണകരമായേക്കും. ഇന്ത്യയ്ക്ക് ചൈനയ്‌ക്കെതിരെയുള്ള യുദ്ധത്തില്‍ കൂടുതല്‍ ആത്മവിശ്വാസമുണ്ട്. എന്നാല്‍, ഇത് ഇന്ത്യയില്‍ നടക്കുന്ന ചര്‍ച്ചകളില്‍ അംഗീകരിക്കപ്പെടാറില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
പിഎല്‍എയുടെ പരമ്പരാഗത ശക്തിയെയും റിപ്പോര്‍ട്ട് വിശകലനം ചെയ്യുന്നുണ്ട്. കരസേനകളുടെ കാര്യത്തിലുള്ള താരതമ്യം തെറ്റിധാരണാജനകമാണെന്നും അവര്‍ പറയുന്നു. ഇന്ത്യയ്‌ക്കെതിരെ ഒരു യുദ്ധം തുടങ്ങിയാല്‍ പോലും ചൈനീസ് സേനയുടെ അംഗബലം അവര്‍ക്ക് ഗുണകരമാവില്ല. സേനയുടെ പല വിഭാഗങ്ങളും ടിബറ്റിലും സിന്‍ജിയാങിലുമുള്ള കലാപകാരികള്‍ക്കെതിരെ നിലയുറപ്പിച്ചിരിക്കുകയാണ്. ചൈനയുടെ സേനാംഗങ്ങളില്‍ ഭൂരിഭാഗവും ഇന്ത്യയുടെ അതിർത്തി പ്രദേശത്തല്ല നിലയുറപ്പിച്ചിരിക്കുന്നത്. എന്നാല്‍, ഇന്ത്യയ്ക്ക് സേനയെ വേണമെങ്കില്‍ പൂര്‍ണമായും ചൈനയ്‌ക്കെതിരെ തിരിക്കാമെന്നാണ് ഗവേഷകര്‍ വാദിക്കുന്നത്.
പിഎല്‍എയുടെ വ്യോമസേനയ്ക്കും ഇന്ത്യന്‍ അതിര്‍ത്തിയില്‍ സാന്നിധ്യം കുറവാണ്. അതേസമയം, ഇന്ത്യന്‍ വ്യോമസേനയ്ക്ക് മുഴുവന്‍ ശക്തിയോടെയും നീങ്ങാന്‍ സാധിക്കും. ചൈനീസ് വ്യോമസേനയുടെ വലിയൊരു വിഭാഗത്തെ തന്നെ റഷ്യയുടെ അതിർത്തി പ്രദേശത്ത് വിന്യസിച്ചിരിക്കുകയാണ്. അതേസമയം, ഇന്ത്യയ്ക്ക് ഒരേ സമയം 101 പോർവിമാനങ്ങൾ വരെ ചൈനയ്‌ക്കെതിരെ പ്രയോഗിക്കാൻ കഴിയുമെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
ഇന്ത്യന്‍ എസ്‌യു - 30 എംകെഐ ഇനം വേറെ
ഇന്ത്യന്‍ വ്യോമസേനയുടെ പോർവിമാനമായ എസ്‌യു-30 എംകെഐ (Su-30MKI) ഏതു ചൈനീസ് പോർവിമാനത്തേക്കാളും മികച്ചതാണെന്നും പഠനം പറയുന്നു. ഇരു രാജ്യങ്ങളുടെയും കൈയ്യിലുള്ള നാലാം തലമുറയിലെ പോർവിമാനങ്ങളെക്കുറിച്ചുള്ള സമ്പൂര്‍ണ പഠനവും നടത്തിയിട്ടുണ്ട്. ചൈനയുടെ ജെ-10 യുദ്ധ വിമാനങ്ങള്‍ സാങ്കേതികമായി ഇന്ത്യയുടെ മിറാഷ്-2000നോട് കിടപിടിക്കുമെന്നു പറയുന്നുണ്ട്. എന്നാല്‍, ഇന്ത്യയുടെ എസ്‌യു- 30എംകെഐ യുദ്ധവിമാനം എല്ലാ ചൈനീസ് പോർവിമാനങ്ങളെക്കാളും മികവുറ്റതാണ്. ചൈനയ്ക്ക് നാലാം തലമുറയില്‍ ഏകദേശം 101 പോർവിമാനങ്ങളാണ് ഉള്ളത്. ഇവയില്‍ പലതും റഷ്യൻ അതിർത്തി പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. അതേസമയം, ഇന്ത്യയ്ക്ക് ഇത്തരത്തിലുളള 122 പോർവിമാനങ്ങളുണ്ട്. ഇവയെല്ലാം ചൈനയ്‌ക്കെതിരെ പ്രയോഗിക്കാമെന്നാണ് പഠനം പറയുന്നത്.
English Summary: Harvard study says India holds conventional edge over China