പാക്കിസ്ഥാൻ ഉൾപ്പടെയുള്ള രാജ്യങ്ങളിലേക്ക് കടത്താൻ ജെഎഫ് -17 ഉത്പാദനം ചൈന വർധിപ്പിക്കുന്നു
Mail This Article
നിലവിലെ സാമ്പത്തിക പ്രതിസന്ധികൾ പരിഹരിക്കാൻ ചൈന പുതിയ വഴികൾ തേടുകയാണ്. ഇതിന്റെ ഭാഗമായി പോർവിമാനങ്ങളുടെയും ആയുധങ്ങളുടെ കയറ്റുമതി വർധിപ്പിക്കാനാണ് നീക്കം. പാക്കിസ്ഥാനുമായി ചേർന്ന് വികസിപ്പിച്ചെടുത്ത ജെഎഫ് -17 യുദ്ധവിമാനത്തിന്റെ ഉത്പാദനം വർധിപ്പിക്കുമെന്ന് ചൈനീസ് മാധ്യമങ്ങൾ വെളിപ്പെടുത്തി.
2020 ന്റെ ആദ്യ പകുതിയിൽ, നിർമിച്ച വിമാനങ്ങളുടെ എണ്ണം കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്നതാണെന്ന് വ്യവസായ റിപ്പോർട്ടുകൾ പറയുന്നു. ജൂൺ 30 ലെ കണക്കുപ്രകാരം ജെഎഫ് -17 ന്റെ ഉൽപാദന നിര ശരാശരി ഒരു വിമാനത്തിന്റെ ഉൽപാദന കാലയളവ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 15 ദിവസമായി കുറച്ചതായി ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു.
സർക്കാർ ഉടമസ്ഥതയിലുള്ള ഏവിയേഷൻ ഇൻഡസ്ട്രി കോർപ്പറേഷൻ ഓഫ് ചൈനയുമായി (എവിഐസി) അഫിലിയേറ്റ് ചെയ്ത ചൈന ഏവിയേഷൻ ന്യൂസ് ഉദ്ധരിച്ചാണ് റിപ്പോർട്ട് വന്നിരിക്കുന്നത്. ജെഎഫ് -17 യുദ്ധവിമാനങ്ങളുടെ പ്രധാന ഓപ്പറേറ്ററാണ് പാകിസ്ഥാൻ വ്യോമസേന (പിഎഎഫ്). ചൈന-പാക്കിസ്ഥാൻ നിർമിത യുദ്ധവിമാനങ്ങൾ മ്യാൻമാറും ഉപയോഗിക്കുന്നുണ്ട്.
ജെഎഫ് -17 ബ്ലോക്ക് 3 എന്നറിയപ്പെടുന്ന ജെഎഫ് -17 ന്റെ ഏറ്റവും പുതിയ, പവർ-അപ്പ് പതിപ്പ് 2019 ഡിസംബറിൽ കന്നി പറക്കൽ നടത്തിയെന്ന് എയ്‌റോസ്‌പേസ് നോളജ് മാഗസിൻ അക്കാലത്ത് റിപ്പോർട്ട് ചെയ്തിരുന്നു. 2019 മാർച്ചിൽ ചൈനയും പാക്കിസ്ഥാനും ചേർന്ന് വികസിപ്പിച്ചെടുത്ത യുദ്ധവിമാനത്തിന്റെ ചീഫ് ഡിസൈനർ യാങ് വെയ് ആണ് ജെഎഫ് -17 ബ്ലോക്ക് 3 ന്റെ വികസനവും ഉൽപാദനവും നടക്കുന്നുണ്ടെന്ന് അറിയിച്ചത്. ജെഎഫ് -17 ബ്ലോക്ക് 3 വാങ്ങുന്നതിനെക്കുറിച്ച് മറ്റ് ചില രാജ്യങ്ങളും എവിഐസിയെ സമീപിച്ചിട്ടുണ്ടെന്ന് യാങ് കഴിഞ്ഞ വർഷം വെളിപ്പെടുത്തിയിരുന്നു.
English Summary : China ramps up production of JF-17