സുഖോയ്, മിറാഷ്, മിഗ്... ചൈനയെ നേരിടാൻ യുദ്ധവിമാനങ്ങൾ സജ്ജം
Mail This Article
ഒരുവശത്ത് ചൈനയുമായി സംഘർഷം നിലനിൽക്കുന്ന സാഹചര്യം മുതലെടുത്ത് മറുവശത്ത് പാക്കിസ്ഥാനും തലവേദന സൃഷ്ടിക്കുമോ? ഇതിനുള്ള സാധ്യതകൂടി മുന്നിൽകണ്ടുള്ള നടപടികളാണ് സൈന്യം കൈക്കൊള്ളുന്നത്. ചൈനയെയും പാക്കിസ്ഥാനെയും നേരിടാനുള്ള പരിശീലനം 2013 മുതലാണു സേന ആരംഭിച്ചത്. ‘സ്വിങ് ഓപ്പറേഷൻ’ എന്നാണ് ഇതിനെ വിളിക്കുന്നത്. പടിഞ്ഞാറൻ അതിർത്തിയിൽ (പാക്ക് അതിർത്തി) ആക്രമണ സജ്ജമായി രംഗത്തിറക്കുന്ന യുദ്ധവിമാനങ്ങളെയും സേനാ ഹെലികോപ്റ്ററുകളെയും സേനാംഗങ്ങളെയും 48 മണിക്കൂറിനകം അതേപടി കിഴക്കൻ മേഖലയിൽ ചൈനീസ് അതിർത്തിയിൽ വിന്യസിക്കുന്നതാണു സ്വിങ് ഓപ്പറേഷൻ.
പാക്കിസ്ഥാനു പുറമേ ചൈനയ്ക്കെതിരെയും വ്യോമാക്രമണശേഷി വർധിപ്പിക്കണമെന്നു വിലയിരുത്തിയാണ് സ്വിങ് ഓപ്പറേഷനുകൾക്കു തുടക്കമിട്ടത്. ആദ്യഘട്ടത്തിൽ പാക്കിസ്ഥാനെ ലക്ഷ്യമിട്ടു നടത്തിയിരുന്ന ഓപ്പറേഷൻ കഴിഞ്ഞ ഏതാനും വർഷങ്ങളായി ചൈന കേന്ദ്രീകൃതമാണ്.
ഇന്ത്യന്‍ എയര്‍ഫോഴ്‌സ്, ലോകത്തിലെ ഏറ്റവും വലിയ വ്യോമസേനകളിലൊന്നാണ്. ഇതിനാൽ ഏതൊരു നീക്കവും നടത്താൻ വ്യോമസേനയ്ക്ക് കഴിയും. വിമാനങ്ങളും ഹെലികോപ്റ്ററുകളും അടക്കം ഏകദേശം രണ്ടായിരത്തിനു മുകളിൽ ആകാശയാനങ്ങൾ, ഇവയെല്ലാം സ്വന്തമായുള്ള ഇന്ത്യന്‍ വ്യോമസേന നമ്മുടെ രാജ്യത്തിന്റെ സ്വകാര്യ അഹങ്കാരമാണ്. ശത്രുക്കളുടെ ആക്രമണങ്ങളെ ശക്തമായി പ്രതിരോധിക്കാനും, ആക്രമിച്ചു തോല്‍പ്പിക്കാനും ശേഷിയുള്ള നിരവധി പോര്‍വിമാനങ്ങള്‍ വ്യോമസേനയ്ക്കുണ്ട്. ഇന്ത്യന്‍ വ്യോമസേനയുടെ സുപ്രധാന യുദ്ധവിമാനങ്ങള്‍ ഏതൊക്കെയെന്നു നോക്കാം.
സുഖോയ് എസ് യു-30 എംകെഐ
ഇന്ത്യന്‍ വ്യോമസേനയുടെ കുന്തമുനയാണു സുഖോയ് എസ് യു-30. റഷ്യന്‍ കമ്പനി സുഖോയ് വികസിപ്പിച്ച ഈ വിമാനം ലോകത്തിലെ ഏറ്റവും മികച്ച യുദ്ധവിമാനങ്ങളിലൊന്നാണ്. സുഖോയ് കമ്പനിയുടെ അനുമതിയോടെ ഇന്ത്യയിലെ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്സ് ലിമിറ്റഡാണ് ഇപ്പോള്‍ ഇവ നിര്‍മിക്കുന്നത്. 2017ലെ കണക്കുകൾ പ്രകാരം ഏകദേശം 242 സുഖോയ് എസ് യു-30 എംകെഐ വിമാനങ്ങള്‍ നിലവില്‍ ഇന്ത്യയുടെ പക്കലുണ്ട്. മുപ്പതോളം സുഖോയ് എസ് യു 30 വിമാനങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളിലാണ് എച്ച്എഎല്‍. 2002 ലാണ് ഇവ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകുന്നത്. 2004ല്‍ സുഖോയ് ഇന്ത്യയില്‍ അസംബിള്‍ ചെയ്തു തുടങ്ങി. രണ്ടു പേര്‍ക്ക് സഞ്ചരിക്കാവുന്ന യുദ്ധവിമാനമാണിത്. മണിക്കൂറില്‍ 2100 കിലോമീറ്റര്‍ വേഗതയുള്ള വിമാനത്തിന് 8000 കിലോമീറ്റര്‍ ദൂരം വരെ പറക്കാനാവും. ആകാശത്തുവച്ച് യഥേഷ്ടം ഇന്ധനം നിറയ്ക്കാനാവും എന്നതും ഈ വിമാനങ്ങളുടെ പ്രത്യേകതയാണ്. എയര്‍ ടു എയര്‍, എയര്‍ ടു സര്‍ഫസ് മിസൈലുകളും ആന്റി ഷിപ്പ് മിസൈലുകളും ബോംബുകളും വഹിക്കാന്‍ ഇവയ്ക്കാവും. സൈനികവ്യൂഹത്തിലേക്ക് അതിക്രമിച്ചുകയറി ആക്രമിക്കുക, പിൻനിര തകർക്കുക എന്നിവയാണ് പ്രധാന ദൗത്യങ്ങൾ.
