ADVERTISEMENT

സൗദിക്കെതിരെ യെമനിലെ ഹൂതികളുടെ ആക്രമണം തുടരുകയാണ്. ലോകം ഒന്നടങ്കം കൊറോണവൈറസ് ഭീതിക്കിടയിലാണെങ്കിലും പ്രദേശത്തെ സംഘർഷത്തിനു അയവുവന്നിട്ടില്ല. തിങ്കളാഴ്ച യെമനിൽ നിന്നെത്തിയ ‘ബോംബ് നിറച്ച’ 8 ഡ്രോണുകളും മൂന്ന് ബാലിസ്റ്റിക് മിസൈലുകളുമാണ്  സൗദി നേതൃത്വത്തിലുള്ള സഖ്യസേന തകർത്തത്.

 

യെമനിലെ ഹൂത്തികളാണ് ആക്രമണം നടത്തിയത്, രാജ്യത്തെ സാധാരണക്കാരെ ലക്ഷ്യമിട്ടായിരുന്നുവെന്ന് സൗദി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ യെമനിലെ സാദാ പ്രവിശ്യയിൽ നിന്ന് നജ്‌റാൻ (രണ്ട്), ജസാൻ (ഒന്ന്) എന്നിവിടങ്ങളിലേക്കാണ് വിക്ഷേപിച്ചത്. മൂന്നു മിസൈലുകളും ഡ്രോണുകളും അമേരിക്കയിൽ നിന്നു കൊണ്ടുവന്ന വ്യോമപ്രതിരോധ സംവിധാനം പാട്രിയറ്റിന്റെ സഹായത്തോടെ തകർത്തു.

 

ജനവാസ മേഖകൾ ലക്ഷ്യമിട്ടാണ് ഹൂതികളുടെ ആക്രമണമെന്ന് അറബ് സഖ്യസേന ആരോപിച്ചു. യെമനിൽ നിന്നെത്തുന്ന മിസൈലുകൾ അമേരിക്കയുടെ മിസൈൽ പ്രതിരോധ സംവിധാനം പാട്രയറ്റിന്റെ സഹായത്തോടെ സൗദി എയർ ഡിഫൻസ് വിഭാഗം തകർക്കുന്നുണ്ട്. എങ്കിലും ചില സമയങ്ങളിൽ മിസൈൽ ആളില്ലാ പ്രദേശങ്ങളിലും വീഴുന്നുണ്ട്. സ്കഡ് വിഭാഗത്തില്‍പെട്ട മിസൈലുകൾ ഉപയോഗിച്ചാണ് ആക്രമണം.

 

സൗദിയിലെ നിരവധി നഗരങ്ങൾക്കു നേരെ നേരത്തെയും മിസൈൽ ആക്രണം നടന്നിട്ടുണ്ട്. നജ്‌റാന്‍, ജിസാന്‍, റിയാദ് എന്നിവിടങ്ങളിലേക്കും മിസൈൽ ആക്രമണം നടത്തിയിട്ടുണ്ട്. എന്നാൽ എല്ലാ മിസൈലുകളും പാട്രിയറ്റിന്റെ സഹായത്തോടെ തകർത്തുവെന്നാണ് അറിയുന്നത്. കഴിഞ്ഞ വർഷം നിരവധി തവണ എയർപോർട്ടുകളും നഗരങ്ങളും ലക്ഷ്യമിട്ട് യെമൻ വിമതരായ ഹൂതികൾ മിസൈലും ഡ്രോണുകളും വിക്ഷേപിച്ചിരുന്നു. ഇതിൽ ഭൂരിഭാഗവും തകർത്തിരുന്നു.

  

ഒന്നാം ഗൾഫ് യുദ്ധകാലത്താണ് സ്കഡ് മിസൈലും പാട്രിയറ്റും കേൾക്കാൻ തുടങ്ങിയത്. യുദ്ധത്തിനു അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്ന റഷ്യയും അമേരിക്കയും തന്നെയാണ് ഈ രണ്ടു ആയുധങ്ങളും ഗൾഫ് രാജ്യങ്ങളിലും എത്തിച്ചത്. സ്കഡ് ആക്രമിക്കാനുള്ളതാണെങ്കിൽ പാട്രിയറ്റ് ആക്രമണത്തെ പ്രതിരോധിക്കാനുള്ളതാണ്. സ്കഡ് റഷ്യൻ ടെക്നോളജിയാണ്, പാട്രിയറ്റ് അമേരിക്കയുടെ ഉൽപന്നവും.    

 

1990 ലാണ് അന്നത്തെ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈൻ കുവൈത്തിനെ ആക്രമിക്കാൻ തുടങ്ങിയത്. വ്യോമ– കരയാക്രമണം ശക്തമാക്കിയ സദ്ദാമിന്റെ പ്രധാന ആയുധം സ്കഡ് മിസൈലുകളായിരുന്നു. റഷ്യൻ നിർമിത സ്കഡ് മിസൈലിന്റെ പരിഷ്കരിച്ച പതിപ്പ് ‘അൽ ഹുസൈൻ’ മിസൈൽ അന്ന് ഗൾഫ് മേഖലയ്ക്ക് വൻ ഭീഷണിയായിരുന്നു.    

 

മിക്ക ഗൾഫ് രാജ്യങ്ങളുടെയും കൈവശം അത്യാധുനിക മിസൈലുകൾ ഉണ്ടായിരുന്നെങ്കിലും പ്രതിരോധിക്കാനുള്ള സംവിധാനങ്ങൾ ഇല്ലായിരുന്നു. ഇതോടെയാണ് കുവൈത്തിനെ സഹായിക്കാൻ അമേരിക്ക എത്തുന്നത്. അമേരിക്ക വന്നത് ഒരുകൂട്ടം അത്യാധുനിക ആയുധങ്ങളുമായിരുന്നു. ഇതിലൊന്നായിരുന്നു മിസൈൽ പ്രതിരോധ സംവിധാനമായ പാട്രിയറ്റ്.    

 

'ഓപ്പറേഷന്‍ ഡെസര്‍ട്ട് സ്റ്റോം' എന്ന പേരിൽ ഇറാഖിനെതിരെ നടന്ന അമേരിക്കൻ ആക്രമണത്തിൽ പാട്രിയറ്റ് വൻ ശക്തിയായി പ്രവർത്തിച്ചു. ബ്രിട്ടന്‍, ഫ്രാന്‍സ്, ഈജിപ്ത്, സൗദി അറേബ്യ, കുവൈത്ത്, ഓസ്‌ട്രേലിയ തുടങ്ങി 32 രാജ്യങ്ങളിലെ സൈനികരെ ഏകോപിപ്പിച്ചാണ് ആക്രമണം നടത്തിയത്. ഇതോടെയാണ് അമേരിക്കയുടെ കൂടെ നിന്ന രാജ്യങ്ങളിലെല്ലാം മിസൈൽ പ്രതിരോധ സംവിധാനം പാട്രിയറ്റ് സജ്ജീകരിച്ചത്. അന്നും സൗദി അറേബ്യക്കു നേരെ സ്കഡ് മിസൈല്‍ ആക്രമണമുണ്ടായി. എന്നാൽ യുഎസ് ടെക്നോളജി പാട്രിയറ്റ് മിസൈല്‍ ഉപയോഗിച്ച് അമേരിക്കൻ പട്ടാളക്കാര്‍ മിസൈൽ തകർത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT