ലഡാക്കിൽ ഇന്ത്യൻ വ്യോമസേന സ്വന്തമാക്കിയത് നിര്‍ണായക നേട്ടം, ഇരുട്ടിലും പോരിനിറങ്ങാൻ മിഗ്–29
Mail This Article
സമീപഭാവിയില്‍ ലഡാക്കിലെ ലേയില്‍ നിന്നും രാത്രിയിലും മിഗ് 29 പോര്‍വിമാനങ്ങള്‍ പറന്നുയരുമെന്ന് ഇന്ത്യന്‍ വ്യോമസേന തെളിയിച്ചു. ചൈനയുമായുള്ള അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ വ്യോമസേനയുടെ നിര്‍ണായക മുന്നേറ്റമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. രാത്രിയില്‍ ലേയില്‍ നിന്നും മിഗ് 29 പോര്‍വിമാനങ്ങള്‍ പറന്നുയരുന്നത് മേല്‍ക്കൈ നല്‍കുമെന്നാണ് ഇന്ത്യന്‍ വ്യോമസേനയുടെ വിലയിരുത്തല്‍.
പോര്‍വിമാനങ്ങളില്‍ ഘടിപ്പിച്ച അത്യാധുനിക ഉപകരണങ്ങള്‍ക്കൊപ്പം പ്രത്യേക പരിശീലനം ലഭിച്ച പൈലറ്റുമാരുമാണ് മിഗ് 29ന്റെ ലേയില്‍ നിന്നുള്ള രാത്രി പറക്കല്‍ സാധ്യമാക്കുക. പോര്‍വിമാനങ്ങളുടെ സ്ഥിരം വ്യോമതാവളമല്ല ലേ എങ്കിലും ഇന്ത്യയുടെ തന്ത്രപ്രധാന സൈനിക കേന്ദ്രമായ വിമാനങ്ങള്‍ തുടര്‍ച്ചയായി ഇറങ്ങുകയും പറന്നുയരുകയും ചെയ്യുന്നുണ്ട്.
ലേയില്‍ ഇപ്പോള്‍ മിഗ് 29 പോര്‍വിമാനങ്ങള്‍ സ്ഥിരസാന്നിധ്യമാണെന്നാണ് വ്യോമസേന അധികൃതര്‍ വ്യക്തമാക്കുന്നത്. ഇത് മേഖലയിലെ കൂടുതല്‍ വിശദമായ ഭൂമിശാസ്ത്രപരമായ വിവരങ്ങള്‍ ശേഖരിക്കാനും അതുവഴി വ്യക്തതയോടെ രാത്രിയിലെ സൈനിക നീക്കങ്ങള്‍ നടത്താനും സഹായിക്കും.
ലേയിലും ലഡാക്കിലും സുഖോയ് 30എസ് പോര് വിമാനങ്ങള്‍ ഇപ്പോള്‍ തന്നെ നിരീക്ഷണ പറക്കല്‍ നടത്തുന്നുണ്ട്. എന്നാല്‍, ഈ വിമാനങ്ങള്‍ ദൂരെയുള്ള വ്യോമതാവളങ്ങളില്‍ നിന്നാണ് വരുന്നത്. അപ്പാഷെ, ചിനൂക് ഹെലികോപ്റ്ററുകളും സമാനമായ രീതിയില്‍ മേഖലയില്‍ നിരീക്ഷണ പറക്കലുകള്‍ നടത്താറുണ്ട്. എന്നാല്‍, മിഗ് 29ന്റെ ലേയില്‍ നിന്നുള്ള നിരീക്ഷണപറക്കല്‍ ഇന്ത്യയ്ക്ക് വലിയ ആനുകൂല്യമാകും.
ആധുനിക സൈനിക നീക്കങ്ങളില്‍ പലതും രാത്രിയിലാണ് നടക്കാറുളളത്. ശത്രുക്കളുടെ നിരീക്ഷണം താരതമ്യേന കുറവായിരിക്കുമെന്നതാണ് ഇതിന്റെ ഒരു കാരണം. അപ്രതീക്ഷിത നീക്കത്തിലൂടെ ശത്രുക്കളെ അമ്പരപ്പിക്കാമെന്നതും അനുകൂലഘടകമായി വിലയിരുത്തപ്പെടുന്നത്. റഡാറുകളില്‍ വിമാനങ്ങളുടെ സാന്നിധ്യം തിരിച്ചറിയാമെങ്കില്‍ പോലും രാത്രിയുടെ ആനുകൂല്യം ലഭിക്കുകയും ചെയ്യും.