മിറാഷ് 2000
ഫ്രഞ്ച് നിര്‍മിത പോര്‍വിമാനമാണ് മിറാഷ് 2000. എണ്‍പതുകളിലാണ് ഈ കോംപാക്ട് യുദ്ധവിമാനം ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായി മാറിയത്. ഇന്ത്യയുടെ ആണവ പോര്‍മുനകള്‍ ഘടിപ്പിച്ച മിസൈലുകള്‍ മിറാഷാണ് വഹിക്കുന്നത്. 1999ല്‍ ലെ കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യയുടെ ആക്രമണങ്ങളുടെ കുന്തമുനയായിരുന്നു മിറാഷ്. ലേസര്‍ ബോംബുകള്‍, ന്യൂക്ലിയര്‍ ക്രൂയിസ് മിസൈല്‍ എന്നിവ വഹിക്കാന്‍ കഴിയുന്ന വിമാനത്തിന് 6.3 ടണ്‍ ഭാരം വഹിക്കാനുള്ള ശേഷിയുണ്ട്. 14.36 മീറ്റര്‍ നീളവും 5.20മീറ്റര്‍ ഉയരവും 9.13മീറ്റര്‍ വിങ്‌സ്പാനുമുള്ള വിമാനത്തിന് ഒരു പൈലറ്റിനെ ഉള്‍ക്കൊള്ളാനുള്ള ശേഷിയാണുള്ളത്. ഇന്ത്യന്‍ വ്യോമസേന ഇതിനിട്ടിരിക്കുന്ന പേര് വജ്ര എന്നാണ്.
മിഗ് 21
റഷ്യയും ചൈനയും കഴിഞ്ഞാല്‍ മിഗ് 21 ഏറ്റവുമധികം ഉപയോഗിക്കുന്ന വ്യോമസേന ഇന്ത്യയുടേതായിരുന്നു. 1961 ലാണ് മിഗ് 21 സേനയുടെ ഭാഗമാകുന്നത്. ഏകദേശം 245 മിഗ് 21 വിമാനങ്ങൾ ഇന്ത്യൻ വ്യോമസേന ഉപയോഗിക്കുന്നു. ഇന്ത്യന്‍ വായുസേനയുടെ 16 സ്‌ക്വാഡ്രണുകള്‍ മിഗ് 21 ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. 1971ലെ ഇന്ത്യ-പാക്ക് യുദ്ധത്തിലും 1999 കാര്‍ഗില്‍ യുദ്ധത്തിലും മിഗ് 21 പ്രധാന പങ്കു വഹിച്ചു. വിവിധ ലോകരാജ്യങ്ങള്‍ മിഗ് 21 ഉപയോഗിക്കുന്നു. ഈ ഫൈറ്റര്‍ ജെറ്റിന് പരമാവധി 2175 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാനാകും.
ജഗ്വാർ
ബ്രിട്ടനും ഫ്രഞ്ചും ചേര്‍ന്ന് വികസിപ്പിച്ച അറ്റാക്കിങ് അല്ലെങ്കില്‍ സ്റ്റൈക്കിങ് യുദ്ധവിമാനമാണ് ജഗ്വാര്‍.1979 ല്‍ റോയല്‍ എയര്‍ഫോഴ്‌സില്‍ നിന്നു വാടകയ്‌ക്കെടുത്ത ജഗ്വാറാണ് ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ ആദ്യമായി എത്തിയത്. തുടര്‍ന്ന് 1981ല്‍ ഇന്ത്യക്കായി നിര്‍മിച്ച ജഗ്വാറുകളെത്തി. 1987ൽ ഇന്ത്യ ശ്രീലങ്കയിലേക്ക് അയച്ച സമാധാന സേനയുടെ ഭാഗമായിരുന്നു ജഗ്വാര്‍ ജെറ്റുകള്‍. 1999 ലെ കാര്‍ഗില്‍ യുദ്ധത്തിനും ഇന്ത്യന്‍ വ്യോമസേനയുടെ ഈ യുദ്ധവിമാനം നിര്‍ണായക പങ്കുവഹിച്ചു. ആണവ പോര്‍മുന ഘടിപ്പിച്ച മിസൈലുള്‍ കൃത്യതയോടെ ലക്ഷ്യത്തിലെത്തിക്കാന്‍ സാധിക്കും എന്നത് ജഗ്വാര്‍ വിമാനങ്ങളുടെ പ്രത്യേകതയാണ്. ലേസര്‍ ബോംബുകള്‍, ന്യൂക്ലിയര്‍ ക്രൂയിസ് മിസൈല്‍ എന്നിവ വഹിക്കാന്‍ ജഗ്വാറിന് കഴിയും. ഇന്ത്യയെക്കൂടാതെ ബ്രിട്ടന്‍, ഇക്ക്വഡോര്‍, ഫ്രാന്‍സ്, ഒമാന്‍, നൈജീരിയ തുടങ്ങിയ രാജ്യങ്ങള്‍ ജഗ്വാര്‍ വിമാനങ്ങള്‍ ഉപയോഗിക്കുന്നു. പൈലറ്റിനു മാത്രം കയറാവുന്ന വിമാനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 1699 കിലോമീറ്റാണ്.
English Summary: Indian Airforce fighter Jets