ഇന്ത്യന്‍ അധീന പ്രദേശങ്ങളിലേക്ക് വായുമാര്‍ഗം ചൈനീസ് സേനക്ക് എത്തണമെങ്കില്‍ മറികടക്കേണ്ട പ്രതിബന്ധങ്ങളെക്കുറിച്ച് 2013ല്‍ എയര്‍ മാര്‍ഷല്‍ വി.കെ ബാട്ടിയ എഴുതിയിരുന്നു. കോട്ടാന്‍, കാഷ്ഗര്‍, ഗോല്മുഡ് തുടങ്ങിയ വ്യോമതാവളങ്ങളില്‍ നിന്നുവേണം പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി എയര്‍ഫോഴ്സിന് ഇന്ത്യയിലേക്ക് പറന്നുയരാന്‍. ഇന്ത്യന്‍ വ്യോമാതിര്‍ത്തിയിലേക്കുള്ള ദൂരം മൂലം പോര്വിമാനത്തിന് വഹിക്കാവുന്ന ഭാരം കുറക്കാന്‍ ചൈന നിര്‍ബന്ധിതരാകുമെന്നും ഇന്ധനം നിറക്കുന്നത് അടക്കമുള്ള വെല്ലുവിളികള്‍ നേരിടേണ്ടിവരുമെന്നും പറഞ്ഞിരുന്നു. ഇന്തോ ടിബറ്റന്‍ അതിര്‍ത്തിയിലെ വ്യോമ താവളങ്ങളില്‍ നിന്നും ഇന്ത്യന്‍ വ്യോമസേനക്ക് ടിബറ്റിലേക്ക് കാര്യമായ വെല്ലുവിളികളില്ലാതെ പറന്നുയരാനാകുമെന്നുമായിരുന്നു വിശദീകരണം.
ഇത്തരം പോരായ്മകള്‍ തിരിച്ചറിഞ്ഞുകൊണ്ട് അത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ചൈനയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് എന്ഗ്രി ഗന്‍സ അടക്കമുള്ള ഉയര്‍ന്ന മേഖലകളിലെ വ്യോമതാവളങ്ങളില്‍ വലിയ തോതില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ചൈന നടത്തുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സമുദ്രനിരപ്പില്‍ നിന്നും ഏതാണ്ട് 14022 അടി ഉയരത്തിലുള്ള ചൈനീസ് വ്യോമതാവളമാണിത്. ഇവിടെ നിന്നും പാങ്കോങ് തടാകത്തിലേക്ക് 200 കിലോമീറ്റര്‍ മാത്രമേയുള്ളൂ.
ഉയര്‍ന്ന പ്രദേശങ്ങളില്‍ പോര്‍വിമാനങ്ങളും മറ്റു പറത്തുകയെന്നതിന് വെല്ലിവിളികളേറെയുണ്ട്. ഇതിന്റെ കൂടെ രാത്രിയുള്ള പറക്കലുകള്‍ക്ക് അപകടസാധ്യത ഏറും. ഉയര്‍ന്ന പ്രദേശങ്ങളില്‍ വിമാനങ്ങളുടെ എൻജിനുകള്‍ വൈകിയാണ് പ്രതികരിക്കാറെന്നും വ്യോമസേന ഉദ്യോഗസ്ഥര്‍ തന്നെ വെളിപ്പെടുത്തുന്നു. എന്നാല്‍, ഈ വെല്ലുവിളികളെയെല്ലാം ചിട്ടയായ പരിശീലനംകൊണ്ട്് മറികടന്ന് ലേ വ്യോമതാവളം കൂടുതല്‍ വിപുലപ്പെടുത്തുകയാണ് ഇന്ത്യന്‍ വ്യോമസേനയുടെ ലക്ഷ്യം.
English Summary: IAF gets night-flying capability at Leh for MiG-29s, force sees it as a ‘game-changer’